Friday 19 October 2012

ലോഡ് ഷെഡിംഗ്



ഈ അടുത്ത കാലത്ത് പത്രങ്ങളില്‍ കണ്ട വാര്‍ത്ത!!! കേരളത്തിലെ ഡാമുകളില്‍ വെള്ളമില്ല!!! രൂക്ഷമായ വൈദ്യുതി പ്രതിസന്ധി എന്നൊക്കെ. ഈ വാര്‍ത്തകള്‍ വായിച്ചപ്പോള്‍ ഓര്‍മയില്‍ വന്നത്   ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് അനുഭവിച്ച ലോഡ് ഷെഡിംഗ്  എന്ന വലിയ  കൊച്ചു സംഭവം. ഈ നാട്ടില്‍ ഏറ്റവും കൃത്യതയോടെ ഒരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ അത് ലോഡ് ഷെഡിംഗാണ്. അന്ന് പലരും തമാശക്ക്   പറഞ്ഞു കേട്ടിട്ടുണ്ട്, "ഈ കെ.എസ്.ഇ.ബി ക്കാരെ റെയില്‍വേയില്‍ വിടണം എന്ന്. എന്നാല്‍ തീവണ്ടികള്‍ സമയത്തിനു ഓടിയേനെ."

കുറച്ചു നാള്‍ മുന്‍പ്, അന്ന് എന്റെ ഭാര്യ ഗര്‍ഭിണിയാണ്, അമ്മ പറഞ്ഞു. "നമുക്ക് ഒരു ഇന്‍വെര്‍ട്ടര്‍ വാങ്ങണം. കുഞ്ഞു ജനിക്കുമ്പോള്‍ കറന്റ്‌ പോയാല്‍ ഫാന്‍ ഇടണ്ടേ?" 

അമ്മെ, ഞാനും പണ്ടൊരു കുഞ്ഞായിരുന്നല്ലോ. അന്നും കറന്റ്‌ കട്ട്‌ ഇഷ്ടം പോലെ ഉണ്ടായിരുന്നല്ലോ. ഈ പാവം കുഞ്ഞിനു വേണ്ടി അങ്ങനെ എന്തെങ്കിലും വാങ്ങണം എന്ന് എന്റെ അമ്മയ്ക്കും അച്ഛനും എന്തെ തോന്നാതിരുന്നത്? ചോദ്യം എന്റെ മനസ്സില്‍ മാത്രം ചോദിച്ചത് കൊണ്ട് അവരുടെ വായില്‍ ഇരിക്കുന്നത് കേള്‍ക്കേണ്ടി  വന്നില്ല. അല്ലെങ്കില്‍ മനുഷ്യര്‍ക്ക്‌ സ്വന്തം മക്കളോട് ഉള്ളതിനേക്കാള്‍  സ്നേഹം പേരക്കുട്ടികളോടായിരിക്കും   എന്ന് കേട്ടിട്ടുണ്ട്. ഇത് പേര കുട്ടിയല്ല, എന്റെ പാര കുട്ടിയാ. അങ്ങനെ വീട്ടില്‍ ഇന്‍വെര്‍ട്ടര്‍ വന്നു. കുറച്ചു നാള്‍  കഴിഞ്ഞപ്പോള്‍ കറന്റ്‌ ബില്ലും വന്നു. .............

അങ്ങനെ ലോഡ് ഷെഡിംഗ് എന്ന ആ സുന്ദര നാളുകള്‍ ഓര്‍മയുടെ യവനികയുടെ പിറകിലേക്ക് മറഞ്ഞു. പണ്ട് ആ സമയം ഞങ്ങളുടെ സമ്മേളന സമയം ആയിരുന്നു. അര  മണിക്കൂര്‍ കറന്റ്‌ പോയാല്‍ പിന്നെ ഞങ്ങള്‍ അച്ഛനും അമ്മയും മക്കളും വട്ടം കൂടി ഇരിക്കും. ചിലപ്പോള്‍ തീരെ ചെറുതല്ലാത്ത എന്റെ മറ്റു ചെറുതുങ്ങളും ഉണ്ടാകും. കറന്റ്‌ പോകുന്നതിനു മുന്‍പേ തന്നെ അച്ഛന്‍ ജോയ് ചേട്ടന്റെ കടയില്‍ നിന്ന് കൊറിക്കാന്‍ എന്തെങ്കിലും വാങ്ങിയിട്ടുണ്ടാകും. കപ്പലണ്ടിയോ, കടലയോ, അങ്ങനെ എന്തെങ്കിലും. അത് പരസ്പരം പങ്കു വച്ചിട്ടായിരുന്നു ഞങ്ങളുടെ മീറ്റിംഗ്. നാട്ടു വിശേഷങ്ങളും സ്കൂള്‍ -കോളേജ് വിശേഷങ്ങളും പത്ര വാര്‍ത്തകളും ടി വി  യില്‍ കണ്ട കാര്യങ്ങളും അങ്ങനെ അങ്ങനെ സുര്യന് കീഴിയിലുള്ള സകല കാര്യങ്ങളെ കുറിച്ച് ഞങ്ങള്‍ കത്തിച്ചു വച്ച ചിമ്മിനി വിളിക്കിന്റെ വെളിച്ചത്തില്‍ ചര്‍ച്ച ചെയ്യുമായിരുന്നു. പറന്നു വന്നിരുന്ന ചെറു പ്രാണികളെ ഞാന്‍ പിടിച്ചു ചിമ്മിനി നാളത്തില്‍ വച്ച് കരിച്ചു കളയുമായിരുന്നു. അങ്ങനെ ചെയ്യല്ലേ മോനെ, പാപം കിട്ടും എന്നൊക്കെ അമ്മ ഉപദേശിക്കുമായിരുന്നു. അത്രയും നേരം വീടിനു ചുറ്റും കറങ്ങി നടന്നു പാറാവ്‌ ജോലി നോക്കുന്ന ഞങ്ങളുടെ മസില്‍ മാന്‍ ബോഡി ഗാര്‍ഡ്  ജിക്കി പട്ടിയും ഞങ്ങളുടെ ചര്‍ച്ചകളില്‍ സജീവമായി  പങ്കെടുത്തിരുന്നു. ഞങ്ങള്‍ തമാശ പറഞ്ഞു ചിരിക്കുമ്പോള്‍ അവനും കൂടെ സന്തോഷം പ്രകടിപ്പിച്ചു തുള്ളി ചാടുമായിരുന്നു. ദുഃഖ വാര്‍ത്തയാണെങ്കില്‍ തല തറയില്‍ അമര്‍ത്തി വച്ച് സങ്കടപ്പെട്ടു അവന്‍ കിടക്കും. 

എന്തിലും ഏതിലും കയറി ഇടപ്പെട്ട് അഭിപ്രായം പറയുന്ന ആളുകള്‍ക്ക് അവനെ ചൂണ്ടി കാണിച്ചു പറയാമല്ലോ, 'ഒരു പട്ടി പോലും അഭിപ്രായം പറയുന്നു, പിന്നെയാ എനിക്ക്'.

ചിലപ്പോള്‍ ഇരുട്ടില്‍ പുറത്തു ചാടുന്ന തുരപ്പന്മാരെ തട്ടി കളഞ്ഞു ആചാര പ്രകാരമുള്ള സംസ്കാരത്തിന് മുന്‍പ് ഞങ്ങളെ ഒന്ന് അവസാന നോക്ക് കാണിക്കാന്‍ അവന്‍ കൊണ്ട് വരും. അല്ലെങ്കിലും തുരപ്പന്മാരെ തട്ടി കളയാനുള്ള ക്വട്ടേഷന്‍ അവന്‍ സ്വയം ഏറ്റെടുത്തിട്ടുള്ളതാണല്ലോ. "കൊണ്ട് പോയി കളയെടാ" എന്നൊരു ആജ്ഞ അച്ഛന്റെ കയ്യില്‍ നിന്ന് കിട്ടേണ്ട താമസം, തെങ്ങിന്റെ ചുവട്ടില്‍ നിമിഷ നേരം കൊണ്ട് ഒരു കുഴി കുത്തി തുരപ്പന്റെ അന്ത്യ കര്‍മങ്ങള്‍ തീര്‍ത്തു അവന്‍ തിരിച്ചു വരും. യുദ്ധം ജയിച്ചു വരുന്ന വീര ജവാന്റെ മട്ടില്‍ അഭിമാനത്തോടെ തല ഉയര്‍ത്തി പിടിച്ചുള്ള അവന്റെ വരവ് ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. 

ഞങ്ങള്‍ കൊറിക്കുന്ന കപ്പലണ്ടിയും കടലയും അവനു വേണം. ഞങ്ങള്‍ അവനു അത് എറിഞ്ഞു കൊടുക്കും. വായുവില്‍ ചാടി മറിഞ്ഞു, പല അഭ്യാസങ്ങളും കാണിച്ചു അവന്‍ അത് തിന്നും. അച്ചപ്പവും കുഴലപ്പവും ആണെങ്കില്‍ ഞാന്‍ എന്റെ വിരലില്‍ കോര്‍ത്ത്‌ അവന്റെ വായില്‍ വച്ച് കൊടുക്കും. എന്റെ വിരലില്‍ കടി കൊള്ളാതിരിക്കാന്‍ വളരെ ശ്രദ്ധിച്ചു മാത്രം കടിക്കുന്ന ജിക്കി ഒരു രസകരമായ ഓര്‍മയാണ്. ഒടുവില്‍ ഞങ്ങള്‍ പറയും. "കഴിഞ്ഞു, പൊയ്ക്കോ എന്ന്" പാവം ജിക്കി. അത് വിശ്വസിച്ചു വേഗം സ്ഥലം കാലിയാക്കും. പിന്നീട് അവനു ചതി മനസിലായി.  കഴിഞ്ഞു എന്ന് പറഞ്ഞിട്ടും ഞങ്ങള്‍ പിന്നെയും കഴിക്കുന്നു. ഇത് തട്ടിപ്പാണ്. പിന്നെ ഞങ്ങള്‍ "കഴിഞ്ഞു" എന്ന് പറഞ്ഞാല്‍ ഞങ്ങളുടെ മടിയില്‍ കയറി മൊത്തത്തില്‍ ഒരു പരിശോധനയാണ്. ഒന്നും ബാക്കിയില്ല എന്ന് ബോധ്യം വന്നാലേ അവന്‍ പോകുകയുള്ളൂ. 

രാത്രി കുറെ വൈകിയുള്ള ലോഡ് ഷെഡിംഗ് ആയിരുന്നു ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടം. അപ്പോഴേക്കും പഠിക്കാനുള്ളത് പഠിച്ചു തീര്‍ത്തിട്ട്, ചര്‍ച്ചയില്‍ പങ്കെടുത്തിട്ടു, കറന്റ്‌ വരുമ്പോള്‍ ഭക്ഷണവും കഴിച്ചു കിടക്കാം. വൈകിയുള്ള സമയത്താണെങ്കില്‍ ചിലപ്പോള്‍ കട പൂട്ടി മാമനും ഞങ്ങളുടെ ചര്‍ച്ചയില്‍. പങ്കെടുക്കും.  വരുന്ന വഴിക്ക് ബേക്കറിയില്‍ നിന്ന് എന്തെങ്കിലും വാങ്ങിയിട്ടാകും മാമന്റെ വരവ്. മാമന്റെ കാല്‍ പെരുമാറ്റം കേള്‍ക്കുമ്പോള്‍ തന്നെ ജിക്കി സന്തോഷം കൊണ്ട് തുള്ളി ചാടും. അവന്റെ ചാട്ടം കണ്ടാല്‍ ഞങ്ങള്‍ പറയും, "അതാ മാമന്‍ വരുന്നുണ്ട്" എന്ന്. 

പരീക്ഷ കാലമാണെങ്കില്‍ ചര്‍ച്ച വേണ്ട, പഠിത്തം മാത്രം മതി എന്നൊരു അഭിപ്രായം അമ്മ എടുത്തിടും. പരീക്ഷ സമയത്ത് മക്കള്‍ ഒന്ന് റിലാക്സ് ആകട്ടെ എന്ന് അച്ഛനും. സ്വാഭാവികമായും ഞങ്ങള്‍ മക്കള്‍ അച്ഛനെ പിന്താങ്ങും. എന്നാലും ഒരു കോംപ്രമൈസ് എന്ന നിലക്ക് അമ്മ പറയും. ഭക്ഷണം ഇപ്പോള്‍ തന്നെ കഴിക്കാം. അങ്ങനെ ഞങ്ങളുടെ ചര്‍ച്ചയും ഭക്ഷണവും ഒന്നിച്ചു നടക്കും. 

ഇന്ന് അതൊക്കെ സുഖമുള്ള ഓര്‍മ മാത്രം. ജിക്കി കാല യവനികക്കുള്ളില്‍ മറഞ്ഞു. ഇന്‍വെര്‍ട്ടര്‍ വന്നതോടെ ലോഡ് ഷെഡിങ്ങും വിട പറഞ്ഞു . ജിക്കിക്ക് പകരം വേറെ നായ്‌ കുട്ടി വന്നു. അവനെയും ഞങ്ങള്‍ ജിക്കി എന്ന് തന്നെ വിളിച്ചു. അവന്റെയും പല വികൃതികള്‍ കണ്ടു രസിച്ചു. പക്ഷെ അവനൊന്നും ഞങ്ങളുടെ ആദ്യത്തെ ജിക്കിയെ പോലെ ലോഡ്  ഷെഡിംഗ്  മീറ്റിംഗില്‍ പങ്കെടുക്കാനുള്ള ഭാഗ്യം ഉണ്ടായില്ല. 

കാലം മാറിയപ്പോള്‍ ഞങ്ങളുടെ മീറ്റിങ്ങും അതിന്റെ മോഡി ഒന്ന് മാറ്റി എടുത്തു. വല്ലപ്പോഴും അവധിക്കു നാട്ടില്‍ വരുമ്പോള്‍ മാത്രമാണ് മീറ്റിങ്ങുകളില്‍ പങ്കെടുക്കാന്‍  ഇപ്പോള്‍ അത്താഴം കഴിക്കുമ്പോഴാണ് മീറ്റിംഗ് നടക്കുന്നത്. പ്ലേറ്റിലുള്ളത് തീര്‍ന്നാലും മീറ്റിംഗ് തുടര്‍ന്ന് കൊണ്ടിരിക്കും. ചുമ്മാ കൈ വെറുതെ ഇടണ്ട എന്ന് വച്ച് തൊട്ടു നക്കി കൊണ്ടിരിക്കും. "ഇനി പ്ലേറ്റ് കഴുകണ്ട ആവശ്യമില്ല" എന്ന് അമ്മയുടെ കമന്റ്‌ കേള്‍ക്കുമ്പോഴായിരിക്കും പ്ലേറ്റിലേക്ക് നോക്കുന്നത്. ലോഡ് ഷെഡിങ്ങും ജിക്കിയും  റ്റാ റ്റാ പറഞ്ഞു പോയെങ്കിലും ഇപ്പോഴും തുടരുന്നു ഞങ്ങളുടെ ലോഡ് ഷെഡിംഗ് മീറ്റിംഗ്. ആ പേര് മാത്രം മാറിയിട്ടില്ല. 


Thursday 7 June 2012

പെണ്ണ് കാണല്‍


ജീവിതത്തില്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ പിന്നെ ജീവിക്കുന്നത് ഒരു ഇണയുടെ കൂടെ ആയിരിക്കണം എന്നാണല്ലോ പ്രകൃതിയുടെ അലിഖിത നിയമം. മൃഗങ്ങളാണെങ്കില്‍ അവയുടെ പ്രായമാകുമ്പോള്‍ ഇണയെ കണ്ടെത്തിക്കോളും (മൃഗങ്ങളുടെ ഭാഗ്യം). മനുഷ്യന് അങ്ങനെ പറ്റില്ലല്ലോ. അതിനു കുറെ കടമ്പകള്‍ ഒക്കെ ഉണ്ടല്ലോ. ഏതായാലും എനിക്കും ഒരു ഇണയെ കണ്ടു പിടിക്കേണ്ട പ്രായം ആയി എന്ന് വീട്ടുക്കാര്‍ക്ക് തോന്നി. 'നിങ്ങള്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ പിന്നെ ഞാന്‍ എന്തു പറയാന്‍' എന്ന് വലിയ താത്പര്യം ഇല്ലാത്ത മട്ടില്‍ (സത്യം മറിച്ചാണെങ്കിലും) ഞാനും സമ്മതം മൂളി. അങ്ങനെ ആ ഗംഭീര യത്നത്തിന് തുടക്കമായി. എന്റെ പെണ്ണ് കാണല്‍.

"നമുക്ക് പത്രങ്ങള്‍ നോക്കിയാല്‍ മതി. അതില്‍ നല്ല ബന്ധങ്ങള്‍ കിട്ടും. മാട്രിമോണിയല്‍ വെബ്‌ സൈറ്റും നോക്കാം. ബ്രോക്കര്‍മാര്‍ വേണ്ട. അവര്‍ ഇല്ലാത്ത പലതും ഉണ്ടെന്നും, ഉള്ളത് പലതും ഇല്ലെന്നും ഒക്കെ പറഞ്ഞു പറ്റിക്കും." എല്ലാവരും അംഗീകരിച്ച  എന്റെ അഭിപ്രായമാണ്. സത്യത്തില്‍ ബ്രോക്കര്‍ കണക്കു പറഞ്ഞു വാങ്ങിക്കുന്ന കമ്മിഷന്‍ ഓര്‍ത്തിട്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. 

ആദ്യമായി പെണ്ണ് കാണാന്‍ പോയത് എടമുട്ടത്തായിരുന്നു. പത്രത്തില്‍ നോക്കി കിട്ടിയതായിരുന്നു. വഴിയൊക്കെ ഏകദേശം മനസിലായി. പിന്നെ നമുക്ക് ചോയിച്ചു  ചോയിച്ചു പോകാമല്ലോ. പക്ഷെ പ്രശ്നം അതല്ല. എങ്ങനെ പോകും. കാറുണ്ട്. പക്ഷെ അത് ആര് ഓടിക്കും? അനിയന് അന്ന് ഒഴിവാക്കാന്‍ പറ്റാത്ത സെമിനാര്‍ ഉണ്ട് കോളേജില്‍. അവനാണ് നന്നായി വണ്ടി ഓടിക്കുന്നത്. എന്ന് വച്ച് എനിക്ക് ഓടിക്കാന്‍ അറിയില്ലേ എന്ന് ചോദിച്ചാല്‍.... അറിയാം. എന്നാലും..... ഒരു ഇത്......

"നമുക്ക് ബസില്‍ പോയാലോ?" ഞാന്‍ ചോദിച്ചു.

"അയ്യേ, നാണക്കേട്‌. ബസിലോ."

"സ്റ്റോപ്പില്‍ ഇറങ്ങി നമുക്ക് ഓട്ടോ വിളിക്കാം. വരുന്ന വഴിക്ക് കാര്‍ പഞ്ചറായി എന്ന് പറയാം" 

"ഒന്ന് പോയേരാ അവിട്ന്ന്. അവന്റെ ഒരു ബുദ്ധി. നീ തന്നെ ഓടിച്ചാല്‍ മതി. പിന്നെ എന്തിനാ കാശ് മുടക്കി ഡ്രൈവിംഗ് പഠിക്കാന്‍ പോയത്?" 

"എന്നാലും ഒരു പ്രാക്ടീസ് ഇല്ലാതെ എങ്ങനെയാ?"

"ഇങ്ങനെയൊക്കെ തന്നെയാ പ്രാക്ടീസ് ആകുന്നത്‌"

എന്റെ വാദങ്ങളൊന്നും വിലപോയില്ല. ദൈവത്തെ നന്നായി വിളിച്ചു കൊണ്ട് ഞാന്‍ തന്നെ കാര്‍ എടുത്തു. അനുജത്തി, അളിയന്‍... കല്യാണം കഴിഞ്ഞു നാല് ദിവസം ആയതേ ഉള്ളു. പിന്നെ അച്ഛന്‍ മാമന്‍ പാപ്പന്‍. ഇവരുടെയൊക്കെ ജീവന്‍! ദൈവമേ, എന്റെ കയ്യില്‍! അതൊക്കെ പോട്ടെ, പുതിയ ഒരു ജീവിതം സ്വപ്നം കണ്ടു തുടങ്ങിയ ഞാന്‍!!! ഈശ്വരാ... കാത്തോളണെ...

"അളിയാ, ഈ ഡ്രൈവിംഗ് എന്ന് പറഞ്ഞാല്‍ വളരെ സിമ്പിള്‍ ആണ്. ധൃതി വെക്കണ്ട. ധൃതി ഉള്ളവര്‍ പൊയ്ക്കോട്ടേ എന്ന് കരുതി സാവധാനം അങ്ങ് ഓടിച്ചാല്‍ മതി. അളിയന് എന്തായാലും ഡ്രൈവിംഗ് അറിയാമല്ലോ. പിന്നെ ഇങ്ങനെയൊക്കെയല്ലേ പ്രാക്ടീസ് കിട്ടുന്നത്. നമുക്ക് പള്ളിപ്പുറം വഴി അങ്ങ് പിടിക്കാം. അതാകുമ്പോ റോട്ടില്‍  തിരക്കും ഉണ്ടാകില്ല" അളിയന്‍ എനിക്ക് ധൈര്യം തന്നു. ഈ അളിയന്‍ ഒരിക്കലും ഒരു വണ്ടി ഓടിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. 

അങ്ങനെ ഞങ്ങള്‍ എല്ലാവരും കൂടി എന്റെ ആദ്യത്തെ പെണ്ണുകാണലിനു യാത്രയായി. കാര്‍ ഓടിക്കുംതോറും എനിക്ക് ധൈര്യം കൂടി കൂടി വന്നു എന്നത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാ കേട്ടോ. അളിയന്‍, അളിയന്റെ പെണ്ണുകാണല്‍ അനുഭവങ്ങള്‍ വിവരിച്ചു തന്നു. എന്തൊക്കെ ചോദ്യങ്ങള്‍ ചോദിക്കാം, ചോദിക്കരുത് എന്ന ഉപദേശങ്ങള്‍  അനുജത്തിയില്‍ നിന്നും കിട്ടി. കയ്യും കാലും ലൂസ് ആക്കി ഇടണം, അപ്പോള്‍ വിറക്കുന്നത്‌ മറ്റുള്ളവര്‍  അറിയില്ല എന്ന പുതിയ അറിവ് അളിയന്‍ തന്നു. വഴിയില്‍ പോകുന്ന ചെത്തു ചുള്ളത്തികളെ നോക്കിയപ്പോള്‍ ചെവിക്കു നുള്ളി കൊണ്ട് അനുജത്തി പറഞ്ഞു, "വേണ്ട ചേട്ടാ, അതിന്റെ ഒക്കെ കാലം കഴിഞ്ഞു. ഡീസന്റ് ആകാന്‍ നോക്ക്"  "നീ, എന്നെ നോക്കണ്ട, നിന്റെ കെട്ടിയോനെ നോക്കിയാല്‍ മതി" എന്ന് ഞാനും പറഞ്ഞു. 

ഞങ്ങള്‍ മുന്നോട്ടു നീങ്ങി. അങ്ങനെ 10 മാസം നീണ്ട  എന്റെ പെണ്ണുകാണല്‍ മഹാമഹത്തിന് തുടക്കമായി. പെണ്ണ് കാണല്‍ സംഭവങ്ങള്‍ പലതും മഹാ സംഭവങ്ങള്‍ തന്നെയായിരുന്നു. 

************************************
പാലക്കല്‍ ഒരു വീട്ടില്‍ പെണ്ണ് കാണാന്‍ പോയ സംഭവം ഓര്‍ക്കുമ്പോള്‍ ഭാവി വിവാഹ ജീവിതത്തെ കുറിച്ച് ഒരു നല്ല പാഠം തന്നെ കിട്ടി എന്ന് പറയാതെ വയ്യ.  വീട്ടില്‍ അച്ഛനും അമ്മയും പെണ്‍കുട്ടിയും പിന്നെ ഒരു ആങ്ങളയും. പെണ്‍കുട്ടി വന്നു, കണ്ടു, പതിവ് ചോദ്യങ്ങള്‍ ഒക്കെ നേരിട്ട് കഴിഞ്ഞപ്പോള്‍ വീട്ടിനുള്ളിലേക്ക് കയറി പോയി. കൂടെ കുട്ടിയുടെ അമ്മയും. പിന്നെ കാര്‍ന്നോന്മാരുടെ ഊഴമായിരുന്നു. ചര്‍ച്ചകള്‍ അവര്‍ തമ്മിലായി. ഞാനും അനിയനും തമ്മില്‍ ഒരു പാരലല്‍ ചര്‍ച്ചയും നടന്നു. പെണ്ണിന്റെ അച്ഛന് സ്വല്പം എസ് എന്‍ ഡി പി പ്രവര്‍ത്തനമൊക്കെ ഉണ്ടായിരുന്നെന്ന് കേട്ടപ്പോള്‍ മാമനും ഉഷാറായി. മാമനും ഒരു സജീവ പ്രവര്‍ത്തകനാണല്ലോ. ആരുടെയൊക്കെയോ പേര് പറഞ്ഞു അയാളെ അറിയുമോ ഇയാളെ അറിയുമോ എന്നൊക്കെ മാമന്‍ ചോദിയ്ക്കാന്‍ തുടങ്ങി. അപ്പോഴാണ്‌ അകത്തേക്ക് പോയ കുട്ടിയുടെ അമ്മയുടെ വരവ്. അച്ഛന്റെ പുറത്തു ചെറുതായി ഒരു തട്ട് കൊടുത്തിട്ട്  പറഞ്ഞു, "നിങ്ങളൊന്നു മിണ്ടാതെ ഇരിക്ക്, ഞാന്‍ പറഞ്ഞോളാം" പിന്നെ അമ്മയായി വര്‍ത്തമാനം. അച്ഛന്‍ ക മാ എന്നൊരു അക്ഷരം പോലും പറഞ്ഞില്ല. 

കൊള്ളാം, നല്ല ഫാമിലി. നമുക്ക് ഇത് ഇവിടെ തന്നെ ഉറപ്പിക്കാം. നടക്കില്ല എന്ന് ഉറപ്പിക്കാം. 

തിരിച്ചു പോരുമ്പോള്‍ ഞാന്‍ ഒന്ന് ഓര്‍ത്തു. 'ദൈവമേ, ദാമ്പത്യ ജീവിതം എന്നാല്‍ ഇങ്ങനെയും ഉണ്ടല്ലേ'. ഉള്ളില്‍ ചെറുതായി ഒരു കൊള്ളിയാന്‍ മിന്നി.

************************************
മുതുവറയില്‍  പെണ്ണ് കാണാന്‍ പോയതായിരുന്നു ഏറ്റവും രസകരമായ കാര്യം. അച്ഛനും അമ്മയും മാമനും ഉണ്ടായിരുന്നു കൂടെ. പതിവ് പോലെ പെണ്ണ് കാണല്‍ നടന്നു. പിന്നെ കാര്‍ന്നോന്മാര്‍ തമ്മിലായി. 

പെണ്ണിന്റെ അച്ഛന്‍: "ചെറുക്കന്റെ അച്ഛന്‍ എന്ത് ചെയ്യുന്നു?"

എന്റെ അച്ഛന്‍: "ഞാന്‍ ടെയ് ലറാണ്"

പെണ്ണിന്റെ അച്ഛന് അത് അത്രയ്ക്ക് അങ്ങ് സ്റ്റാന്‍ഡേര്‍ഡ് പിടിച്ചില്ല എന്ന്‌ തോന്നുന്നു.

"ഇപ്പൊ ടെയ് ലര്‍മാര്‍ക്കൊന്നും പണിയില്ല, അല്ലെ? ഇപ്പൊ എല്ലാവര്ക്കും റെഡി മെയ്‌ഡു. മതി. അല്ലെ? ഞാന്‍ കേട്ടിരിക്കുന്നത് മിക്ക  ടെയ് ലര്‍മാരും ദാരിദ്യത്തിലാണെന്നാ. പണ്ടത്തെ പോലെ ഒരു ഗുണവും ഇല്ല. ഇക്കാലത്ത് ആരാ തുണി എടുത്തു തയ്പ്പിക്കാന്‍ പോകുന്നെ?"

എന്റെ അച്ഛനെ മുഖത്ത് നോക്കി അപമാനിക്കുകയല്ലേ അയാള്‍ ചെയ്തത്! എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ചോദിച്ചു. 

"താങ്കള്‍ക്കു എന്താ ജോലി?"

വളരെ അഭിമാനത്തോടെ അയാള്‍ പറഞ്ഞു, "ഞാന്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ആണ്?"

"അവിടെ എന്ത് പോസ്റ്റില്‍?"

ഒന്ന് കൂടി ഞെളിഞ്ഞു ഇരുന്നു അയാള്‍ പറഞ്ഞു "അസിസ്റ്റന്റ്‌ എഞ്ചിനീയര്‍"

"അസിസ്റ്റന്റ്‌ എഞ്ചിനീയര്‍? അയ്യേ, ഇത്രയും കാലമായിട്ടു അസിസ്റ്റന്റ്‌ മാത്രമേ ആയുള്ളൂ? എന്താ പ്രൊമോഷന്‍ ഒന്നും കിട്ടിയില്ലേ?"

"യഥാര്‍ത്ഥത്തില്‍ ഞാന്‍ അവിടെ എല്‍ ഡി ക്ലാര്‍ക്ക് ആയി കയറിയതാ, പിന്നെ പ്രൊമോഷന്‍ ആയി ഇവിടെ വരെ എത്തി"

"ഓഹോ, അപ്പോള്‍ ഒറിജിനല്‍ എഞ്ചിനീയര്‍ അല്ല, ഡ്യൂപ്ലിക്കേറ്റ്‌ എഞ്ചിനീയര്‍ ആണ് താങ്കള്‍, അല്ലെ?"

"അങ്ങനെയല്ല, കുറെ കാലമായില്ലേ ഈ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്നു. എന്റെ എക്സ്പീരിയന്‍സ് കുറെ ആയില്ലേ, അത് കൊണ്ട് ഇങ്ങനെ പ്രൊമോഷന്‍ കിട്ടും"

"കൊല്ലം, നല്ല ഐഡിയ. അപ്പോള്‍ പിന്നെ കുറെ കാലം എയര്‍ ഹോസ്റെസ്സ് ആയി ജോലി നോക്കിയവര്‍ക്ക് പൈലറ്റ് ആയി നമുക്ക് ജോലി കൊടുക്കാം. എന്താ? റിഫൈനറിയിലും ന്യുക്ളിയര്‍ പ്ലാന്റുകളിലും കുറെ കാലമായി ജോലി നോക്കുന്ന സ്വീപര്‍മാരെ നമുക്ക് ഓപ്പറേറ്റര്‍ ആയി പ്രൊമോഷന്‍ കൊടുക്കാം, എന്താ? വളരെ നല്ല പെര്‍ഫോര്‍മന്‍സ്   ആയിരിക്കും. അല്ലെ?" 

എന്തായാലും, എന്റെ പെര്‍ഫോര്‍മന്‍സ് വളരെ നന്നായിരുന്നു എന്ന്‌ തിരിച്ചു പോരുന്ന വഴിക്ക് എന്റെ കാര്‍ന്നോന്മാര്‍ പറഞ്ഞു. 

***********************************
കൊടുങ്ങല്ലൂരില്‍ ഒരിക്കല്‍ പെണ്ണ് കാണാന്‍ സംഭവം ഇന്നും ഓര്‍ക്കുമ്പോള്‍ ചിരി വരും. അന്ന് കൂടെ എന്റെ ചെറുതുങ്ങളും ചിലര്‍ ഉണ്ടായിരുന്നു. പെണ്ണിന്റെ വീടിനു മുന്നില്‍ കാര്‍ നിര്‍ത്തി. നോക്കിയപ്പോള്‍ ഒരു കിടിലന്‍ വീട്. "അളിയാ, അളിയന്റെ ഭാര്യ വീട് കൊള്ളാം ട്ടോ." എന്റെ അളിയന്‍ റണ്ണിംഗ് കമന്ററി പോലെ പറഞ്ഞു കൊണ്ടിരുന്നു. അത് വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോഴേ തുടങ്ങിയതാ. 

മുറ്റത്തു നില്‍ക്കുന്നു ഒരു Dhoom സ്റ്റൈലില്‍ ഉള്ള ഒരു ബൈക്ക്. "അളിയാ, അളിയന്റെ അളിയന്റെ ബൈക്ക് കണ്ടോ, സൂപ്പര്‍ സാധനം. അളിയന്‍ ഇടയ്ക്കു അത് വാങ്ങി ഒന്ന് പറന്നു നടന്നോ."

കാര്‍ പോര്‍ച്ചില്‍ കിടക്കുന്നു ഒരു കൊറോള, "അളിയാ, അമ്മായച്ചന്റെ കാര്‍ കണ്ടോ, കൊറോളയാ. അളിയന് സ്ത്രീധനമായി ഇത് പോലെ ഒരെണ്ണം ചോദിച്ചോ."

വീടിനു ഉള്ളില്‍ കയറിയപ്പോള്‍ സ്വീകരിക്കാന്‍ വീട്ടുക്കാര്‍ കുറെ പേര്‍ ഉണ്ടായിരുന്നു. ചായയും പലഹാരങ്ങളും മുന്നില്‍ നിരന്നു. ഒരു പ്ലേറ്റ് മുഴുവന്‍ അണ്ടിപരിപ്പായിരുന്നു. ആദ്യമായിട്ടാ പെണ്ണ് കാണാന്‍ പോകുന്ന വീട്ടില്‍ നിന്ന് അണ്ടിപരിപ്പ് കിട്ടുന്നത്. മറ്റൊരു പ്ലേറ്റില്‍ നിറയെ ബദാം. പിന്നെ നിരത്തി വച്ച പലഹാരങ്ങള്‍ എല്ലാം ഒന്നിനൊന്നു മെച്ചം. എന്ന്‌ വെച്ച് ആക്രാന്തം കാണിക്കാന്‍ പറ്റുമോ? പെണ്ണ് കാണല്‍ അല്ലെ. ഞാന്‍ സ്വയം നിയന്ത്രിച്ചു. ഞാന്‍ മാത്രമല്ല, എന്റെ അളിയനും പിന്നെ ചെറുതുങ്ങളും. 

ഫോര്‍മല്‍ ആയ വര്‍ത്തമാനങ്ങള്‍ ഒക്കെ നടന്നു. വീട്ടുക്കാര്‍ പരസ്പരം പരിചയപ്പെടലും മറ്റും കഴിഞ്ഞു. അളിയന്‍ എല്ലാവരെയും മൊത്തത്തില്‍ നോക്കി. എന്നോട് സ്വകാര്യമായി ചെവിയില്‍ പറഞ്ഞു. "അളിയാ എല്ലാവരും നല്ല ഗ്ലാമര്‍ താരങ്ങളാ. പെണ്‍കുട്ടിയും സൂപ്പര്‍ ആയിരിക്കും. സിനിമ നടിയെ  പോലെ ഇരിക്കും. 

വളരെ പ്രതീക്ഷയോടെ കാത്തിരുന്ന എന്റെ മുന്നിലേക്ക്‌ നാണം കുണുങ്ങി കൊണ്ടു അവള്‍ വന്നു. "അയ്യോ" എന്നൊരു  ശബ്ദം  എന്റെ തൊണ്ടയില്‍ നിന്ന് അറിയാതെ പൊങ്ങി.

"അളിയാ, ഒച്ച വക്കാതെ." എന്റെ അളിയന്‍ ഓര്‍മ്മിപ്പിച്ചു. 

വന്ന സ്ഥിതിക്ക് ഒരു ഫോര്‍മാലിറ്റിക്ക്  ചുമ്മാ, എന്താ പേര്, എന്താ പഠിച്ചത് എന്നൊക്കെ ചോദിച്ചു.

"പാവം കുട്ടിയുടെ അമ്മ, ഇവളെ ഗര്‍ഭം ഉണ്ടായിരുന്നപ്പോള്‍ ഇടിമിന്നല്‍  അടിച്ചതാ" അളിയന്‍ എവിടെ നിന്നാണ് ഈ വാര്‍ത്ത സംഘടിപ്പിച്ചത് എന്ന്‌ എനിക്ക് അറിയില്ല. എത്രയും പെട്ടെന്ന് അവിടെ നിന്ന് എണീറ്റ്‌  പോന്നാല്‍ മതിയായിരുന്നു  എനിക്ക്. എന്നാല്‍ കൂടെ വന്ന കാര്‍ന്നോന്മാര്‍ വിടുന്ന ലക്ഷണമില്ല. രണ്ടു കൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും വര്‍ത്തമാനങ്ങളും വിശേഷങ്ങളും പറഞ്ഞു ഇരിക്കുകയായിരുന്നു. ഞാന്‍ പതുക്കെ എഴുന്നേറ്റു. വീടും ചുറ്റുപാടും നോക്കാന്‍ എന്ന മട്ടില്‍ പുറത്തേക്കിറങ്ങി. പിന്നില്‍  എന്തെക്കെയോ അപ ശബ്ദങ്ങള്‍ കേള്‍ക്കുന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ അതാ എന്റെ ചെറുതുങ്ങള്‍ പ്ലേറ്റിലെ  അണ്ടി പരിപ്പും, ബദാമും  ഒക്കെ വാരി എടുക്കുന്നു. പോക്കറ്റില്‍ നിറക്കുന്നു. പിന്നെ അവരും പുറത്തേക്കു ഇറങ്ങി. ഇറങ്ങിയ അവരുടെ കയ്യില്‍ നിന്ന് ഞാനും അളിയനും കുറച്ചു അണ്ടി പരിപ്പും ബദാമും തട്ടിപ്പറിച്ചു വാങ്ങി. വല്ലവരുടെയും വീട്ടില്‍ ഒരു സീന്‍  ഉണ്ടാക്കണ്ട എന്ന്‌ കരുതിയാകണം, പാവങ്ങള്‍ ക്ഷമിച്ചു.

തിരിച്ചു കാറില്‍ കയറിയപ്പോള്‍ കുറച്ചു കൂടി അണ്ടി പരിപ്പ് കൂടി ഞാന്‍ ബലമായി  കൈക്കലാക്കി. "ഒരു ജാതി  സ്വഭാവം കാണിക്കരുത്‌  ചേട്ടാ. ഒരു മാതിരി കൂതറ സ്വഭാവം." അവരുടെ പരിഭവം.

"ഒന്ന് പോയേരാ അവിടന്ന്, നിങ്ങള്‍  അവിടെ കാണിച്ചത്‌ എന്തുട്ടാ? ദരിദ്ര വാസികളെ പോലെ, സോമാലിയയില്‍ നിന്ന് വരുന്ന പിള്ളേരാ എന്ന്‌ അവര്‍ വിചാരിചിട്ടുണ്ടാകും."

"എന്റെ ചേട്ടാ, നമ്മള്‍ ഇനി അവരെ കാണാന്‍ പോണില്ലല്ലോ."

"അതെന്താടാ അങ്ങനെ?"

"ആ പെണ്ണിനെ ചേട്ടന് ഇഷ്ടമായില്ല എന്ന്‌ ഞങ്ങള്‍ക്ക് മനസിലായി. ഒരു ജാതി കൂതറ പെണ്ണ്. അതല്ലേ ധൈര്യമായി വാരി എടുത്തത്‌. നമ്മളെ കുറിച്ച് അവര്‍ എന്ത് വിചാരിച്ചാലും നമുക്ക് എന്താ?" കൊള്ളാം പിള്ളേര്‍ക്ക് ബുദ്ധിയുണ്ട്. അത് പിന്നെ അങ്ങനെ ആകാതെ ഇരിക്കുമോ. എന്റെയല്ലേ അനിയന്മാര്‍!!!

(വല്യേട്ടനും ചെറുതുങ്ങളും എന്ന ബ്ലോഗ്‌ എഴുതിയതിനു ശേഷം, പേര് വച്ച് എഴുതല്ലേ ചേട്ടാ, ഞങ്ങളുടെ മാനം കളയല്ലേ ചേട്ടാ എന്ന്‌ എന്റെ ചെറുതുങ്ങള്‍ കാലു പിടിച്ചു അപേക്ഷിച്ചത് കണക്കിലെടുത്ത് കൊണ്ട് പെണ്ണ് കാണാന്‍ കൂടെ വന്ന ചെറുതുങ്ങള്‍ ആരൊക്കെയാ എന്ന്‌ ഇവിടെ വെളിപ്പെടുത്തുന്നില്ല.

***********************************

എല്ലാ പെണ്ണ് കാണലിനും പോകുമ്പോള്‍ ഇതെങ്കിലും ശരിയായാല്‍ മതിയായിരുന്നു എന്ന്‌ മനസ്സില്‍ തോന്നാറുണ്ട്. അല്ലെങ്കില്‍ പ്രാര്‍ത്ഥിക്കാറുണ്ട് .  പക്ഷെ ഒരു പെണ്ണ് കാണലിനു    മാത്രം ഇത് നടക്കാതിരുന്നാല്‍ മതിയായിരുന്നു എന്ന്‌ പ്രാര്‍ത്ഥിച്ചു പോയി. എന്നാല്‍ ഞാന്‍ വിവാഹം കഴിച്ചത് ആ പെണ്‍കുട്ടിയെ തന്നെയായിരുന്നു എന്നത് രസകരമായ കഥാന്ത്യം. 

അന്ന്   പെണ്ണ് കാണലിനു    പോകുമ്പോള്‍ രണ്ടു കാര്‍ നിറയെ ആള്‍ക്കാര്‍ ഉണ്ടായിരുന്നു. വല്യേട്ടന്റെ ചെറുതുങ്ങളില്‍ ചിലര്‍ സ്ഥലം പിടിച്ചിരുന്നു. ഒരു കാര്‍ ഞാന്‍ തന്നെയായിരുന്നു ഓടിച്ചിരുന്നത്. അതില്‍ തൊട്ടടുത്തിരിക്കുന്നു എന്റെ സാക്ഷാല്‍ ശ്രീമാന്‍ അളിയന്‍! ഈ അളിയനെന്താ ഇങ്ങനെ എന്ന്‌ പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്. ഒരു എത്തും പിടിയും കിട്ടിയിരുന്നില്ല. മുഴുവന്‍ സമയവും കാറില്‍ ഇരുന്നു കല്യാണ കഥകളും, വിശേഷങ്ങളും, തമാശകളും, പിന്നെ എന്നെ കളിയാക്കലുകളും. ജോലി സംബന്ധമായി  അളിയന്‍ എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ മുഴുവന്‍ കുറെ സഞ്ചരിക്കുന്നയാളാണ്. അത് കൊണ്ട് തന്നെ സ്ഥലങ്ങള്‍ എല്ലാം നന്നായി അറിയാം. ഓരോ സ്ഥലത്ത് എത്തുമ്പോഴും അവിടത്തെ പ്രത്യേകതകളും ചരിത്രവും ഒക്കെ പറഞ്ഞു കൊണ്ടിരുന്നു. 

അങ്ങനെ ഞങ്ങള്‍ മുന്നോട്ടു പോയി പോയി ഒരു സ്ഥലത്ത് എത്തിയപ്പോള്‍ അളിയന്‍ പറഞ്ഞു, "അളിയാ ഇതാണ് കോണത്തുകുന്ന്. ഇവിടെയാ പെണ്ണിന്റെ വീട്" 

"അയ്യേ, ഇത് എന്ത് സ്ഥലപ്പേര്?" ഞാന്‍ ആലോചിച്ചു പോയി. 'ഇവിടെ നിന്ന് വിവാഹം കഴിച്ചാല്‍!!!     അയ്യേ!!!     ഭാര്യവീട് എവിടെ എന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ എന്ത് പറയും? ഇവര്‍ക്ക് വേറെ പേരൊന്നും കിട്ടിയില്ലേ ഇടാന്‍? ഷര്‍ട്ട്‌ കുന്ന്, സാരി കുന്ന്, പാവാട കുന്ന് എന്നൊക്കെ എന്തെല്ലാം നല്ല പേരുകള്‍ കിടക്കുന്നു!' ഇതില്‍ പാവാടകുന്ന് എന്ന പേരാണ് എനിക്ക് ശ്ശി പിടിച്ചത്. 'ദൈവമേ, ഈ കല്യാണം നടക്കാതിരുന്നാല്‍ മതിയായിരുന്നു. പെണ്‍കുട്ടിയെ കണ്ടാല്‍ ഇഷ്ടപ്പെട്ടില്ല എന്ന്‌ തീര്‍ച്ചയായും പറയണം' ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. 

കാര്‍ പിന്നെയും മുന്നോട്ട് നീങ്ങി. കോണത്തുകുന്ന് ബഹുദൂരം പിന്നിലായി. "അളിയാ, പെണ്ണിന്റെ വീട് എത്തിയില്ലേ? ഇത് ഏതാ സ്ഥലം?" ഞാന്‍ ചോദിച്ചു.

"അളിയാ ധൃതി  വക്കാതെ . , കോണത്തു കുന്ന് കഴിഞ്ഞു. ഇത് കരുപടന്ന. ഇവിടെ അടുത്തു എവിടെയോ ആണ് പെണ്ണിന്റെ വീട്. നമുക്ക് ചോദിച്ചു ചോദിച്ചു പോകാം."

ഹാവൂ, സമാധാനമായി! അപ്പൊ കോണത്തുകുന്നില്‍ അല്ല വീട്.  'ദൈവമേ, നേരത്തെ പ്രാര്‍ത്ഥിച്ചത്‌ അങ്ങ് തള്ളി കള. അല്ലെങ്കിലും എന്റെ എത്രയോ പ്രാര്‍ത്ഥനകള്‍ അങ്ങ് തള്ളിയിരിക്കുന്നു. ഇന്ന് ആദ്യമായി എന്റെ പ്രാര്‍ത്ഥന തള്ളി കളയാന്‍ ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു. ഇത് നല്ല  ആലോചന  ആണെങ്കില്‍  നടന്നോട്ടെ' 

എന്തായാലും  എന്റെ ഈ   രണ്ടു  പ്രാര്‍ത്ഥനകളും  ദൈവം  കേട്ടു. തള്ളേണ്ടല്ലേണ്ട പ്രാര്‍ത്ഥന തള്ളി, കൊള്ളേണ്ട പ്രാര്‍ത്ഥന കൊണ്ടു. അങ്ങിനെ 2010 ഏപ്രില്‍ മാസം ഏഴാം തിയ്യതി, നിജ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. 

*******************************************

Sunday 1 April 2012

ഗംഗാപ്പന്‍


പാപ്പന്‍ എന്ന് ഞങ്ങള്‍ സാധാരണായി വിളിക്കുന്നത്‌ അച്ഛന്റെ അനുജനെയോ, അമ്മയുടെ അനുജത്തിയുടെ ഭര്‍ത്താവിനെയോ ആണ്. എന്നാല്‍ നെടുപുഴ ഗേറ്റിനടുത്തു മനോജ്‌ ഹോട്ടല്‍ നടത്തി വന്ന ഗംഗന്‍ അഥവാ ഗംഗാധരന്‍ എങ്ങനെയാണ് നാട്ടുക്കാരുടെ മുഴുവന്‍ പാപ്പന്‍ ആയതു എന്ന് എനിക്ക് ഒട്ടും പിടിയില്ല. നാട്ടില്‍ എല്ലാവരും അദ്ദേഹത്തെ ഗംഗാപ്പന്‍ എന്നാണു വിളിക്കാറുള്ളത്. ഞാനും അങ്ങനെ തന്നെ. 

തന്റെ ട്രേഡ് മാര്‍ക്ക് വിക്ക്, ദേഷ്യം വന്നാല്‍ ആരെയും വിക്കോട് കൂടി തെറി വിളിക്കാനും, കഴുത്തിന്‌ പിടിച്ചു പുറത്തേക്കു തള്ളാനും ഗംഗാപ്പന് ഉള്ള കഴിവ് പ്രസിദ്ധമായിരുന്നു. റെയില്‍വേ പണിക്കു വരുന്ന തമിഴന്മാരും എന്‍ജിനീയര്‍മാരും, കൂലിപ്പണിക്കാരും, ഗേറ്റടയില്‍ പെട്ട് പോയ ഡ്രൈവര്‍മാരും ഒക്കെ ഗംഗാപ്പന്റെ കൈപുണ്യം ആവോളം നുകര്‍ന്നവരായിരുന്നു. വടക്കേ ഇന്ത്യയില്‍ നിന്ന് വന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ ഗംഗാപ്പന്‍ ചായ ആറ്റുന്നത്‌ കണ്ടിട്ട് "2 മീറ്റര്‍ ചായ" എന്ന് ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നത്‌ ചരിത്രം. ടിന്റു മോനും, സര്‍ദാര്‍ജിയും ഒക്കെ ഗംഗാപ്പന്റെ ഈ കോമഡി അടിച്ചെടുത്തു എസ് എം എസ്സുകളില്‍ വിലസി എന്നത് ചരിത്രക്കാരന്മാര്‍ രേഖപ്പെടുത്താത്ത ചരിത്രം. 

ഞാനും എന്റെ അനിയനും ഗംഗാപ്പന്റെ സ്നേഹ ഭാജനങ്ങള്‍ ആയിരുന്നത് കൊണ്ട് സമൃദ്ധമായി തന്നെ അദ്ദേഹത്തിന്റെ കൈപുണ്യം നുകര്‍ന്നിരുന്നു. നന്നേ കുഞ്ഞായിരുന്നപ്പോള്‍ അനിയന്‍ പടിയുടെ അഴികള്‍ പിടിച്ചു റോട്ടിലെ കാഴ്ചകള്‍ കണ്ടു അങ്ങ് നില്‍ക്കുo. വഴിയില്‍ പോകുന്നവരെയെല്ലാം പേരെടുത്തു അഭിസംബോധന ചെയുമായിരുന്നു അവന്‍. "ശുന്ദര മാമാ, ലാജു മാമാ" എന്നുള്ള അവന്റെ വിളി കേട്ടാല്‍ അങ്ങനെ അങ്ങ് ഇട്ടു പോകാന്‍ ആര്‍ക്കെങ്കിലും പറ്റുമോ? അവനെ ഒന്ന് എടുത്തു കളിപ്പിച്ചു മിട്ടായിയും, ബിസ്ക്കറ്റും ഒക്കെ വാങ്ങി കൊടുത്തു അവര്‍ പോകും. അവന്റെ ഈ പ്രവര്‍ത്തി എനിക്ക് വളരെ ഇഷ്ടമായിരുന്നു. കാരണം, എന്തു കിട്ടിയാലും, കിട്ടിയതിന്റെ പകുതി എനിക്ക് വേണ്ടി മാറ്റി വക്കാറുണ്ട് അവന്‍. 

അങ്ങനെ റോട്ടിലെ കാഴ്ചകളും കണ്ടു നില്‍ക്കുമ്പോഴായിരിക്കും ഹോട്ടല്‍ പണിയുടെ തിരക്കില്‍ നിന്ന് ഗംഗാപ്പന്‍ ഇടയ്ക്കു മുറ്റത്ത്‌ പ്രത്യക്ഷപ്പെടുന്നത്. ഉടനെ അവന്‍ വിളിക്കും, "ങാങാപ്പാ..." അവന്റെ വിളി ഗംഗാപ്പന്‍ ഒരിക്കലും അവഗണിക്കാറില്ല. ഉടനെ അകത്തു പോയി ഒരു ബോണ്ടയോ, പഴം പൊരിയോ ഒക്കെ എടുത്തു കൊണ്ട് വന്നു അവനു കൊടുത്തിട്ട് തിരക്കിട്ട് ഹോട്ടലിലേക്ക് ഒരു ഓട്ടം വച്ച് കൊടുക്കും. കിട്ടിയ ബോണ്ടയും പഴം പൊരിയും ഉടന്‍ തന്നെ രണ്ടാക്കി ഭാഗിച്ചു, അവന്റെ പങ്ക് അവന്‍ തിന്നും. മറ്റേ പകുതി എനിക്ക് വേണ്ടി മാറ്റി വക്കും. സ്കൂള്‍ അവധി ദിവസമാണെങ്കില്‍ എനിക്ക് അപ്പോള്‍ തന്നെ കയ്യില്‍ കിട്ടും. ഇല്ലെങ്കില്‍ മറ്റാരുടെയും കണ്ണില്‍ പെടാതെ ചെടി ചട്ടിയുടെ അടിയിലോ, വേലി പൊത്തിലോ, കുഴി കുഴിച്ചു മൂടിയോ അവന്‍ സൂക്ഷിക്കും. ഞാന്‍ സ്കൂള്‍ വിട്ടു വന്നാല്‍ ഉടനെ എടുത്തു കയ്യില്‍ തരും. "ചേട്ടാ, വേഗം കഴിച്ചോ" എന്നൊരു ഉപദേശവും കിട്ടും കൂടെ. ഏതെങ്കിലും  പാത്രത്തിന്റെ അടിയില്‍ അതൊക്കെ എടുത്തു വെയ്ക്കാന്‍ പഠിപ്പിക്കാന്‍ ഞാന്‍ അതി കഠിനമായി തന്നെ ശ്രമിക്കേണ്ടി വന്നു. 

ഗംഗാപ്പന്റെ സ്നേഹം അവനോടു മാത്രമായിരുന്നില്ല, എന്നോടും  ഉണ്ടായിരുന്നു. പരീക്ഷ കാലമാകുമ്പോള്‍ ഇറയത്തു ഇരുന്നു പഠിക്കുന്ന എനിക്ക് കൂടുതല്‍ ഊര്‍ജം പകരാന്‍ ഒരു പൊതിയില്‍ പൊറോട്ടയും ബീഫും ഗംഗാപ്പന്‍ കൊണ്ട് തരുമായിരുന്നു. അത് പക്ഷെ ഞാന്‍ ഒറ്റക്കാണ് കഴിച്ചിരുന്നത്. അനിയന് ഒട്ടും കൊടുത്തിരുന്നില്ല. അവനോടു സ്നേഹക്കുറവുണ്ടായിട്ടൊന്നുമല്ലാട്ടോ . ഗംഗാപ്പന്റെ ബീഫ് കറിയില്‍ എരിവു കുറച്ചു കൂടുതലായതു കൊണ്ടാ. ഗംഗാപ്പന്‍ സ്നേഹപ്പൂര്‍വ്വം എനിക്ക് തന്ന പൊറോട്ടയും ബീഫ് കറിയും കഴിക്കുമ്പോള്‍ അറിയാതെ എന്റെ കണ്ണ് നിറയും. ഗംഗാപ്പന്റെ സ്നേഹവായ്പു ഓര്‍ത്തിട്ടൊന്നുമല്ല. ബീഫ് കറിയുടെ എരിവായിരുന്നു കാരണം. വലിയ ആള്‍ക്കാര്‍ക്ക് മാത്രമേ ഇത് കഴിക്കാന്‍ പറ്റുകയുള്ളു എന്ന് ഞാന്‍ മനസിലാക്കി. കണ്ണില്‍ നിന്ന് വെള്ളം വരാതെ ബീഫ് കറി കഴിക്കുന്നതാണ് പ്രായപൂര്‍ത്തിയായതിന്റെ തെളിവ് എന്ന് അന്നൊക്കെ ഞാന്‍ വിശ്വസിച്ചു പോന്നു. 

**********************************

2010 ഓണക്കാലം. ഞാന്‍ വീട്ടിലുണ്ട്. അപൂര്‍വ അവസരം. ഓണം ഗംഭീരമായി തന്നെ ആഘോഷിക്കാന്‍ ഞാനും അനിയനും തീരുമാനിച്ചു. കുട്ടിക്കാലം തിരികെ കൊണ്ട് വന്നു. അതി രാവിലെ, കയ്യില്‍ ഒരു പ്ലാസ്റ്റിക്‌ കവറുമായി ഞങ്ങള്‍ പൂവ് പൊട്ടിക്കാന്‍ ഇറങ്ങും. വഴിയരികില്‍ നില്‍ക്കുന്ന ചെടികളെയും, മരങ്ങളെയുമൊക്കെ ആക്രമിച്ചു കൊണ്ട് ഞങ്ങള്‍ മുന്നേറി. ഇടയ്ക്കു ചില വീടുകളുടെ മതിലിനു പുറത്തു കയറി അകത്തു നില്‍ക്കുന്ന പൂക്കളും ഞങ്ങള്‍ പറിച്ചു. ഇടയ്ക്കു, 'ആരെടാ' എന്ന വിളി കേള്‍ക്കുമ്പോള്‍ ഇറങ്ങി ഞങ്ങള്‍ ഓടും. പിന്നെ ആ വഴിക്ക് പോകില്ല. 'ഭൌ ഭൌ'  എന്ന് കേട്ടാലും ഇത് തന്നെയായിരുന്നു ഞങ്ങള്‍ ചെയ്തിരുന്നത്. ഇപ്പോഴൊന്നും കുട്ടികള്‍ പൂ പറിക്കാന്‍ നടക്കുന്ന കാഴ്ച നമ്മുടെ നാട്ടില്‍ നിന്ന് മറഞ്ഞു എന്ന് തോന്നുന്നു. തമിഴ് നാട്ടില്‍ നിന്ന് വരുന്ന പൂക്കള്‍ വില കൊടുത്തു വാങ്ങി പൂക്കളം തീര്‍ക്കും. അത്ര തന്നെ. അതില്‍ എന്തു രസം?

അങ്ങനെ നടക്കുമ്പോളാണ് ഞങ്ങള്‍ ഒരു പ്രധാന  കണ്ടു പിടിത്തം നടത്തിയത്. ഗംഗാപ്പന്റെ ഹോട്ടലിന്റെ പിന്നില്‍ ഒരു പൂന്തോട്ടം. നിറയെ കാശി തുമ്പകള്‍ നിറഞ്ഞ ഒരു പൂന്തോട്ടം. അതീവ ശ്രദ്ധയോടെ, ഒട്ടും ശബ്ദം ഉണ്ടാക്കാതെ ആരും അറിയാതെ ഞങ്ങള്‍ ഇഷ്ടം പോലെ പൂക്കള്‍ പറിച്ചു. ഇത് രണ്ടു  മൂന്നു ദിവസങ്ങള്‍ വിജയകരമായി തുടര്‍ന്നു. പിന്നെ ഞങ്ങള്‍ റൂട്ടൊന്നു  മാറ്റി. നെടുപുഴ ഭാഗത്തെക്കാക്കി. അവിടെ നിന്നുള്ള പൂക്കള്‍ ശേഖരിച്ചു പൂക്കളം തീര്‍ത്തു ബാക്കി പൂവുമായി മാമന്റെ വീട്ടില്‍ വന്നു. അവിടത്തെ പൂക്കളം ഞങ്ങളുടെ പൂക്കള്‍ കൂടി ചേര്‍ത്ത് ഒന്ന് അപ് ഗ്രേഡ് ചെയ്തു. അതിനു ശേഷം അമ്മായി വിളമ്പിയ രണ്ടു കുട്ടി പുട്ടും കടലയും കൂട്ടി മത്സരാടിസ്ഥാനത്തില്‍ ഞാനും അനിയനും കൂടി അകത്താക്കുകയായിരുന്നു. അപ്പോഴാണ്‌ പുറത്തൊരു ശബ്ദം. നമ്മുടെ ഗംഗാപ്പന്റെ വിക്ക് നിറഞ്ഞ ശബ്ദം.ഇറയത്തിരിക്കുന്ന ഞങ്ങള്‍ വലിയമ്മ എന്ന് വിളിക്കുന്ന ഞങ്ങളുടെ അമ്മൂമയോട് ഗംഗാപ്പന്‍ ചോദിക്കുന്നു.

"ചേട്ടത്ത്യേ, കുട്ട്യോള് അവടെ പൂ പൊട്ടിക്കാന്‍ വരാറുണ്ടല്ലോ" 

ഇത് കേട്ട ഞങ്ങളുടെ വായ്‌ അറിയാതെ അകത്തിരിക്കുന്ന പുട്ടും കടലയും സഹിതം തുറന്നു അങ്ങിനെ തന്നെ നിന്ന്  പോയി. അതിര്‍ത്തിയില്‍ ഭീകരന്മാര്‍ നുഴഞ്ഞു കയറുന്നതിനേക്കാള്‍ വിദഗ്ദമായി എന്ന് ഞങ്ങള്‍ കരുതിയിരുന്ന ഞങ്ങളുടെ നുഴഞ്ഞു കയറ്റം ഗംഗാപ്പന്‍ കണ്ടു പിടിച്ചിരിക്കുന്നു. ഇനി? തന്റെ ഹോട്ടലില്‍ കുഴപ്പം കാണിക്കുന്നവരെ വിക്കി വിക്കി തെറി വിളിക്കുന്നതും, കഴുത്തിന്‌ പിടിച്ചു തള്ളുന്ന ഒരു ഗംഗാപ്പനെ ഞങ്ങള്‍ എത്രയോ വട്ടം കണ്ടിരിക്കുന്നു. ഒരു ചെറിയ വിറയല്‍ ഞങ്ങളെ ബാധിച്ചു.

"അതിനിപ്പോ എന്താ ഗംഗാ?" വലിയമ്മ ചോദിച്ചു.

"അല്ല, കുട്ട്യോള് ഇന്ന് പൂ പൊട്ടിക്കാന്‍ വന്നു കണ്ടില്ല. നേരം കുറെ ആയല്ലോ. അതാ ചോദിച്ചേ" 

ആ വാക്കുകള്‍ ഞങ്ങളുടെ ഉള്ളില്‍ ഒരു കുളിര്‍ മഴയായി പെയ്തിറങ്ങി. ഗംഗാപ്പന്റെ പണ്ടത്തെ ആ വാത്സല്യം, സ്നേഹം, അതിനു ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല. ഏതാനും നിമിഷത്തേക്കാണെങ്കിലും ഗംഗാപ്പനെ തെറ്റിദ്ധരിച്ചതില്‍ ഞങ്ങള്‍ക്ക് വിഷമം തോന്നി.

"പിള്ളേര് അകത്തുണ്ട് ഗംഗാ, നീ തന്നെ അവരോടു ചോദിച്ചോ" വലിയമ്മ പറഞ്ഞു.

ഞങ്ങള്‍ പുറത്തേക്കു ചെന്നു. 

"എന്താ ഇന്ന് പൂ പൊട്ടിക്കാന്‍ വരാഞ്ഞേ? വായോ, വന്നു ആവശ്യത്തിനു പൊട്ടിച്ചോ" എന്ന് പറഞ്ഞു ഗംഗാപ്പന്‍ തിരിഞ്ഞു നടന്നു...

***********************************

ഭക്ഷണം ഉണ്ടാക്കുന്നതില്‍  മാത്രമല്ല, അത് വിളമ്പുന്നതിനും വേണം ഒരു കൈ പുണ്യം. ഭക്ഷണം ഉണ്ടാക്കാനും വിളമ്പാനും ഗംഗാപ്പന് നല്ല കൈപുണ്യം ആയിരുന്നു. ഗംഗാപ്പന്റെ വിളമ്പു കൈപുണ്യം ഞാന്‍ ആവോളം നുകര്‍ന്ന ഒരു സംഭവം പറയാം.

ലീന ചേച്ചിയുടെ കല്യാണം. ലീന ചേച്ചി എന്നാല്‍ ഞങ്ങള്‍ക്ക് വെറും ഒരു അയല്‍ക്കാരി മാത്രമല്ലായിരുന്നു. ഞങ്ങളുടെ കുടുംബാംഗത്തെ പോലെയായിരുന്നു. കല്യാണത്തിനും അതിന്റെ ഒരുക്കങ്ങള്‍ക്കും ഞങ്ങള്‍ ആത്മാര്‍ഥമായി തന്നെ പങ്കു കൊണ്ടു. 

സദ്യക്ക് കോഴി ബിരിയാണി വിളമ്പാന്‍ തുടങ്ങി. ആദ്യത്തെ പന്തിയില്‍ തന്നെ ഞാന്‍ ഇരുന്നില്ല. ബിരിയാണിയുടെ ആ മനോഹര സുഗന്ധം അധിക നേരം സഹിക്കാന്‍ പറ്റാത്തത്  കൊണ്ടു, അടുത്ത പന്തിയില്‍ തന്നെ ഞാന്‍ ഇരുന്നു. എന്റെ ഇലയില്‍ വിളമ്പിയത് നമ്മുടെ സാക്ഷാല്‍ ഗംഗാപ്പന്‍. കൈപുണ്യം നിറഞ്ഞ ആ കൈകള്‍ കൊണ്ടു വിളമ്പിയത് കൊണ്ടാകണം, ബിരിയാണിക്ക് എന്തൊരു സ്വാദ്!!! ഇല കാലിയാകാന്‍ അധിക നേരം വന്നില്ല. അപ്പോഴതാ ബിരിയാണി നിറച്ച പത്രവുമായി ഗംഗാപ്പന്‍ വീണ്ടും വരുന്നു. കുറച്ചു കൂടെ തട്ടട്ടെടാ എന്ന് ചോദിച്ചു ഗംഗാപ്പന്‍ വീണ്ടും ഒരു ചെറിയ ലോഡ് ഇലയില്‍ തട്ടി. 

ഹോ! ഈ ഗംഗാപ്പന്റെ ഒരു കാര്യം! ഇങ്ങനെയുണ്ടോ ഒരു കൈപുണ്യം! ബിരിയാണി കഴിച്ചിട്ട് മതി വരുന്നില്ലല്ലോ. ഇല  കാലിയാകാന്‍ അധിക സമയം വേണ്ടി വന്നില്ല. അപ്പോഴാണ്‌ ബിരിയാണി പാത്രവുമായി ഗംഗാപ്പന്റെ വീണ്ടുമുള്ള വരവ്. "കുറച്ചു കൂടി തട്ടട്ടെടാ?" ഗംഗാപ്പന്‍ ചോദിച്ചു.

"വേണ്ട, മതി" എന്ന് ഞാന്‍ മറുപടി പറഞ്ഞു. ഗംഗാപ്പന്‍ കടന്നു പോയി.

അതാ പിന്നാലെ ജോണ്‍സന്‍ ചേട്ടന്‍ ബിരിയാണി പത്രവുമായി വരുന്നു. "ജോണ്‍സേട്ടാ, കുറച്ചു ഇട്ടേ" ഞാന്‍ പറഞ്ഞു.

"പത്രം കാലിയാടാ" എന്ന് പറഞ്ഞു ചേട്ടന്‍ ചുറ്റുമൊന്നു നോക്കി. അതാ മുന്നില്‍ നില്‍ക്കുന്നു നിറഞ്ഞ പാത്രവുമായി നമ്മുടെ ഗംഗാപ്പന്‍.
"ഗംഗാപ്പാ, നമ്മുടെ രകേഷിനു കുറച്ചു ഇട്ടു കൊടുത്തെ" ജോണ്‍സന്‍ ചേട്ടന്‍ വിളിച്ചു പറഞ്ഞു.

"നിന്നോടല്ലേടാ ഞാന്‍ നേരത്തെ ചോദിച്ചത്?" എന്ന് ചോദിച്ചു കൊണ്ടു ഗംഗാപ്പന്‍ വീണ്ടും എന്റെ ഇലയിലേക്ക് ഒരു തട്ട് തട്ടി. 

ഞാന്‍ എന്തു ചെയ്യാനാ, എല്ലാം ഗംഗാപ്പന്റെ കൈപുണ്യത്തിന്റെ കുഴപ്പo. അല്ലാതെ എന്റെ കുറ്റമൊന്നുമല്ല. തല ഉയര്‍ത്താതെ, ഗംഗാപ്പന്റെ മുഖത്ത് നോക്കാതെ അതും ഞാന്‍ അകത്താക്കി.

വീണ്ടും ഇലയിലേക്ക് ഒരു തട്ട് തട്ടാന്‍ ഗംഗാപ്പന്‍ നോക്കിയെങ്കിലും ഞാന്‍ 'വേണ്ട' എന്ന് പറഞ്ഞു. 

Sunday 22 January 2012

ഒരു ലോട്ടറി അടിച്ചിരുന്നെങ്കില്‍....



ഒരു ദിവസം പതിവ് പോലെ, രാവിലെ കുമാരേട്ടന്റെ കൂടെ ചായ കുടിച്ചു തിരിച്ചു വരുമ്പോള്‍ ആണ് അത് കണ്ടത്. ഹരിയേട്ടന്  ചുറ്റും ഒരു വലിയ ആള്‍ക്കൂട്ടം. അയ്യോ, എന്തു പറ്റി? ഞാന്‍ അടുത്ത് ചെന്ന് നോക്കി. എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്. ഹരിയേട്ടന്‍ വല്ലാത്ത ഒരു അവസ്ഥയില്‍ ഇരിക്കുന്നു. പക്ഷെ കുഴപ്പം ഒന്നും തോന്നുന്നില്ല. മുഖത്ത് സന്തോഷം ആണ് നിറഞ്ഞു നില്‍ക്കുന്നത്. സന്തോഷം കൂടുതലായതു കൊണ്ട് ഇങ്ങനെ  ഒരു അവസ്ഥയില്‍ ആയി പോയതാ.
"എന്താ കാര്യം?" ഞാന്‍ തിരക്കി.
"ഹരിക്ക് ലോട്ടറി അടിച്ചു."
"ഹോ, കൊള്ളാമല്ലോ. ഹരിയേട്ടാ, എപ്പോഴാ പാര്‍ട്ടി?" എല്ലാവരുടെയും ചോദ്യം ഇത് തന്നെയായിരുന്നു. 
"ഉടനെ ഉണ്ടാകും" ഹരിയേട്ടന്‍ ഉറപ്പു പറഞ്ഞു.
ലോട്ടറി അടിച്ച ഡിപ്പാര്‍ട്ട്മെന്റ് കുറച്ചു കാലത്തേക്ക് അറിയപ്പെട്ടു. 

ഹരിയെട്ടന്റെ ഭാഗ്യം! എന്നാലും എന്നെ എന്താ ഭാഗ്യദേവത കടാക്ഷിക്കാത്തത്  എന്ന്  ചിന്തിച്ചു നോക്കി. അധികം ആലോചിച്ചു തല പുണ്ണാക്കേണ്ടി  വന്നില്ല. കാര്യം പിടി കിട്ടി. ലോട്ടറി അടിക്കണമെങ്കില്‍ ചുരിങ്ങിയ പക്ഷം ലോട്ടറി എടുക്കുകയെങ്കിലും വേണം! 

ഏതായാലും സംഗതി കൊള്ളാം. അബുദാബി ഡ്യൂട്ടി ഫ്രീ ലോട്ടറി ആണ് ഹരിയേട്ടന് അടിച്ചത്. വില 500 ദിര്‍ഹം. അത് കുറച്ചു കൂടുതല്‍ അല്ലെ? ഞാന്‍ അഞ്ഞൂറിനെ 12.50 കൊണ്ട് ഗുണിച്ച്‌ നോക്കി. വേണ്ട... ഇത്രയും രൂപ കൊടുത്തു ലോട്ടറി എടുക്കണ്ട. നാട്ടില്‍ പോയാല്‍ കേരള ഭാഗ്യ കുറി കിട്ടും. 20 മുതല്‍ 100 രൂപ വരെ ആണ് വില. ഓണം ക്രിസ്മസ് വിഷു തുടങ്ങിയ ബമ്പറുകള്‍ക്ക് 200. ലക്ഷങ്ങളും കോടികളും ഒക്കെ സമ്മാനം ഉണ്ട്. കൂടാതെ കാറും സ്വര്‍ണവും ഉണ്ട്.  ഇനി മുതല്‍ നാട്ടില്‍ പോകുമ്പോള്‍ ദിവസവും ഒന്നോ രണ്ടോ ലോട്ടറി വീതം എടുക്കണം. ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. 

*********************************
ആഴ്ചയില്‍ ഒരിക്കല്‍ (എന്നാണു മാമന്‍ പറയുന്നത്) ലോട്ടറി എടുക്കുന്ന ആളാണ്‌ എന്റെ മാമന്‍. അതി രാവിലെ പത്രത്തില്‍ ലോട്ടറിയും പിടിച്ചു നോക്കിയിരിക്കുന്ന മാമന്‍ ഒരു പതിവ് കാഴ്ച ആണ്. ആ സമയത്ത് മാമന്റെ മുഖ ഭാവം ഒന്ന് കാണേണ്ടത് തന്നെയാ. 
ഒരു ദിവസം. മാമന്‍ പത്രത്തില്‍ നോക്കിയിരിക്കുന്നു. പെട്ടെന്നൊരു ശബ്ദം. "അടിച്ചൂടാ". ഞാന്‍ തിരിഞ്ഞു നോക്കി. മാമന്‍ നിലത്തല്ല, വായുവില്‍  
"സത്യമാണോ മാമാ?" ഞാന്‍ ചോദിച്ചു.
"അതെഡാ"
"എത്രയാ?"
"അഞ്ച്"
"അഞ്ചു ലക്ഷമോ? കോടിയോ?" ഞാനും പതുക്കെ വായുവിലേക്ക് ഉയര്‍ന്നു.
"അയ്യായിരം"
ഞാന്‍ തിരിച്ചു ഭൂമിയില്‍ വന്നിറങ്ങി.
"എല്ലാവരെയും വിളിച്ചു പറയണ്ടേ?" മാമന്‍ വിളി തുടങ്ങി. പെങ്ങന്മാരേയും, അളിയന്മാരെയും, അവരുടെയും കുട്ടികളെയും വിളിച്ചു സന്തോഷ വാര്‍ത്ത അറിയിച്ചു. ഏതാനും മണിക്കൂറുകള്‍ അങ്ങനെ പോയി. എല്ലാം കഴിഞ്ഞപ്പോള്‍  എന്നോട് ഒരു ചോദ്യം.
"നിനക്ക് വാസു പാപ്പന്റെ നമ്പര്‍ അറിയോ?"
"എവിടത്തെ? ഷാര്‍ജയിലെയോ?" ഞാന്‍ ചോദിച്ചു.
"അതെ"
"മാമാ, വട്ടുണ്ടോ? ആകെ അയ്യായിരം അല്ലെ അടിച്ചുള്ളൂ. വെറും അയ്യായിരം ഉലുവ. അല്ലാതെ അയ്യായിരം കുവൈറ്റി ദിനാറോ, അമേരിക്കന്‍  ഡോള്ലെറോ, പോട്ടെ, ചുരുങ്ങിയ പക്ഷം യു എ ഇ ദിര്‍ഹം ഒന്നുമല്ലല്ലോ അടിച്ചത്. ഇതിനൊക്കെ ഐ എസ് ഡി വിളിക്കണോ? പാപ്പന്‍ വിളിക്കുമ്പോള്‍ മേമ പറഞ്ഞോളും." മാമന്‍ പിന്നീട് വിളിച്ചോ എന്ന് അറിയില്ല.

ലോട്ടറി അടിച്ചത് മാമന്‍ കാര്യമായി തന്നെ ആഘോഷിച്ചു. ഞങ്ങള്‍ കുടുംബം എല്ലാവരും ഒത്തു കൂടി. ടോട്ടല്‍ 18 പേര്‍ ഉണ്ടായിരുന്നു. ലഞ്ച് എന്ന് പറഞ്ഞാ തുടങ്ങിയത്. അത് പിന്നെ നാല് മണിയുടെ ചായയും കടന്നു ഡിന്നറില്‍  എത്തി. കഴിച്ചതൊക്കെ നന്നായി ദഹിക്കാന്‍ കാരണവന്മാര്‍ മരുന്ന് കഴിപ്പും തുടങ്ങി. ബാക്കി ഉള്ളത് പട്ടിക്കും പൂച്ചക്കും കോഴിക്കും. പിന്നെ പാര്‍സലും.

മാമന്റെ വക അളിയന്മാര്‍ക്കൊക്കെ ഓരോ ഷര്‍ട്ട്‌. കുടുംബത്തിലെ ആദ്യത്തെ മരുമകനായ ബിജുവിന് ഒരു ഷര്‍ട്ട്‌, ആദ്യത്തെ മരുമകളായ എന്റെ ഭാര്യക്ക്‌ ഒരു ചുരിദാര്‍. അപ്പോള്‍  ആദ്യത്തെ മകനായ എനിക്കോ? മാമനോട് ചോദിച്ചപ്പോള്‍ ഒരു "പോടാ" കിട്ടി.

മാമന് ഇനിയും ഇനിയും ലോട്ടറി അടിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് ഞങ്ങള്‍ പിരിഞ്ഞു. 

പിറ്റേന്ന് മാമനെ കണ്ടപ്പോള്‍ ചുമ്മാ ഒന്ന് ചോദിച്ചു. "മാമാ, ലോട്ടറി അടിച്ചതല്ലേ. ഒരു ആയിരം രൂപ കടം താ. അടുത്ത മാസം തിരിച്ചു തരാം."

"ഒന്ന് പോയേടാ അവിടന്ന്, അയ്യായിരം അടിച്ചിട്ട് ആറായിരം ചിലവായി. അപ്പോഴാ അവന്റെ ഒരു കടം ചോദിപ്പ്" മാമന്റെ മറുപടി.

അഞ്ച് ലക്ഷവും കോടിയും  ഒന്നും അടിക്കാതിരുന്നത് മാമന്റെ ഭാഗ്യം.........

**********************************************
ഇമ്മാനുവേല്‍ സില്‍ക്സില്‍ നിന്ന് തുണി എടുക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ ബെന്‍സ് കാര്‍ സമ്മാനം. ഓണമായിട്ട് അവിടെ നിന്ന് തന്നെ തുണി എടുത്തു. കുറെ കൂപ്പണ്‍ കിട്ടി. 
"ജിതുവിന്റെ പേര് വച്ചാല്‍ മതി." അമ്മ പറഞ്ഞു. അതിനുള്ള കാരണവും പറഞ്ഞു. "അവന്‍ അല്ലെ നാട്ടില്‍ ഉള്ളത്. പിന്നെ അവന്‍ തിരുവോണമാ. ഐശ്വര്യം ഉള്ള നാളാ."
ഞങ്ങള്‍ രണ്ടു പേരും കൂടി ഇരുന്നു കൂപ്പണ്‍ എല്ലാം പൂരിപ്പിച്ചു. ബെന്‍സ് കാര്‍ ഓടിക്കുന്നതും മാരുതി ഓടിക്കുന്നതും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടാകുമോ? അതായിരുന്നു എന്റെ സംശയം. 
"അമ്മെ, ഇത് നമുക്ക് തന്നെ അടിക്കും. ഉറപ്പാ..." ഞാന്‍ പറഞ്ഞു. "ഈ നെടുപുഴയില്‍ ബെന്‍സ് ഉള്ള ഒരാള്‍ പോലും ഇല്ലമ്മേ. ഇവിടെ ബെന്‍സ് കാര്‍ ഉള്ള  ആദ്യത്തെ ഫാമിലി നമ്മുടെതായിരിക്കും" അത് അത്രയ്ക്ക് അങ്ങ് വിശ്വസിച്ചില്ലെങ്കിലും, അമ്മയുടെ കണ്ണുകളില്‍ ഒരു തിളക്കം ഉണ്ടായി എന്നുള്ളത് സത്യം. 
"കറുത്ത ബെന്‍സ് ആണ് ഭംഗി. മറ്റു കളറുകള്‍ അത്രയ്ക്ക് അങ്ങ് പോര." ഞാനും അനിയനും ഇക്കാര്യത്തില്‍ ഒറ്റ കെട്ടായിരുന്നു.

ഇനി ഈ സംഭവത്തിന്‌ പാരലല്‍ ആയി ഉണ്ടായ ഒരു സംഭവം കൂടി പറയാം. ഞങ്ങള്‍ ഒരു കാര്‍ വാങ്ങാന്‍ തീരുമാനിച്ചു. കുടുംബത്തിലെ പ്രായപൂര്‍ത്തിയായ,   പേടി താരതമ്യേന കുറവുള്ള  എല്ലാവരും ലൈസന്‍സ് എടുത്തു കഴിഞ്ഞിരുന്നു. "ഡ്രൈവിംഗ് സ്കൂളില്‍ പഠിച്ചത് കൊണ്ടായില്ല. കാര്‍ ഓടിച്ചു ഒരു പരിചയം വരണം.  അത് കൊണ്ട്  നമുക്ക് ഒരു സെക്കന്റ്‌ ഹാന്‍ഡ്‌ മാരുതി വാങ്ങാം. എല്ലാവരും ഓടിച്ചു തെളിഞ്ഞതിനു ശേഷം പുതിയത് വാങ്ങാം." എന്റെ നിര്‍ദേശം എല്ലാവരും സ്വീകരിച്ചു.

അനിയച്ചാര്‍ പോപ്പുലര്‍ വെഹിക്കിളില്‍  പോയി അന്വേഷിച്ചു. അവിടെ തത്കാലം മാരുതി 800 ഇല്ല. അവന്റെ പേരും അഡ്രസ്സും വാങ്ങി വച്ചു. പുതിയ പഴയ കാര്‍ വരുമ്പോള്‍ അറിയിക്കാം എന്ന് പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്കു ശേഷം വീട്ടിലേക്കു ഒരു ഫോണ്‍ കാള്‍. എടുത്ത അമ്മയോട് വിളിച്ചയാള്‍ ഒരു ചോദ്യം.
"ജിതേഷ് ഉണ്ടോ?"
"ഇല്ലല്ലോ, പുറത്തു പോയിരിക്കാ. ആരാ, എന്താ കാര്യം?" അമ്മ ചോദിച്ചു.
"ജിതേഷിന് ഒരു കാര്‍ കിട്ടിയിട്ടുണ്ട്. അത് പറയാന്‍ വിളിച്ചതാ. ഞങ്ങളുടെ നമ്പര്‍ തരാം. ജിതേഷ് വരുമ്പോള്‍ തിരിച്ചു വിളിക്കാന്‍ പറയു" അയാള്‍ നമ്പര്‍ കൊടുത്തു.
"അടിച്ചൂടാ, നമുക്ക് കാര്‍ അടിച്ചു. ബെന്‍സ് കാര്‍ അടിച്ചു. അവര്‍ ഇപ്പൊ തന്നെ വിളിച്ചിരുന്നു" അമ്മ തുള്ളി ചാടി. 
"സത്യമാണോ അമ്മെ?" ഞാന്‍ ചോദിച്ചു.
"അതേടാ, ഇപ്പൊ തന്നെ അവര്‍ വിളിച്ചതാ." 
അച്ഛനും അമ്മയും ഞാനും ഡാന്‍സ് തുടങ്ങി. ജിതുവിനെ മൊബൈലില്‍ വിളിച്ചിട്ട് കിട്ടുന്നുമില്ല. കടയില്‍ വിളിച്ചു കാര്യം പറഞ്ഞു. അവന്‍ വരുമ്പോള്‍ ഉടനെ വീട്ടില്‍ വരാന്‍ പറയണം. 
അധികം വൈകാതെ അവന്‍ വീട്ടില്‍ എത്തി. അവര്‍ തന്ന നമ്പറില്‍ വിളിച്ചു. പട പാടാ മിടിക്കുന്ന ഹൃദയവുമായി ഞങ്ങള്‍ ചുറ്റും ഇരുന്നു. അവന്റെ മുഖം സന്തോഷത്താല്‍ വിടരുന്നത് കാണാന്‍ ഞങ്ങള്‍ കാത്തിരുന്നു. പക്ഷെ, അവന്റെ മുഖം വാടുന്നതാണ് കണ്ടത്. കറുത്ത ബെന്‍സ് കൊടുക്കാന്‍ പറ്റില്ല, വെളുത്ത ബെന്‍സ് കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ടാകും. 
ഫോണ്‍ വിളിച്ചു കഴിഞ്ഞ അവന്‍ സങ്കടപ്പെട്ടു ഇരുന്നു. "എന്താടാ, എന്തു പറ്റി?"
"അത് പോപുലറില്‍ നിന്ന് വിളിച്ചതാ. അവിടെ സെക്കന്റ്‌ ഹാന്‍ഡ്‌ മാരുതി വന്നിട്ടുണ്ടത്രേ. പോയി നോക്കി ഇഷ്ടപ്പെട്ടാല്‍ വാങ്ങിക്കോളാന്‍ പറഞ്ഞു"...
"പുതിയ കാര്‍ വാങ്ങുന്നതിന് മുന്നോടിയായി പോപുലറില്‍ നിന്നും പഴയ മാരുതി വാങ്ങുന്ന നെടുപുഴയിലെ ആദ്യത്തെ ഫാമിലി നമ്മുടെതായിരിക്കും"  എല്ലാവരെയും അങ്ങനെ സമാധാനിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു. 

***********************************

ഒരു ദിവസം അനിയനുമായി ചാറ്റ് ചെയ്യുകായിരുന്നു ഞാന്‍. ഇവിടത്തെ വിശേഷങ്ങള്‍ എല്ലാം പറയുന്ന കൂട്ടത്തില്‍ ചുമ്മാ ഒരു നമ്പര്‍ ഇറക്കി നോക്കി.
"അനിയാ, കഴിഞ്ഞ തവണ ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ കുറെ സാധനങ്ങള്‍ വാങ്ങിയിരുന്നില്ലേ, അതെല്ലാം ലുലുവില്‍ നിന്ന വാങ്ങിയത്."
"അതിന്?"
"അന്ന് കുറച്ചു കൂപ്പണ്‍ കിട്ടിയിരുന്നു. അതിന് സമ്മാനം അടിച്ചിരിക്കുന്നു എന്ന് പറഞ്ഞു ഇന്ന് അവര്‍ വിളിച്ചിരുന്നു. മാത്രമല്ല ഇ മെയിലും അയച്ചിരിക്കുന്നു"
"തട്ടിപ്പായിരിക്കും ചേട്ടാ, മില്ല്യന്‍സ് ആന്‍ഡ്‌ മില്ല്യന്‍സ് ഓഫ് ഡോളര്‍ ലോട്ടറി അടിച്ചിരിക്കുന്നു എന്ന് പറഞ്ഞു ദിവസവും എനിക്ക് ചുരുങ്ങിയത് പത്തു ഇ മെയിലെങ്കിലും വരാറുണ്ട്."
"ഇത് തട്ടിപ്പല്ലെടാ, ശരിക്കുള്ള ഇമെയില്‍ ആണ്. എന്റെ കൂപ്പണ്‍ നമ്പര്‍, പിന്നെ കൂപ്പണിന്റെ സ്കാന്‍ കോപ്പി ഒക്കെ വച്ചിട്ടുണ്ട്."
"ആണോ? എന്തു സമ്മാനമാ ചേട്ടാ അടിച്ചത്?"
"അര കിലോ സ്വര്‍ണം!!!"
പിന്നെ കുറച്ചു നേരത്തേക്ക് അവന്റെ അനക്കം ഒന്നുമില്ല. ഞാന്‍ ഇവിടെ നിന്നും, ഹലോ, അവിടെ ഉണ്ടോ, പോയോ, എവിടെടാ എന്നൊക്കെ ചോദിച്ചു കൊണ്ടിരുന്നു. ഒന്നിനും മറുപടി കിട്ടുന്നില്ല. ദൈവമേ, അവന്റെ ബോധം പോയോ?
കുറച്ചു കഴിഞ്ഞപ്പോള്‍ അവന്റെ മറുപടി വന്നു.
"ചേട്ടാ"
"എവിടെയായിരുന്നെടാ പട്ടി നീ? ഞാന്‍ പേടിച്ചു പോയി. നിന്റെ ബോധം പോയി എന്ന് വിചാരിച്ചു"
"അല്ല ചേട്ടാ, ഞാന്‍ കാല്‍ക്കുലേറ്റര്‍ തപ്പുകയായിരുന്നു" ഇവന്‍ ആള് കൊള്ളാമല്ലോ.
"എന്റെ അനിയാ, ഞാന്‍ മുഴുവന്‍ പറഞ്ഞോട്ടെ. ആക്ച്വലി ഞാന്‍ ഇന്നലെ കണ്ട സ്വപ്നത്തിന്റെ കാര്യമാ പറഞ്ഞത്"
ഒരു അനിയന് സ്വന്തം ചേട്ടനെ എന്തു മാത്രം ചീത്ത വിളിക്കാന്‍ സാധിക്കും എന്ന് ഞാന്‍ അന്ന് മനസ്സിലാക്കി. ഡോണ്ട് റിപീറ്റ് ഇറ്റ്‌. ജസ്റ്റ്‌ റിമെംബര്‍ ദാറ്റ്‌. 

*******************************

ഓണക്കാലം, സര്‍ക്കാര്‍ പതിവ് പോലെ ഓണം ബമ്പര്‍ ഇറക്കി. ഇത്തവണ അതി ഭയങ്കര സമ്മാനമാ, അഞ്ച് കോടിയും പിന്നെ രണ്ടു  കിലോ സ്വര്‍ണവും. പക്ഷെ ഇരുന്നൂറു രൂപ മുടക്കണം! ഓ പിന്നെ, എന്റെ പട്ടി മുടക്കും ഇരുന്നൂറു രൂപ! എന്നാലും അഞ്ച് കോടി എന്നൊക്കെ പറയുമ്പോള്‍.........

ഞാനും  ശ്രീമതിയും കൂടി ചെറിയ ഒരു പര്‍ചെസിനു ഇറങ്ങിയതാ. ചെറിയ പര്‍ച്ചേസ് എന്നാല്‍ ചെറിയത് തന്നെ. ഞങ്ങളുടെ ബാലഗോപാലനെ എണ്ണ തേപ്പിച്ചു കുളിപ്പിക്കാന്‍ വെന്ത വെളിച്ചെണ്ണ വാങ്ങണം. അതാണ്‌ പ്രധാനം. ഔഷധിയില്‍ കിട്ടും എന്ന് പറഞ്ഞു ചോദിച്ചു ചെന്നപ്പോള്‍ അവിടെ സ്റ്റോക്ക്‌ തീര്‍ന്നു പോലും. പിന്നെ ഞങ്ങള്‍ എല്ലാ മെഡിക്കല്‍ ഷോപ്പിലും  ആയുര്‍വേദ കടകളിലും കയറി ഇറങ്ങാന്‍ തുടങ്ങി. 

അപ്പോള്‍ ആണ് കൈ നിറയെ ഭാഗ്യങ്ങളുടെ കെട്ടുമായി ഒരുവന്‍, ഒരുവന്‍ എന്ന് പറഞ്ഞാല്‍ ശരിയാകില്ല. ഒരു അരവന്‍. കാരണം അവന് ശരീരം മുഴുവന്‍ ആയി ഉണ്ടായിരുന്നില്ല. വികലാംഗന്‍ ആണ്. ശോഷിച്ച കൈ കാലുകളുടെ പവര്‍ മുഴുവന്‍ നാക്കില്‍ ആണ് അവന്‍ ആവാഹിച്ചു വച്ചിരിക്കുന്നത് എന്ന് തോന്നുന്നു. ഭയങ്കര വാചകമടി. ഭയങ്കരം എന്ന് പറഞ്ഞാല്‍ പോര, അതി ഭയങ്കരം. പക്ഷെ ഏതു ഭയങ്കരനായാലും എന്റെ പോക്കറ്റില്‍ നിന്ന് ഇരുന്നൂറു രൂപ എടുക്കാന്‍ അവന് പറ്റില്ല. അതിനു അവന്‍ രണ്ടാമത് ജനിക്കണം. പക്ഷെ അവന്‍ ജനിച്ചു. രണ്ടാമതല്ല മൂന്നാമത്.!

ഒരു ആയുര്‍വേദ കടയില്‍ കയറുന്ന സമയത്താണ് അവന്‍ ആദ്യമായി അറ്റാക്ക്‌ ചെയ്തത്. "ചേട്ടാ ഓണം ബമ്പര്‍ ആണ് ചേട്ടാ. അഞ്ച് കോടിയാണ് ചേട്ടാ. എടുക്കു ചേട്ടാ, ചേട്ടന്റെ മുഖത്ത് ലക്ഷ്മി ദേവിയുടെ ഐശ്വര്യം തിളങ്ങുന്നത് എനിക്ക് കാണാം. ഇത്തവണ ഓണം ബമ്പര്‍ ചേട്ടന് തന്നെ. ഒരു ടിക്കറ്റ്‌ എടുക്കു ചേട്ടാ, വെറും ഇരുന്നൂറു രൂപ മാത്രം ചേട്ടാ" 
'ഹും, ഈ ഞൊണ്ടിക്കാലന് ഇത് വെറും ഇരുന്നൂറു രൂപ. പൊന്നു മോനെ, ഇരുന്നൂറു രൂപ ഉണ്ടെങ്കില്‍ പത്തന്‍സില്‍ നിന്ന് ഞാന്‍ എത്ര മസാല ദോശ കഴിക്കും എന്നാ നിന്റെ വിചാരം.'
"എനിക്ക് വേണ്ട അനിയാ" എന്ന് പറഞ്ഞു ഞാന്‍ സ്കൂട്ടായി. ഈ ആയുര്‍വേദ കടയിലും വെന്ത വെളിച്ചെണ്ണ ഇല്ല. ഞങ്ങള്‍ അടുത്ത കടയിലേക്ക് നടന്നു. അതാ നമ്മുടെ ഭാഗ്യദേവതയുടെ പ്രൈവറ്റ് സെക്രട്ടറി അവിടെ നില്‍ക്കുന്നു.
"ചേട്ടാ, അഞ്ച് കോടിക്ക് എത്ര മസാല ദോശ തിന്നാം എന്ന് ചേട്ടന്‍ ആലോചിട്ടുണ്ടോ? രണ്ടു കിലോ സ്വര്‍ണം കൊണ്ട് ഈ ചേച്ചിക്ക് എത്ര മാല ഉണ്ടാക്കാന്‍ എന്ന് ചേട്ടന്‍ ആലോചിട്ടുണ്ടോ? ജീവിത ചെലവ് കൂടുന്നു. പെട്രോളിന് വില കൂടുന്നു. അരിക്ക് വില കൂടുന്നു. ഇങ്ങനെയുള്ള ഈ കാലത്ത് അഞ്ച് കോടി കിട്ടിയാല്‍ അത് ജീവിതത്തെ എത്ര മാത്രം സഹായിക്കും എന്ന് ചേട്ടന്‍ ഒന്ന് ആലോചിച്ചു നോക്കു"
ഇവന്‍ ആള് കൊള്ളാമല്ലോ.

"ശരി അനിയാ, ഞാന്‍ ആലോചിച്ചിട്ട് വരാം" ഞങ്ങള്‍ അടുത്ത കട ലക്ഷ്യമാക്കി നടന്നു. 
"അയാളുടെ ഒരു വാചകമടി കേട്ടില്ലേ, അവന്‍ ആള് കൊള്ളാം" എന്റെ ശ്രീമതിയുടെ ഒരു അഭിപ്രായവും. 

പിന്നെയും ഞങ്ങള്‍ വെന്ത വെളിച്ചെണ്ണ അന്വേഷിച്ചു കുറെ നടന്നു. ആ വികലാംഗനെ കാണാനില്ല. പോയി കാണും. ആ ധൈര്യത്തില്‍ ഞാന്‍ പറഞ്ഞു. "ശരിക്കും നമ്മുടെ ഭാഗ്യം തെളിഞ്ഞു വരുന്നുണ്ട് എന്ന് തോന്നുന്നു. അതല്ലേ വേണ്ട വേണ്ട എന്ന് പറഞ്ഞിട്ടും അയാള്‍ നമ്മുടെ മുന്നില്‍ തന്നെ വരുന്നത്. ഇനിയും അയാള്‍ വന്നാല്‍ ടിക്കറ്റ്‌ എടുത്തേക്കാം, അല്ലെ?" വെറുതെ ആണ് പറഞ്ഞതെങ്കിലും അത് സത്യമാകും എന്ന് എന്റെ മനസ്സില്‍ ചെറിയ ഒരു തോന്നല്‍.

അയാള്‍ വീണ്ടും മുന്നില്‍ പ്രത്യക്ഷപ്പെട്ടു. "ചേട്ടാ, ഒരു ടിക്കറ്റ്‌ എടുക്കു ചേട്ടാ, വെറും ഇരുന്നൂറു രൂപ മാത്രം. ...................."
അയാള്‍ തുടരും മുന്‍പ് ഞാന്‍ പറഞ്ഞു, "പത്തന്‍സിലെ മസാല ദോശയുടെയും, പെട്രോളിന്റെയും, സ്വര്‍ണ മാലയുടെയും കാര്യം ഒന്നും പറയണ്ട" 
"ചേട്ടന് സമ്മാനം അടിക്കും ചേട്ടാ, ഉറപ്പാ. ചേട്ടന് അടിച്ചാല്‍ എന്റെയും കാര്യം രക്ഷപ്പെടും ചേട്ടാ. ഞാന്‍ ഒരു വികലാംഗനാണ് ചേട്ടാ. ഒരു പാവം വികലാംഗനെ സഹായിക്കു ചേട്ടാ"

"എടുക്ക് ഒരു ടിക്കറ്റ്‌." ഞാന്‍ പറഞ്ഞു.
സന്തോഷത്തോടെ അവന്‍ ഒരു ടിക്കറ്റ്‌ എടുത്തു തന്നു. 
ടിക്കറ്റ്‌ തിരിച്ചും മറച്ചും നോക്കി ഞാന്‍ ചോദിച്ചു, "അടിക്കുമെന്ന് ഉറപ്പല്ലേ?" 
"ഉറപ്പാണ് ചേട്ടാ, ഇല്ലെങ്കില്‍ ചേട്ടന്‍ എന്നെ അടിച്ചോ" എന്റമ്മോ, അവന്റെ ഒരു മറുപടി കേട്ടില്ലേ. 
സത്യത്തിന്റെ മുഖം വികൃതമാണെന്ന്  പറയുന്ന പോലെ ചിലപ്പോള്‍ ഭാഗ്യ ലക്ഷ്മിയുടെ രൂപം ചിലപ്പോള്‍ ഹാന്റികാപ്പ്ഡ് ആയിരിക്കും. 

ദൈവമേ, അഞ്ച് കോടി!!! അഞ്ച് കോടിക്ക് എത്ര ടാക്സ് അടക്കേണ്ടി വരുമോ ആവോ? ടാക്സ് ഇളവു കിട്ടുന്ന ഏതെങ്കിലും പദ്ധതിയില്‍ പണം നിക്ഷേപിക്കണം. ഞാന്‍ അപ്പോള്‍ തന്നെ തീരുമാനിച്ചു. രണ്ടു കിലോ സ്വര്‍ണത്തിന് എത്രയാണാവോ ടാക്സ്? അത് സ്വര്‍ണമായി അടച്ചാല്‍ മതിയാകുമോ എന്തോ? 

അങ്ങനെ ഓണമായിട്ട് ഞാന്‍ ഒരു ഇരുന്നൂറു രൂപ മുടക്കി.

ഓണം കഴിഞ്ഞു, പുലി കളിയും കഴിഞ്ഞു. നറുക്കെടുപ്പും കഴിഞ്ഞു. രാവിലെ എണിറ്റു വന്ന എന്നോട് ശ്രീമതിയുടെ ഒരു ചോദ്യം. "ചേട്ടാ, പേപ്പര്‍ നോക്കുന്നില്ലേ? ലോട്ടറി നോക്കണ്ടേ?"
"ഓ, അതിന്റെയൊന്നും ആവശ്യം ഇല്ല. ഒന്നാം സമ്മാനം എനിക്ക് തന്നെയാ." ഞാന്‍ ആത്മ വിശ്വാസത്തോടെ പറഞ്ഞു. സമ്മാന വിവരം അറിയുമ്പോള്‍  അച്ഛനോ അമ്മക്കോ അറ്റാക്ക്‌ വന്നാല്‍? ഒരു ഡോക്ടറെ മുന്‍പേ തന്നെ വിളിച്ചു കൊണ്ട് വന്നാലോ? അല്ലെങ്കില്‍ ഒരു കാര്യം ചെയ്യാം. പേപ്പറില്‍ നോക്കിയിട്ട് ഇല്ല എന്ന് പറയാം. എന്നിട്ട് ഒന്നുമറിയാതെ പോലെ പുറത്തു പോയി ഡോക്ടറെ വിളിച്ചു കൊണ്ട് വരാം. എന്നിട്ട് അവരോടു കാര്യം പറയാം.

എനിക്ക് പക്ഷെ തിടുക്കമൊന്നും തോന്നിയില്ല. എനിക്കാണ് സമ്മാനം എന്ന് ഉറപ്പുള്ളത് കൊണ്ട് പിന്നെ എന്തിനു തിടുക്കം? സാവധാനം പ്രഭാത കൃത്യങ്ങളെല്ലാം കഴിച്ചു, കുളിച്ചു, പ്രാര്‍ത്ഥിച്ചു വന്നു. ഒരു ചൂട് ചായയും കയ്യില്‍ പിടിച്ചു കൊണ്ട് ഞാന്‍ നോക്കി. അയ്യോ ഇതെന്തു പറ്റി? എന്റെ ടിക്കറ്റിലെ നമ്പറുകള്‍ ഒഴിച്ച് ബാക്കി എല്ലാ നമ്പരുകളും ഉണ്ടല്ലോ പത്രത്തില്‍! 

"ചേട്ടാ, ഞാന്‍ പോയി ഒരു പെട്ടി എടുത്തു കൊണ്ട് വരാം. അഞ്ച് കോടി എടുത്തു വയ്ക്കണ്ടേ? ചേട്ടന്റെ സ്യുട്ട് കെയ്സില്‍ കൊള്ളുമോ?" എന്റെ ദയനീയമായ ഇരിപ്പ് കണ്ടപ്പോള്‍ അവള്‍ മനപ്പൂര്‍വം കുത്തി നോവിക്കാന്‍ ചോദിച്ചത് തന്നെയാ. ദുഷ്ടത്തി.
"സ്വര്‍ണം സൂക്ഷിക്കാന്‍ പുതിയ ലോക്കര്‍ ഓപ്പണ്‍ ചെയ്യേണ്ടി വരുമോ?" അമ്മയുടെ വക ഒരു കുത്ത് കൂടി.
"ഡാ, ജിതു, പത്തന്സിലേക്ക് വിളിച്ചു അഞ്ച് കോടിക്കുള്ള മസാല ദോശ ഓര്‍ഡര്‍ ചെയ്യെടാ. അവര്‍ ഇങ്ങോട്ട് കൊണ്ട് വന്നു തരുമോ അതോ നമ്മള്‍ പോയി വാങ്ങണോ എന്ന് ചോദിയ്ക്കാന്‍ മറക്കല്ലേ" അത് അച്ഛന്റെ വക. 
"നമുക്ക് പോയി വാങ്ങാം അച്ഛാ. ഇനി പെട്രോളിന്റെ വില ഒരു പ്രശ്നം അല്ലല്ലോ." അത് അനിയന്റെ വക.
അഞ്ച് മാസം പ്രായം ഉള്ള എന്റെ മകന്റെ മുഖത്തേക്ക് ഞാന്‍ നോക്കി. ഇനി അവന്‍ മാത്രമാണ് ബാക്കി. 
എന്നെ നോക്കി പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു കൊണ്ട് അവന്‍ അവന്റെ ഭാഷയില്‍ പറഞ്ഞു... "ഗ, ഗ, ങ്ങ, ങ്ങീ...." 

**************************
പിന്നെ എടുത്തത്‌ ഒരു ക്രിസ്മസ് ലോട്ടറി ആയിരുന്നു.  തെറ്റിദ്ധരിക്കരുത് ഫ്രീ ലോട്ടറി ആണ് കേട്ടോ. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഞങ്ങളുടെ കമ്പനി സംഘടിപ്പിച്ച പരിപാടികളുടെ ഭാഗമായിരുന്നു ഈ ലോട്ടറി. പരിപാടികള്‍ക്ക് വരുന്നവര്‍ക്കെല്ലാം ഓരോ ലോട്ടറി കൊടുത്തു. സമ്മാനങ്ങള്‍ മോശമല്ല. റീ ചാര്‍ജ് കൂപ്പണുകള്‍, റോളക്സ് വാച്ച്, ഐ ഫോണ്‍, ബ്ലാക്ക്‌ ബെറി ഫോണ്‍ തുടങ്ങിയവ ആയിരുന്നു സമ്മാനങ്ങള്‍. ഏറ്റവും വലിയ സമ്മാനം, സാംസംഗ് ഗാലക്സി ടാബ്ലെറ്റ് പി സി. എനിക്ക് ഇത് മതി എന്ന് ഞാന്‍ തീരുമാനിച്ചു. മറ്റു സമ്മാനങ്ങള്‍ എല്ലാം കൊച്ചു കൊച്ചു ഐറ്റംസ് അല്ലെ? ആര്‍ക്കു വേണം!!! 

പരിപാടികളുടെ ഇട വേളകളില്‍ നറുക്കെടുപ്പ് നടന്നു. ഓരോരുത്തര്‍ക്കായി സമ്മാനങ്ങള്‍ നല്‍കപ്പെട്ടു. എന്റെ നമ്പര്‍ വന്നതേയില്ല. പക്ഷെ അങ്ങനെ ഒടുവിലത്തെ സമ്മാനമായ സാംസംഗ് ഗാലക്സി ടാബ്ലെറ്റ് പി സിയുടെ നറുക്കെടുപ്പും നടന്നു. സമ്മാനാര്‍ഹമായ നമ്പര്‍ വായിച്ചു.

1......... (ഒന്നേ)

2.........(രണ്ടേ)

0.........(പൂജ്യം)

7.........(അയ്യോ, പോയി)

എന്റെ നമ്പര്‍ 1206!!!!

എന്റെ നിര്‍ഭാഗ്യത്തില്‍ കുറെ അനുശോചനങ്ങള്‍ കിട്ടി. ഇക്കാര്യം ഞാന്‍ എന്റെ ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്തു. കുറെ പേര്‍ അത് 'like' ചെയ്തു. എന്റെ നിര്‍ഭാഗ്യം അവര്‍ക്ക് ഇഷ്ടപ്പെട്ടു പോലും. ദുഷ്ടന്മാര്‍. ഇവന്മാര്‍ക്കൊന്നും ഒരിക്കലും ലോട്ടറി അടിക്കാതെ പോകട്ടെ. വീട്ടിലേക്കു വിളിച്ചു ഈ കാര്യം പറഞ്ഞപ്പോള്‍ അമ്മ സമാധാനിപ്പിച്ചു. "നമുക്ക് അധ്വാനിച്ചു കിട്ടുന്നത് മതി. വെറുതെ കിട്ടുന്നത് നല്ലതല്ല മോനെ" എന്നാലും എന്റെ അമ്മെ ഒരു കാര്യം ചോദിക്കട്ടെ, ഫ്രീ ആയി വല്ലതും കിട്ടിയാല്‍ പുളിക്കുമോ? 

നിങ്ങള്‍ എല്ലാവരും ലോട്ടറി അടിക്കാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, എനിക്ക് വേണ്ടി കൂടി പ്രാര്‍ത്ഥിക്കണേ, പ്ലീസ്. 


Saturday 14 January 2012

വല്യേട്ടനും ചെറുതുങ്ങളും



ആറാം വയസ്സില്‍ ആണ് ഞാന്‍ ഒരു ചേട്ടന്‍ ആകുന്നത്‌. അന്ന് ഞാന്‍ അനുഭവിച്ച സന്തോഷം, വര്‍ഷങ്ങള്‍ക്കിപ്പുറവും ഞാന്‍ ഓര്‍ക്കുന്നു. പിന്നെയങ്ങോട്ട് കൃത്യമായ ഇടവേളകളിട്ടു  എന്റെ മേമമാര്‍ക്കും മാമനും കുട്ടികള്‍ ആയതോടെ, എനിക്ക് വെറും ചേട്ടനില്‍ നിന്നും വല്യ ചേട്ടന്‍ അഥവാ വല്യേട്ടന്‍ എന്ന സ്ഥാനത്തേക്ക് ഒരു പ്രൊമോഷന്‍ കിട്ടി. അതിന്റെ ഒരു അഹങ്കാരം എനിക്ക് ഉണ്ട് എന്ന് തന്നെ കൂട്ടിക്കോ. പക്ഷെ എനിക്ക് താഴെ ഉള്ള ചെറുതുകളെ കൊണ്ടുള്ള ഇമ്മിണി ബാല്യ പെടാപാട് എന്താണെന്നു ഓര്‍ക്കുമ്പോള്‍.... 

ഇടയ്ക്കു ഓണം വിഷു പൂയം തുടങ്ങിയ അവസരങ്ങളില്‍ എല്ലാവരും വീട്ടില്‍ ഒത്തു കൂടുമ്പോള്‍ ഞാനും എന്റെ കാര്ന്നോന്മാരും പറയുന്ന ഒരു കാര്യം ഉണ്ട്. "ഇവറ്റകള്‍ ഇനി ഇങ്ങോട്ട് കാലു കുത്തരുത്. ഇവിടെ മുഴവന്‍ ചന്ത പോലെ ആക്കി. കുരുത്തം കേട്ടോട്ടങ്ങള്‍". വല്യേട്ടന്‍ എന്ന അധികാരം വച്ച് പിള്ളേരെ നേര്‍വഴിക്കു നടത്താന്‍ എനിക്ക് വളരെ ഇഷ്ടമാണ്. ചുട്ട പെടയും, പിച്ചി തൊലി എടുക്കലും തുടങ്ങിയ കലാ പരിപാടികളിലൂടെ അവരെയൊക്കെ നേരെയാക്കാന്‍ എന്റെ എളിയ ശ്രമങ്ങള്‍ ഉണ്ടാകാറുണ്ട്. എന്റെ അടിയും പിച്ചും ഒക്കെ പിള്ളേര്‍ക്ക് പേടിയാണെങ്കിലും , എന്നെ ഒരു പേടിയും ഇല്ല എന്നത് സത്യം!  ഓണവും  വിഷുവും വന്നത് പോലെ  തിരിച്ചു പോകും. അത് പോലെ ഈ പിള്ളേരും. പിന്നെ വീട്ടില്‍ ആകെ ഒരു മൂകത ആണ്. അമ്മയും അച്ഛനും ഒക്കെ ആകെ സങ്കടം പിടിച്ചു ഇരിക്കുന്നത് കാണാം. "എന്താ അമ്മെ, ആ കുരുത്തം കെട്ട പിള്ളേര്‍ പോയപ്പോള്‍ എന്തൊരു സമാധാനം, അല്ലെ?" എന്ന് ഞാന്‍ ചോദിക്കും. "പോടാ, കുട്ട്യോളൊക്കെ പോയപ്പോള്‍ ഒരു സുഖവും ഇല്ല" എന്ന് പറഞ്ഞു അമ്മ നെടുവീര്‍പ്പെടുന്നത് കാണാം.

എല്ലാവരെയും കൊണ്ട് ചുറ്റിയടിക്കാന്‍ ഇടയ്ക്കു പോകും ഞാന്‍. ഒരിക്കല്‍ അങ്ങനെ ഒരു ചുറ്റിയടി കഴിഞ്ഞു വന്ന എന്നെ കണ്ടു ഒരു കാര്‍ന്നോര്‍ ചോദിച്ചു, "എന്തു പറ്റീടാ? ഒറ്റ ദിവസം കൊണ്ട് ആകെ ക്ഷീണിച്ചല്ലോ ." വീട്ടിലെ ബഹളം മൂക്കുമ്പോള്‍ മേമമാര്‍ പറയും, "ഡാ, ഇവറ്റകളെ കൊണ്ട് എങ്ങോട്ടെങ്കിലും കുറച്ചു നേരത്തേക്ക് ഒന്ന് പോയെ." 

****************************************

ഞാന്‍ ഒരു സാധാരണ മനുഷ്യന്‍ അല്ലെ? പക്ഷെ അത് എന്റെ ചെറുതുങ്ങള്‍ അങ്ങ് സമ്മതിച്ചു തരില്ലെന്ന് വച്ചാല്‍!!!  എന്താ ചെയ്ക? പലരും നമ്മളോട് കോപിക്കാറില്ലേ . ഹോം വര്‍ക്ക് ചെയ്യാത്തതിന് ടീച്ചര്‍ കോപിക്കും, പരീക്ഷക്ക്‌ മാര്‍ക്ക്‌ കുറഞ്ഞതിനു വീട്ടുക്കാര്‍ കോപിക്കും. അത് പോലെ പരിപ്പ്, പയര്‍, ഉരുളകിഴങ്ങ് തുടങ്ങിയവ കൂടുതല്‍ കഴിച്ചാല്‍ വായു കോപിക്കും. ഇതൊക്കെ സാധാരണക്കാരനായ എനിക്കും ബാധകമല്ലേ? എന്നാല്‍  ഇതൊന്നും എന്റെ ചെറുതുങ്ങള്‍ സമ്മതിച്ചു തരില്ല എന്ന് വച്ചാല്‍!!!

എന്തിനധികം പറയുന്നു! വല്യേട്ടന്‍ എന്ന സ്ഥാന പേര് ചെറുതായി പരിഷ്കരിച്ചു വളിയേട്ടന്‍ എന്നാക്കി ചാര്‍ത്തി തന്നു!!! വെറുതയല്ല ഇതുങ്ങളെ ഞാന്‍ കുരുത്തം കേട്ടോട്ടങ്ങള്‍ എന്ന് ഇടയ്ക്കു വിളിക്കുന്നത്‌.
****************************************

ഞാന്‍ കുവൈറ്റില്‍ ജോലി ചെയ്യന്ന സമയം. ആദ്യമായി നാട്ടില്‍ വന്നു. കുവൈറ്റ്‌ കഥകള്‍ പൊടിപ്പും തൊങ്ങലും വച്ച് കാച്ചി കൊണ്ടിരിക്കുന്ന സമയം. കുവൈറ്റില്‍ നമുക്ക് കുഴി കുഴിക്കണമെങ്കില്‍ ഗവര്‍മെന്റില്‍ നിന്നും മുന്‍കൂട്ടി അനുവാദം വാങ്ങണം പോലും. വീട്ടിലെ വേസ്റ്റ് ഒന്നും കുഴിച്ചിടാന്‍ അനുവാദമില്ല. ഇനി അഥവാ അത്യാവശ്യത്തിനു കുഴിക്കണമെങ്കില്‍ ഗവര്‍മെന്റില്‍ വിവരമറിയിച്ചു പോലീസും ഫയര്‍ ഫോര്സും വന്നിട്ടേ കുഴിക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ കുഴിയില്‍ നിന്ന് എണ്ണയോ ഗ്യാസോ വന്നാല്‍ കുഴപ്പമാകും. ഈ നിയമം തെറ്റിച്ചാല്‍ പത്ത് വര്ഷം ജയിലില്‍ കിടക്കേണ്ടി വരും. പറഞ്ഞു തീര്‍ന്നതും പിള്ളേര്‍ എല്ലാം കൂടി ഒരു ശബ്ദം ഉണ്ടാക്കി. ശൂ..... ട്ടോ....

"എന്താടാ അത്?" എന്ന് ചോദിച്ചപ്പോള്‍ പറയാ "ചേട്ടാ, ഒരു ഗുണ്ട് കത്തിച്ചു .....ശൂ..... , പിന്നെ അത് പൊട്ടി .....ട്ടോ .... "

ഈ പിള്ളേരെ കൊണ്ട് തോറ്റു. ഒരു നല്ല കാര്യം പറഞ്ഞു മനസ്സിലാക്കി കൊടുക്കാം എന്ന് തീരുമാനിച്ചു. അവിടത്തെ ജോലിയെ പറ്റിയും ആള്‍ക്കാരുടെ ജീവിതത്തെയും പട്ടി ഒക്കെ പറഞ്ഞു. ഇടയ്ക്കു ഇടയ്ക്കു അവരുടെ ഇടയില്‍ ഗുണ്ടുകള്‍ പൊട്ടുന്നുണ്ടായിരുന്നു. അവിടെയൊക്കെ കാറുകള്‍ നൂറു മുതല്‍ ഇരുന്നൂറു കിലോമീറ്റര്‍ സ്പീഡില്‍ ആണ് പറ പറപ്പിക്കുന്നത് എന്ന് പറഞ്ഞപ്പോഴും പൊട്ടി. ഇത്തവണ ഗുണ്ടല്ല, ഡയനമയ്റ്റ്  ആയിരുന്നു. "മണ്ടന്മാരെ, നിങ്ങളുടെ സന്തോഷ കാലവും ഒരിക്കല്‍ തീരും. നിങ്ങളും ഗള്‍ഫില്‍ പോകും. അപ്പോള്‍ കാണാം നേരിട്ട്. അപ്പോഴേക്കും കാലം  പുരോഗമിച്ചു കാറുകള്‍ മുന്നൂറു കിലോമീറ്ററില്‍ ആയിരിക്കും പോകുന്നത് എന്ന് പറഞ്ഞു ശാസിച്ചു. 

"ചേട്ടാ, എന്നാലും ഇത്രയും വേണ്ടായിരുന്നു" ശ്രീക്കുട്ടിയാണ് പറഞ്ഞത്. "വിശ്വസിക്കാന്‍ പറ്റുന്ന ഒരു സിമ്പിള്‍ കഥ പറയു, പ്ലീസ്..."

"മക്കളെ, ഇത്രയും നേരം പറഞ്ഞത് എല്ലാം സത്യം തന്നെയാ. അടുത്ത തവണ വാസു പാപ്പന്‍ ഷാര്‍ജയില്‍ നിന്ന് വരുമ്പോള്‍ ചോദിച്ചു നോക്ക്." 

"എന്റെ അച്ഛന്‍ ഇത് പോലത്തെ ഗുണ്ടുകള്‍ ഒന്നും പോട്ടിക്കാറില്ല ചേട്ടാ, കുറെ കാലമായില്ലേ അച്ഛന്‍ അവിടെ. എന്നിട്ടും ഇങ്ങനെ  ഒരു കുഴപ്പവും അച്ഛനെ കൊണ്ട് ഉണ്ടായിട്ടില്ല." മീനുവിന്റെ മറുപടി. 

"ചേട്ടാ, ചേട്ടന്റെ അജിത്‌ സാറിന്റെ ഫാമിലി അവിടെ ഉണ്ടോ?"  ഹാവൂ, ആദ്യമായി ഇവര്‍ ഒരു നല്ല കാര്യം ചോദിച്ചു. 

"ഫാമിലി സ്ഥിരമായി അവിടെ ഇല്ല, പക്ഷെ  ഇടയ്ക്കു വന്നു പോകാറുണ്ട്" ഞാന്‍ പറഞ്ഞു. "സാറിന്റെ മോനെ എല്ലാവരും കുട്ടു എന്നാ വിളിക്കുക. നല്ല പേര്, അല്ലെ?"

"ഹായ്, കുട്ടു. നല്ല പേര്. നമുക്ക് അങ്ങനെ ഉള്ള പേര് മതി" പിള്ളേര്‍ക്ക് തീരുമാനം എടുക്കാന്‍ സെക്കണ്ടുകള്‍ വേണ്ടി വന്നില്ല.

ഉടനെ തുടങ്ങി പേരിടല്‍ കര്‍മ്മം. "ജിതുവിനെ നമുക്ക് ജിട്ടു എന്ന് വിളിക്കാം. ആനന്ദുവിനെ അട്ടു എന്ന് വിളിക്കാം. മീനുവിനെ മിട്ടു, ശ്രീക്കുട്ടിയെ സിട്ടു. കൊള്ളാമല്ലേ?" 

"കൊള്ളാം, കൊള്ളാം. വളരെ നന്നായിട്ടുണ്ട്." ഞാന്‍ എന്റെ അഭിപ്രായം രേഖപ്പെടുത്തി.

"ഇനി നമ്മള്‍ ചേട്ടനെ എന്തു വിളിക്കും?" എന്റെയുള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നി. കുരുത്തം കേട്ടോട്ടങ്ങളാ... എന്താണാവോ വിളിക്കാന്‍  പോകുന്നത്? 

"രാകേഷ് എന്ന ചേട്ടനെ നമുക്ക് രട്ടു എന്ന് വിളിക്കാം." ഒരു അഭിപ്രായം ഉയര്‍ന്നു വന്നു. 

"പക്ഷെ അതിനു ഒരു ഗുമ്മു പോര." മറു അഭിപ്രായവും ഉയര്‍ന്നു. "നമ്മുടെ വല്യേട്ടന്‍ അല്ലെ? നമുക്ക് വട്ടു എന്ന് വിളിക്കാം." അത് ഐക്യ കണ്ടേന സ്വീകരിക്കപ്പെട്ടു. 

നോക്കണേ, ഈ പിള്ളേരുടെ ഒരു കാര്യം!

********************************************

ഇക്കാലത്തെ പിള്ളേരൊന്നും  ശരിയല്ല. കാര്ന്നോന്മാരെയൊന്നും അവര്‍ക്ക് ഒരു വിലയും ഇല്ല. എന്റെയൊക്കെ കുട്ടിക്കാലത്ത് (തെറ്റിദ്ധരിക്കരുത്, എനിക്ക് അധികം പ്രായം ഒന്നും ആയിട്ടില്ല) കാര്‍ന്നോന്മാരെ കാണുമ്പോള്‍ എന്തൊരു വിനയം ആയിരുന്നു! അവരെ കാണുമ്പോള്‍ തന്നെ മുട്ടിടിക്കുമായിരുന്നു. ഇപ്പോഴത്തെ പിള്ളേര്‍  അവരുടെ കുരുത്തക്കേടിന്റെ പാഠങ്ങള്‍ പരീക്ഷിക്കുന്നത് കര്ന്നോന്മാരില്‍ ആണ്. 

ബൈ ദ ബൈ, ഞാന്‍ പറഞ്ഞു വരുന്നത് ഞാന്‍ എന്ന കാര്‍ന്നോരെ പറ്റിയാണ്. (ഇപ്പോഴും തെറ്റിദ്ധരിക്കരുത്, എനിക്ക് അധികം പ്രായം ഒന്നും ആയിട്ടില്ല). വല്യേട്ടന്‍ എന്ന് പറഞ്ഞാല്‍ ഒരു വലിയ കാര്‍ന്നോരുടെ പോക്കറ്റ്‌ എഡിഷന്‍ ആണല്ലോ. അപ്പോള്‍ ആ വകുപ്പില്‍ ഞാനും ഒരു കാര്‍ന്നോര്‍ തന്നെ. എന്ന് വച്ച് ഈ വിവരം കെട്ട പിള്ളേര്‍ക്ക് വല്ലതും അറിയാമോ? വല്യേട്ടന്‍ എന്ന ചെറിയ കാര്‍ന്നോരുടെ അടുത്താ കളി. 

അങ്ങനെ ഒരിക്കല്‍ കൊത്തി കൊത്തി മുറത്തില്‍ കയറി കൊത്തിയതാ ശ്രീക്കുട്ടി. അങ്ങനെയങ്ങ് വിട്ടു കൊടുക്കാന്‍ പാടുണ്ടോ? കുട്ടികളെ ചെറുപ്പത്തിലെ തല്ലി വളര്‍ത്തി നേര്‍വഴിക്കു നടത്തേണ്ടത് നമ്മള്‍ കാര്‍ന്നോന്മാരുടെ ഉത്തരവാദിത്തം അല്ലെ. അവളുടെ കയ്യില്‍ പിടി കൂടി പുറകോട്ടു തിരിച്ചു. വേദന കൊണ്ട് അവള്‍ കരയാന്‍ തുടങ്ങി. എന്നിട്ടും ഞാന്‍ വിട്ടില്ല. അവളുടെ കരച്ചിലിന്റെ വോള്യം ആന്‍ഡ്‌ ബാസ് ഒക്കെ കൂടാന്‍ തുടങ്ങി. എന്നിട്ടും ഞാന്‍ പിടി വിട്ടില്ല. പിന്നെ അവള്‍ ഡിപ്ലോമാടിക്  അപ്രോച് എടുത്തു. 

"ചേട്ടാ, പോന്നു ചേട്ടാ. ഞാന്‍ ചേട്ടന്റെ പാവം അനിയത്തി അല്ലെ ചേട്ടാ, മാപ്പാക്കു ചേട്ടാ. പ്ലീസ്, മാപ്പാക്കു ചേട്ടാ..."

പോന്നനിയത്തിയുടെ സ്നേഹപൂര്‍ണവും, ദയനീയവും ആയ കരച്ചിലിന് മുന്നില്‍ ഒരു പാവം വല്യേട്ടന്റെ മനസ്സലിഞ്ഞു. അവളുടെ മാപ്പപേക്ഷ സ്വീകരിച്ചു. പക്ഷെ ഒരു കണ്ടീഷന്‍. ഇനി ഇത് പോലെ കുറുമ്പ് എന്റെ അടുത്ത് കാണിക്കരുത്. 

"മാപ്പാക്കു ചേട്ടാ, ഇനി ഇത് ഞാന്‍ ആവര്‍ത്തിക്കില്ല ചേട്ടാ, പ്ലീസ്" അവള്‍ പിന്നെയും പറഞ്ഞു. 

ഞാന്‍ പിടി വിട്ടു. ഒരു വലിയ പൊട്ടിച്ചിരിയോടെയാണ് അവള്‍ പോയത്. ഒരു സുരക്ഷിതമായ അകലത്തില്‍ എത്തിയപ്പോള്‍ എന്നെ നോക്കി പൊട്ടി ചിരിച്ചു കൊണ്ടവള്‍ പറഞ്ഞു.
"അയ്യേ, മണ്ടന്‍ ചേട്ടന്‍. ഒന്നും മനസ്സിലായില്ല. ഞാന്‍ ചേട്ടനെ തെറി വിളിച്ചതാ. മാ... പാ... കു... ചേട്ടാ എന്ന്"

എന്നാലും എന്റെ ശ്രീക്കുട്ടീ, ഞാന്‍ ഒരു കൊച്ചു കാര്‍ന്നോര്‍ അല്ലെ! എന്നോട് ഇത് വേണമായിരുന്നോ???

******************************************

ശ്രീക്കുട്ടന്‍ ജനിച്ചു കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആണ് മേമ എന്നോട് ഒരു അഭിപ്രായം ചോദിച്ചത്. " ചേച്ചിയുടെ പേര് ശ്രീലക്ഷ്മി, അപ്പൊ അനിയനും ശ്രീയില്‍ തുടങ്ങുന്ന നല്ല പേരിടണം, അല്ലെടാ?" 
"അതെ" എന്റെയും അഭിപ്രായം അതായിരുന്നു.

"നീ തന്നെ, ശ്രീയില്‍ തുടങ്ങുന്ന ഒരു നല്ല പേര് പറയു" 

"ശ്രീ ഹനുമാന്‍!" 

"ഫ, അസത്തെ. കാര്യമായിട്ട് ഒരു കാര്യം ചോദിച്ചപ്പോള്‍ അവന്റെ ഒരു വര്‍ത്തമാനം കേട്ടില്ലേ"

"ഹനുമാന്‍ എന്നാല്‍ ആരാ? ചിരഞ്ജീവി." 

"ചിരഞ്ജീവി ആയാലും രജനികാന്ത് ആയാലും നമുക്ക് വേണ്ട"

"ഹനുമാന്‍ ശ്രീ രാമന്റെ ഏറ്റവും വലിയ ഭക്തന്‍ ആണ്. അതി ശക്തിമാന്‍, തോല്‍വി അറിയാത്തവന്‍."  പക്ഷെ എന്റെ വാദമുഖങ്ങള്‍ ഒന്നും വിലപ്പോയില്ല. ശ്രീ ഹനുമാന്‍ അങ്ങനെ ശ്രീ രാമന്‍ ആയി ജനിച്ചു. അവന്‍ ഞങ്ങളുടെ പുന്നാര ശ്രീക്കുട്ടന്‍ ആയി. എന്റെ ചക്കര ചീക്കുട്ടന്‍. 

പക്ഷെ അവനു ഞാന്‍ വിളിച്ച പേര്  ഇഷ്ടമായില്ല. ഒരു ചീക്കുട്ടന്‍. ഈ വല്യേട്ടന് എവിടെ നിന്ന് കിട്ടി?

ഒരിക്കല്‍ മേമയുടെ വീട്ടില്‍ പോയതാ ഞാന്‍. അവനെ കണ്ടതും ഞാന്‍ വാത്സല്യത്തോടെ വിളിച്ചു, "എന്റെ പുന്നാര ചീക്കുട്ടാ."

"ചേട്ടാ, മര്യാദക്ക് നാക്ക്‌ വടിച്ചിട്ട് വായോ. ഞാന്‍ ചീക്കുട്ടന്‍ അല്ല, ശ്രീക്കുട്ടന്‍ ആണ്." എല്ലാവരുടെയും മുന്നില്‍ വച്ച് അങ്ങനെ വിളിച്ചത് അവനു ഇഷ്ടമായില്ല.

"നീയൊരു ചീഞ്ഞ കുട്ടന്‍ അല്ലെ. അത് കൊണ്ടല്ലേ ചേട്ടന്‍ നിന്നെ ചീക്കുട്ടന്‍ എന്ന് വിളിക്കുന്നത്‌" ഞാന്‍ പറഞ്ഞു.

"എന്നാല്‍ വളിയേട്ടന്റെ അര്‍ഥം ഞാന്‍ എല്ലാവര്ക്കും പറഞ്ഞു കൊടുക്കട്ടെ?" ശ്രീക്കുട്ടന്റെ ചോദ്യം...

എന്റെ പോന്നു ചീ അല്ല, ശ്രീക്കുട്ടാ, ചതിക്കല്ലേ. പാവം വല്യേട്ടനെ നീ മലര്‍ത്തിയടിച്ചു കളഞ്ഞല്ലോ. 

*****************************************

ഇനി അടുത്ത ഊഴം മീനുവിന്റെ ആയിരുന്നു. ഒരു ദിവസം അവള്‍ വന്നു പറഞ്ഞു.

"ചേട്ടാ, വായുവില്‍ തറ എന്ന് എഴുതാമോ?"

ഞാന്‍ എഴുതി.

"ഇനി അത് മായ്ച്ചു കളയു"

ഞാന്‍ മായ്ച്ചു.

ഉടനെ അവള്‍ എന്റെ അമ്മയെ വിളിച്ചു പറഞ്ഞു, "ഷീലമ്മേ ദേ, ചേട്ടന്‍ ഇവിടെ ഇരുന്നു വഴിയില്‍ പോകുന്ന പെണ്ണുങ്ങള്‍ക്ക്‌ റ്റാ റ്റാ  കൊടുക്കുന്നു."

ആകെ ചൂടായി എന്നെ വന്നു നോക്കിയ അമ്മയുടെ കണ്ണുകള്‍ ഇപ്പോഴും ഓര്‍ക്കുമ്പോള്‍ എനിക്ക് പേടിയാ. 

****************************************