Thursday 1 October 2015

ഓണപൂക്കള്‍ കൊഴിഞ്ഞപ്പോള്‍



"ഈ കൂതറ പിള്ളേരെ കൊണ്ട് ഇനി എങ്ങോട്ടും പോണില്ല. മതിയായി."

അല്ലെങ്കിലും വീട്ടിലെ ചെറുതുങ്ങളെയും മക്കളെയും കൊണ്ട് എങ്ങോട്ടെങ്കിലും പോയാല്‍ ഞാന്‍ മിക്കവാറും ഈ ഡയലോഗ് അടിച്ചു കൊണ്ടായിരിക്കും വീട്ടിലേക്ക് തിരിച്ചു കയറുന്നത്. അത് കൊണ്ട് തന്നെ ആരും മൈന്‍ഡ് ചെയ്തില്ല.

പുലി കളി കണ്ട് വന്ന വിശേഷമാണ് പറഞ്ഞത്.

ആകെ  കൂടി  വല്ലാത്ത ക്ഷീണം. ഐസ് ക്രീമും, കപ്പലണ്ടിയും, അല്‍പ സ്വല്‍പം കളിപ്പാട്ടങ്ങളും മറ്റും പോക്കറ്റിന്‍റെ  കനം നന്നായി കുറച്ചത് കൊണ്ട് അത്രയും ഭാരം കുറച്ച് ചുമക്കേണ്ടി വന്നത് ഒരു ആശ്വാസം.

ഒട്ടൊന്നു വൈകി വീട്ടിലേക്ക് തിരിച്ചു കയറിയപ്പോള്‍ കാണുന്നത് മുറ്റത്ത് പ്രതിഷ്ടിച്ച തൃക്കാക്കരയപ്പനെ എടുത്തു മാറ്റുന്ന അമ്മ !!!!

ഓ! അപ്പൊ ഓണം കഴിഞ്ഞല്ലേ... ഉള്ളില്‍ ഒരു ചെറിയ വിഷമം.

ഓര്‍മ്മച്ചെപ്പില്‍ നിന്നും ഒരു മങ്ങിയ കാഴ്ച എന്നില്‍ അപ്പോള്‍ എങ്ങിനെയോ കയറി വന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1989 - ല്‍ : ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത്. ഞാന്‍ വല്യച്ഛന്‍ എന്ന്‍ വിളിക്കുന്ന എന്‍റെ അച്ചാച്ഛന്‍ (അമ്മയുടെ അച്ഛന്‍) കാന്‍സര്‍ വന്ന് കിടപ്പിലായിരുന്നു. ശരീരം അനക്കാനാവാതെ കിടന്ന കിടപ്പില്‍ കിടന്നിരുന്നു അദ്ദേഹം.

അതൊരു ഓണക്കാലം. ആവേശത്തോടെ, സന്തോഷത്തോടെ ഞങ്ങള്‍ എല്ലാവരും ഓണത്തപ്പനെ വരവേറ്റു. മുറ്റത്ത് പൂക്കളവും തൃക്കാക്കയപ്പനും കൊച്ചു സദ്യയുമായി ഞങ്ങള്‍ ഓണം ആഘോഷിച്ചു. ഒടുവില്‍ പുലിക്കളിയും കഴിഞ്ഞ് രാത്രിയായി.

ഇറയത്ത്‌ വച്ചിരുന്ന തൃക്കാക്കരയപ്പനെ എടുത്ത് മാറ്റാന്‍ വന്ന അമ്മ. അപ്പോള്‍ വല്യച്ഛന്‍ പറഞ്ഞു, "കുറച്ച് കഴിഞ്ഞ് എടുക്കാം മോളേ." അമ്മ തിരിച്ചു പോയി. വല്യച്ഛന്‍  തൃക്കാക്കരയപ്പനെ നോക്കി കിടന്നു. എന്‍റെ അന്നത്തെ  പ്രായത്തില്‍ ആ നോട്ടത്തിന്‍റെ ആഴം ശരിക്ക് മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞില്ല. പക്ഷെ, എന്തോ എനിക്ക് ഒരു വല്ലായ്ക തോന്നിയിരുന്നു. തൃക്കാക്കരയപ്പന്‍ തിരികെ പോകുന്നതില്‍ എനിക്കും വിഷമം ഉണ്ടായിരുന്നു. എനിക്ക് ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും ഞാന്‍ കിടന്നു.

കുറച്ച് കഴിഞ്ഞപ്പോള്‍ അമ്മ പിന്നെയും വന്നു, "തൃക്കാക്കരയപ്പനെ എടുക്കട്ടെ അച്ഛാ?" അമ്മ വല്യച്ഛനോട്‌ ചോദിച്ചു.

"കുറച്ച് കൂടി കഴിയട്ടെ മോളേ" വല്യച്ഛന്‍ പിന്നെയും പറഞ്ഞു.

സത്യത്തില്‍  തൃക്കാക്കരയപ്പനെ എടുക്കുകയേ വേണ്ട എന്നാണ് എന്‍റെ മനസ്സില്‍.  എന്നാല്‍ ആരോടും ഒന്നും തുറന്ന് പറഞ്ഞില്ല.

"അച്ഛാ, സമയം പാതിരാത്രിയായി, ഇനി തൃക്കാക്കരയപ്പനെ എടുക്കാതെ എങ്ങനെയാ?" അമ്മ ചോദിച്ചു. വല്യച്ഛന്‍ മറുപടിയൊന്നും പറഞ്ഞില്ല.

തൃക്കാക്കരയപ്പനെ തൊഴുത് യാത്രയാക്കിയ ശേഷം ഇരുത്തിയിരുന്ന ഇലയോട് കൂടി തന്നെ തൃക്കാക്കരയപ്പനെ എടുത്ത് അമ്മ വേലിക്കും കിണറിന്‍റെ മറയുടേയും  ഇടയില്‍ കൊണ്ട് പോയി ഉപേക്ഷിച്ചു. എന്‍റെ ഉള്ളില്‍ എന്തെന്നില്ലാത്ത വേദന തോന്നി. മുറ്റത്ത് നിന്നും തിരിച്ചു കയറിയ അമ്മ ഉറങ്ങാതെ കണ്ണ് മിഴിച്ചു കിടക്കുന്ന എന്നെ കണ്ട്. "നീ ഇത് വരെ ഉറങ്ങിയില്ലേ?" മറുപടിയായി ഞാന്‍ എന്തോ പറഞ്ഞു എന്ന് തോന്നുന്നു.

"പണ്ട് ഞങ്ങള്‍ കുട്ടികള്‍ ആയിരിക്കേ അച്ഛന്‍ ഓണം കഴിഞ്ഞു എന്നും പറഞ്ഞ് തൃക്കാക്കരയപ്പനെ എടുക്കാന്‍ വരുമ്പോള്‍ കുറച്ച് കഴിഞ്ഞു മതി അച്ഛാ എന്ന് പറഞ്ഞ് ഞങ്ങള്‍ ചിനുങ്ങാരുണ്ടായിരുന്നു. ഇന്നിപ്പോള്‍ അച്ഛന്‍ ഞങ്ങളോട് അങ്ങനെ പറയാന്‍ തുടങ്ങിയിരിക്കുന്നു." പറയുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരിക്കണം. തീര്‍ച്ച.

തന്‍റെ ജീവിതത്തില്‍ ഇനി ഒരു ഓണം ഉണ്ടാകില്ല എന്ന തിരിച്ചറിവാണോ വല്യച്ഛന്‍റെ ആ അപേക്ഷയുടെ പിന്നില്‍? ആയിരിക്കണം.

കൃത്യം ഒരു മാസം തികഞ്ഞപ്പോള്‍ അവസാനത്തെ ഓണവും ആഘോഷിച്ച്, മക്കളുടെ സ്നേഹപൂര്‍ണമായ പരിചരണവും ആസ്വദിച്ച് അദ്ദേഹം ഞങ്ങളെ വിട്ടു പോയി.

വര്‍ഷങ്ങള്‍ ഏറെ മുന്‍പുള്ള ഈ ഒളി മങ്ങിയ ഓര്‍മ്മ പെട്ടെന്ന് എങ്ങനെ മനസിലേക്ക് വന്നെത്തി? ആവോ? ഒരു പക്ഷെ അന്ത്യ നിമിഷങ്ങള്‍ കാത്ത് അനങ്ങാനാവാതെ ഇപ്പോള്‍ കട്ടിലില്‍ കിടക്കുന്ന ഞാന്‍ വല്യമ്മ എന്ന്‍ വിളിക്കുന്ന എന്‍റെ അമ്മൂമ്മയോ, തൃക്കാക്കരയപ്പനെ എടുത്ത് മാറ്റുന്ന അമ്മയോ. എന്തോ. അല്ലെങ്കിലും ഈ മനസ്സിന്‍റെ കാര്യം അങ്ങനെയാണല്ലോ. ഒരു എത്തും പിടിയും തരില്ല!!!

3 comments:

  1. ബോദ്ധ്യമായല്ലോ!
    അങ്ങനെത്തന്ന്യാ നമ്മളും കുട്ടികളായിരിക്കുമ്പോള്‍........!!
    ആശംസകള്‍

    ReplyDelete
  2. പുലിയിറങ്ങി പോയാൽ പിന്നെ
    നമുക്കൊക്കെ അക്കൊല്ലം പിന്നെ ഉന്തുട്ട് ഓണം ന്റെ ഭ്‍ായ്

    ReplyDelete