Tuesday 4 May 2021

കൊറോണയും കൊറോണയും
"നിന്നെ ഗർഭം ഉണ്ടായിരിക്കുമ്പോഴാണ് സൂര്യ ഗ്രഹണം ഉണ്ടായത്" പഴമ്പുരാണം ഇടയ്ക്കിടെ എടുത്തിടുന്ന അമ്മയുടെ ഡയലോഗ്. "ചേച്ചി അന്ന് എന്നെ പുറത്തിറങ്ങാൻ സമ്മതിച്ചില്ല. വലിയ ടെൻഷൻ ആയിരുന്നു. ഗ്രഹണം കഴിയുന്നത് വരെയും ഒരു മുറിയിൽ അടച്ചിരുന്നു" "എന്നിട്ടും ഇവൻ കരിഞ്ഞു പോയി" അച്ഛന്റെ ഈ ആപ്പ് ഡയലോഗ് എനിക്ക് തീരെ പിടിച്ചിരുന്നില്ല. വളരെ അപൂർവമായേ സൂര്യഗ്രഹണം ഉണ്ടാകാറുള്ളൂ എന്ന് കേട്ടിട്ടുണ്ട്. എന്നിട്ടും ഈ സൂര്യന് ഗ്രഹണിക്കാൻ ഈ സമയമേ കിട്ടിയുള്ളൂ!!! പിന്നീട് സ്കൂളിൽ സോളാർ എക്ലിപ്‌സ് ലൂണാർ എക്ലിപ്‌സ് എന്നൊക്കെ പഠിച്ചപ്പോഴാണ് പിള്ളേരെ കരിച്ചു കളയുന്നതിൽ ഈ സൂര്യഗ്രഹണത്തിന് യാതൊരു പങ്കും ഇല്ലെന്ന് മനസിലാക്കുന്നത്. ഇതിനാണ് ശാസ്ത്രം പഠിക്കണം പഠിക്കണം എന്ന് പറയുന്നത്.

1995 ഒക്ടോബറിൽ ഭാരതത്തിൽ സമ്പൂർണ സൂര്യഗ്രഹണം ഉണ്ടായി. അപൂർവമായി ഉണ്ടാകുന്ന ഈ പ്രതിഭാസത്തെ അന്നത്തെ മാധ്യമങ്ങൾ ശരിക്കും ആഘോഷിച്ചു. മാധ്യമങ്ങൾ എന്ന് പറയുമ്പോൾ മാതൃഭൂമിയും മനോരമയും മറ്റ് ഏതാനും പത്രങ്ങളും പിന്നെ നമ്മുടെ ദൂരദർശനും. ഗ്രഹണത്തെ കുറിച്ച് ജനങ്ങൾക്കുണ്ടായിരുന്ന പല തെറ്റിദ്ധാരണകളും ഈ മാധ്യമങ്ങൾ മാറ്റിയെടുത്തു. ഗ്രഹണം കാണണം എന്നൊരു മോഹം എന്റെയുള്ളിലും നാമ്പെടുത്തു. അതിനായി അല്ലറ ചില്ലറ ഒരുക്കങ്ങൾ ഞാൻ നടത്തിയിരുന്നു. എന്നാൽ ഗ്രഹണ ദിവസം സകല വാതിലും ജനലും എന്തിന് വീടിൻ്റെ ഓടുകൾക്കിടയിൽ വെച്ചിരുന്ന ചില്ല് പോലും മറച്ച് ഞങ്ങൾ കുടുംബം ഒന്നായി ടിവിയുടെ മുന്നിലിരുന്നു ദൂരദർശനിലെ ലൈവ് കണ്ടു.

ആ ലൈവ് ഷോക്കിടയിലാണ് കൊറോണ എന്ന പദം ഞാൻ ആദ്യമായി കേൾക്കുന്നത്. കൊറോണയെന്നാൽ സൂര്യന്റെ അന്തരീക്ഷം. സാധാരണ ദിവസങ്ങളിൽ സൂര്യനിൽ നിന്നുള്ള തീവ്രപ്രകാശം കാരണം ഈ കോറോണയെ കാണാൻ സാധിക്കില്ല. (ഇപ്പോഴത്തെ കൊറോണയും അങ്ങനെ തന്നെ. അനുഭവിച്ചേ പഠിക്കൂ.) അപൂർവമായി ഉണ്ടാകുന്ന സമ്പൂർണ സൂര്യ ഗ്രഹണ സമയത്ത് മാത്രമാണ് കാണാൻ സാധിക്കുക എന്നതിനാൽ ഈ ഗ്രഹണത്തിന് ശാസ്ത്രത്തിൽ വലിയ പ്രാധ്യാന്യമുണ്ട് പോലും.

പിന്നീട് വർഷങ്ങൾക്കിപ്പുറം പെണ്ണുമ്പിള്ളയുമായി ഒരു സെക്കന്റ് ഹണിമൂണായി അബുദാബിയിൽ ചുറ്റിയടിക്കുമ്പോഴാണ് പത്രത്തിൽ കോറോണയെ കുറിച്ച് വാർത്തകൾ പ്രത്യക്ഷപ്പെട്ട് തുടണ്ടിയത്. സത്യം പറയാലോ, വളരെ സന്തോഷമാണ് തോന്നിയത്. ചൈനയിൽ കൊറോണ എന്നൊരു വൈറസ് പടരുന്നു. അങ്ങനെ വേണം. ലോകം മുഴുവൻ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി അയച്ച് കഷ്ടപ്പെടുത്തുന്ന ചൈന. ഇടയ്ക്കിടെ നമ്മളെ ചൊറിഞ്ഞു കൊണ്ടിരിക്കുന്ന ചൈന. അങ്ങനെ തന്നെ വേണം. എല്ലാം വൈറസ് പിടിച്ചു ചാകട്ടെ. പക്ഷെ ഈ വൈറസിന് പാസ്‌പോർട്ടും വിസയും ഒരു വിഷയമല്ല എന്നും അതിർത്തികൾ മനുഷ്യർക്ക് മാത്രമാണുള്ളത് എന്നും ഭൂരിഭാഗം ജനങ്ങളെയും പോലെ ഞാനും മറന്നു. ഇതൊക്കെ അവർക്ക് മാത്രം ബാധകമായ കാര്യം എന്നോർത്ത് ഞാൻ സമാധാനിച്ചു. ആ ഒറ്റ ധൈര്യത്തിലാണ് അബുദാബി ബസ് ഡിപ്പോയിലെ കടയിലെ മലയാളിയോട് ഫ്രീയായി ഒരു ഉപദേശം ഞാൻ നൽകിയത്. "ഒരു മാസ്‌ക് വെച്ച് നിന്നു കൂടെ? ചൈനക്കാർക്കൊക്കെ കോറോണയാണ്. അവർ വന്നാൽ ചിലപ്പോൾ നിങ്ങൾക്കും പകരും കേട്ടോ. ഒരു മാസ്‌ക് വെയ്ക്കുന്നത് നല്ലതാണ്."

ഇപ്പോൾ ഡബിൾ മാസ്‌ക് വെച്ച് നടക്കുന്ന ഞാൻ. ഉപദേശത്തിന് കുറവൊന്നും ഇല്ല. അതും ഇപ്പോൾ ഡബിൾ തന്നെ. കമ്പനിയിൽ സഹപ്രവർത്തകർക്ക് ഉപദേശം കൊടുക്കുന്നത് ഇപ്പോൾ ജോലിയുടെ ഭാഗമാണ്. അത് കൊണ്ട് തന്നെ അതിനെ ഫ്രീ ഉപദേശമെന്ന് വിളിക്കാനാകില്ല. വീട്ടിൽ നിന്ന് ആരെങ്കിലും പുറത്ത് പോകുമ്പോഴോ പോയി വരുമ്പോഴോ ഉപദേശങ്ങൾ ഫ്രീയായി നൽകാറുണ്ട്. ജീവിച്ചു പോകണമല്ലോ.

പൊരുതുക തന്നെ. അവസാനം വരെ പൊരുതുക. സംശയിക്കേണ്ട. കോറോണയുടെ അവസാനം എന്ന് തന്നെയാണ് പറഞ്ഞത്.

2 comments:

  1. ശ്രദ്ധ ജാഗ്രതാ
    നാട്ടിൽ കര്ശനനിയന്ത്രണമാണ്.....

    ReplyDelete
  2. അവരവർ കാത്താൽ അവരവർക്ക് നല്ലത് ...!

    ReplyDelete