Friday, 16 July 2021

മലയാളി പൊളിയല്ലേ

എന്തിനോ വേണ്ടി തിളയ്ക്കുന്ന എ പ്ലസ്‌.

കേരളം നമ്പര്‍ വണ്‍. നൂറ് ശതമാനം സാക്ഷരത എന്ന് പറയുന്നതൊക്കെ പണ്ട്. ഇപ്പോള്‍ അത് ഏതാണ്ട് നൂറ് ശതമാനം ഡിഗ്രി എന്നാക്കേണ്ടിയിരിക്കുന്നു. അതേ, എല്ലാവര്‍ക്കും ഡിഗ്രിയുള്ള ലോകത്തെ ആദ്യത്തെ ജനത എന്ന റെക്കോര്‍ഡ്‌ മലയാളി നേടാന്‍ അധികം സമയമില്ല എന്ന് തോന്നുന്നു. മലയാളി പൊളിയല്ലേ.

പണ്ടൊക്കെ ഞങ്ങള്‍ പത്തില്‍ പഠിക്കുന്ന സമയത്ത് കൂടി വന്നാല്‍ അമ്പത് ശതമാനം മാത്രം വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഇരുന്നൂറ്റി പത്ത് എന്ന കടമ്പ കടന്ന് പാസ്‌ എന്ന് എസ് എസ് എല്‍ സി ബുക്കില്‍ രേഖപ്പെടുത്തി കിട്ടിയിരുന്നുള്ളൂ. ഇന്നിപ്പോള്‍ ചുമ്മാ പരീക്ഷാ ഹാളില്‍ ഒന്ന് പോയി വന്നാല്‍ മതിയെന്നായിരിക്കുന്നു. ഞങ്ങളുടെ കാലത്തെക്കാള്‍ വിജയശതമാനം കൂടുതല്‍ ആയതിന്റെ അസൂയ ആണെന്ന് കരുതിയെങ്കില്‍ അങ്ങനെ കരുതിക്കോ. എനിക്കൊരു ചുക്കുമില്ല.

പഠിച്ചിരുന്നത് സര്‍ക്കാര്‍ സ്കൂളില്‍ ആയിരുന്നെങ്കിലും മലയാളവും ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാന്‍ പഠിപ്പിച്ചേ ടീച്ചര്‍മാര്‍ വിടാറുള്ളൂ. അത് കൊണ്ട് പിന്നീട് ജോലി തേടി നാട് വിട്ടപ്പോള്‍ അധികം ബുദ്ധിമുട്ടാതെ ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാന്‍ സാധിച്ചു. ഇന്ന് എ പ്ലസ്‌ വാങ്ങിയ കുട്ടികളോട് ഇംഗ്ലീഷിലോ ഹിന്ദിയിലോ അഞ്ച് ചോദ്യങ്ങള്‍ ചോദിച്ചാല്‍ എത്ര പേര്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ സാധിക്കും? പോകട്ടെ – “ബ” യും “ഭ” യും തമ്മില്‍ എന്താണ് വ്യത്യാസം എന്ന് എത്ര പേര്‍ക്ക് കൃത്യമായി പറയാന്‍ സാധിക്കും? ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പതിനൊന്നാം ക്ലാസ്സില്‍ എത്തിയ കുട്ടികളോട് അവര്‍ പത്തില്‍ പഠിച്ച സ്കൂളിനെ കുറിച്ച് ഒരു പേജില്‍ എഴുതാന്‍ പറഞ്ഞിട്ട് അവര്‍ എഴുതി വെച്ചത് കണ്ട് കരഞ്ഞു പോയിട്ടുണ്ട്. യാതൊരു നിലവാരവും കാത്ത് സൂക്ഷിക്കാതെ ചുമ്മാ ജയിപ്പിച്ചു വിട്ടത് കൊണ്ട്, കുട്ടികള്‍ക്ക് ഇന്ന് പഠനം എന്നത് ഗൗരവമുള്ള ഒരു കാര്യമേ അല്ലാതായിരിക്കുന്നു. ടീച്ചര്‍മാരോട് പണ്ടത്തെ കുട്ടികള്‍ക്കുണ്ടായിരുന്ന സ്നേഹവും ബഹുമാനവും ഇപ്പോഴത്തെ കുട്ടികള്‍ക്ക് ശരിക്കും ഉണ്ടോ?

ഇനി പഠിച്ചു കഴിഞ്ഞ് പൊളിയായ മലയാളികളെ ഒന്ന് നോക്കാം. വീട്ടിലെ മാലിന്യങ്ങള്‍ പ്ലാസ്റ്റിക്‌ കൂടുകളിലാക്കി വഴിയരികിലും തോട്ടിലും പുഴയിലും എറിയുന്നതിന് ഇപ്പോഴും ഒരു കുറവും ഇല്ല. കാശ് മുടക്കി പണിത വീടിന് ഷോ കിട്ടുന്നില്ല എന്ന് പറഞ്ഞ് മുറ്റത്തെ മാവും പ്ലാവും മുറിച്ച് അവിടെ ടൈല്‍ പകുന്നവന്‍ മലയാളി. അതും പോരാഞ്ഞ് വീടിന്റെം മുകളിലും മുറ്റത്തും ട്രെസ്സ് അടിച്ച് വെള്ളം മുഴുവന്‍ ഒരു പൈപ്പിലൂടെ റോഡിലേക്ക് ഒഴുക്കുന്നവന്‍ മലയാളി. ഒടുവില്‍ എന്തൊരു ചൂട് എന്തൊരു ജലക്ഷാമം എന്നൊക്കെ പറഞ്ഞ് സര്‍ക്കാരിനെ കുറ്റം പറഞ്ഞ് ലൈക്കടിക്കുന്നവനും മലയാളി. പട്ടിയെ അപ്പിയിടിക്കാന്‍ വൈകീട്ട് റോഡിലെക്കിറക്കുന്നവനും മലയാളി.

എച് ടു ഓയും, എച് ടു എസ് ഓ ഫോറും, പൈതഗോറം സിദ്ധാന്തവും, പ്ലാങ്ക്സ് കോണ്സ്റണ്ടും, എ പ്ലസ്‌ ബി ഹോള്‍ സ്ക്വയറും ഒക്കെ നമ്മള്‍ എന്തിനാണ് പഠിച്ചത്? ഇത് വല്ലതും നമ്മള്‍ ജീവിതത്തില്‍ പകര്‍ത്തുന്നുണ്ടോ? കുറച്ച് കാലം മുന്‍പ് കണ്ട സിനിമയിലെ ഒരു രംഗം ഓര്‍മ്മ വരുന്നു. ബി ടെക്ക് കഴിഞ്ഞ പുത്രനെ ബാങ്കില്‍ കൊണ്ട് പോകുന്ന പിതാവ്. അപ്പുറത്ത് ആരോടോ സംസാരിക്കുന്ന നേരം കൊണ്ട് ഡപ്പോസിറ്റ് സ്ലിപ് എഴുതാന്‍ മകനോട് എഴുതാന്‍ അച്ഛന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഒന്നും എഴുതാതെ നില്‍ക്കുന്ന മകനോട്‌ എന്താണ് എഴുതാത്തത് എന്ന് ചോദിക്കുമ്പോള്‍ അവന്‍ പറയുന്നത് എനിക്ക് അറിയില്ല എന്നാണ്. ഇത്രയും വലുതായിട്ടും ഇത്രയും പഠിച്ചിട്ടും നിനക്ക് ഇതൊന്നും അറിയില്ലേ എന്ന് ചോദിക്കുന്ന അച്ഛനോട് അവന്‍ പറയുന്ന മറുപടിയുണ്ട്. ഇതൊന്നും ഞങ്ങളെ പഠിപ്പിച്ചിട്ടില്ല എന്ന്. അതേ അതാണ് ഇന്നത്തെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം. ജീവിതത്തില്‍ നേരിട്ട് ആവശ്യമുള്ളത് ഒന്നും പഠിപ്പിക്കുന്നില്ല.

ഇന്ന് എത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ബാങ്കിന്‍റെ പ്രവര്‍ത്തനത്തെ പറ്റി അറിയാം? റോഡ്‌ നിയമങ്ങള്‍ എന്തൊക്കെയാണെന്ന് കൃത്യമായി അറിയാം? ഒരു സ്ഥലമോ വീടോ വണ്ടിയോ വില്‍പന നടത്തുന്നത് എങ്ങനെയെന്ന് അറിയാം? സര്‍ക്കാരോഫീസിലെ സേവനങ്ങള്‍ എന്തൊക്കെയാണെന്നും അവ എങ്ങനെ ഉപയോഗിക്കണം എന്നും അറിയാം? കമ്പ്യൂട്ടര്‍ നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമാണെങ്കിലും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വേര്‍ഡും എക്സലും പഠിപ്പിക്കുന്നുണ്ടോ? ഒരു ബള്‍ബ്‌ മാറ്റിയിടാന്‍, രണ്ട് വയറുകള്‍ കൂട്ടി പിരിക്കാന്‍ അങ്ങനെയങ്ങനെ ജീവിതത്തില്‍ ഏറ്റവും അത്യാവശ്യമുള്ള കാര്യങ്ങള്‍ നമ്മുടെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നുണ്ടോ? സംശയിക്കേണ്ട. നമ്മുടെ വിദ്യാഭ്യാസ സിസ്റ്റം തെറ്റാണ് സാര്‍.

മലയാളി പൊളിയാണ് സാര്‍. (ഓര്‍ക്കുക. പൊളി എന്ന വാക്കിന് കള്ളം എന്ന് കൂടി അര്‍ത്ഥമുണ്ട്.) അതേ ഈ പ്രബുദ്ധമലയാളി എന്നും സാക്ഷര കേരളം എന്നുമൊക്കെ പറയുന്നത് വലിയ കള്ളമാണ് സാര്‍.

Friday, 18 June 2021

ഇടുക്കിയിലെ മരണക്കയങ്ങള്‍



ഇടുക്കി ജലാശയത്തിൽ ഇന്നലെ രണ്ട് യുവ ജീവനുകൾ പൊലിഞ്ഞു എന്ന വാർത്ത വളരെ വേദനയോടെയാണ് വായിച്ചത്. ഇടുക്കിയോട് എന്തെന്നില്ലാത്ത ഒരു ആത്മബന്ധമുള്ള ഒരു തൃശ്ശൂർകാരൻ എന്ന നിലയിൽ ഇടുക്കി ജലശയത്തെ പറ്റിയും അവിടത്തെ മറഞ്ഞിരിക്കുന്ന അപകടത്തെ പറ്റിയും എന്തെങ്കിലും പറയണം എന്ന തോന്നലിലാണ് ഇത് എഴുതുന്നത്.

ഇടുക്കിയിലേത് യഥാർത്ഥത്തിൽ ഒരു പ്രകൃതി ദത്ത ജലാശയമല്ല. ഡാം പണിതപ്പോൾ കുത്തനെയുള്ള മലഞ്ചെരിവുകളുടെ ഇടയിൽ വെള്ളം കയറി ഉണ്ടായ വെള്ളക്കെട്ടാണ്. സാധാരണ ജലാശയങ്ങളിൽ കരയിൽ നിന്ന് വെള്ളത്തിലേക്ക് ഭൂമി ചരിഞ്ഞു കൊണ്ടാണ് ഇറങ്ങുന്നത്. എന്നാൽ ഇവിടെ കരയിൽ നിന്ന് വെള്ളത്തിലേക്ക് കുത്തനെയാണ് ഭൂമിയുടെ നിൽപ്പ്. അതിനാൽ വെള്ളത്തിൽ ഇറങ്ങുമ്പോൾ അടുത്ത കാൽച്ചുവട് വെക്കുന്നത് അഗാധ ഗർത്തിലേക്ക് ആയിരിക്കും. എത്ര നന്നായി നീന്തൽ അറിയുന്നവരും ഈ വീഴ്ചയിൽ നില തെറ്റി പോകും. മാത്രമല്ല അവിടത്തെ ഭൂപ്രകൃതിയുടേയും കാലാവസ്ഥയുടേയും പ്രത്യേകത കാരണം അടിഭാഗത്തെ വെള്ളത്തിന് തണുപ്പ് കൂടുതലായിരിക്കും. ഇത് കൈകാലുകൾ കുഴഞ്ഞു പോകാനും ശരീരം പെട്ടെന്ന് തണുത്ത് തളർന്നു പോകുന്നതിനും കാരണമാകുന്നു. ഇക്കാരണങ്ങൾ കൊണ്ട് ഇടുക്കി ജലാശയത്തിൽ പെട്ടാൽ മിക്കവാറും മരണം ഉറപ്പാണ്. സൂക്ഷിക്കുക.

2014-ൽ ആദ്യമായി ഇടുക്കിയിൽ എത്തിയ ഞാൻ പ്രസിദ്ധമായ ഇടുക്കി ഡാം കണ്ടതിന്റെ ആവേശത്തിൽ അതിന്റെ ജലാശയത്തിൽ ഒരടി എടുത്തു വെച്ചപ്പോൾ ദൈവദൂതനെ പോലെയെത്തിയ ഏതോ ഒരു നാട്ടുകാരൻ എന്നെ വിലക്കി. അദ്ദേഹം പറഞ്ഞു തന്ന അറിവാണ് ഇവിടെ പങ്ക് വെക്കുന്നത്. എന്റെ ആയുസ്സിന്‌ പേരറിയാത്ത ആ നല്ലവനായ മനുഷ്യനോട് വലിയ കടപ്പാടുണ്ട്. നന്ദി ചേട്ടാ നന്ദി.

മകളോടൊപ്പം ഇടുക്കി ജലാശയത്തിന്‍റെ അടുത്തുള്ള ഹില്‍ വ്യൂ പാര്‍ക്കില്‍ നിന്നും. ഒരു പഴയ ഫോട്ടോ.

Friday, 4 June 2021

ജൂണ്‍ 5 - ഒരു അഭ്യാസ ദിനം

*ജൂണ്‍ 5.*

 മറ്റൊരു അഭ്യാസ ദിനം കൂടി കടന്ന് വന്നിരിക്കുന്നു. കൊറോണ ആയത് കൊണ്ട് ഇത്തവണ അധികംഅഭ്യാസം കാണേണ്ടി വരില്ല എന്ന് കരുതുന്നു.

 

സംശയിക്കേണ്ട,ലോക പരിസ്ഥിതി ദിനത്തെ കുറിച്ച് തന്നെയാണ് പറയുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായുള്ളഅഭ്യാസങ്ങളെ കുറിച്ചാണ് ഇപ്പോള്‍ പറയാനുള്ളത്. എല്ലാ വര്‍ഷവും കൃത്യമായി ഈദിനത്തില്‍ ഒരു വൃക്ഷത്തൈ നടുന്നതായിരിക്കും. മഴയാണെങ്കിലും കുട പിടിച്ച് ചെടിക്ക്വെള്ളം ഒഴിച്ച് കൊടുക്കും. ഫോട്ടോ ഭംഗിയായി പത്രത്തില്‍ അച്ചടിച്ച് വരും. മതി.ഇത്രയും മതി. സന്തോഷം. പരിസ്ഥിതി ദിനാചരണം ഭംഗിയായി കൊണ്ടാടിയിരിക്കുന്നു. അടുത്തവര്‍ഷം ഇതേ കുഴിയില്‍ വീണ്ടും വൃക്ഷത്തൈ നടാവുന്നതാണ്. കേരളത്തില്‍ മാത്രംഇത്രയും  കാലം നട്ട് പിടിപ്പിച്ച തൈകളുടെകണക്കെടുത്താല്‍ ആമസോണ്‍ കാടുകളും ആഫ്രിക്കന്‍ കാടുകളും ഒരുപാട് പിന്തള്ളപ്പെട്ടുപോകും. മൂന്നാല് വര്‍ഷം മുന്‍പാണെന്നു തോന്നുന്നു, സര്‍ക്കാര്‍ വക കേരളം മുഴുവന്‍ഒരു കോടി തൈകള്‍ നട്ട് പിടിപ്പിച്ചിരുന്നു. ഒരു തൈക്ക് പത്ത് രൂപ വെച്ച്കണക്കാക്കിയാല്‍ മൊത്തം പത്ത് കോടി രൂപ. നേതാക്കന്മാര്‍ക്ക് തൈ നടാനുള്ള വരവിനുംപോക്കിനും വണ്ടിയും പെട്രോളും അകമ്പടിയും. പിന്നെ മൈക്ക് സ്റ്റേജ് ഫോട്ടോ നോട്ടീസ്അങ്ങനെ അങ്ങനെ. ചുരുക്കി പറഞ്ഞാല്‍ മിനിമം ഒരു പതിനഞ്ച് കോടി സ്വാഹ! എന്നിട്ട്എന്തെങ്കിലും ഗുണം?

  എന്‍റെപ്രബുദ്ധ മലയാളീ............ പരിസ്ഥിതി എന്നാല്‍ മരം മാത്രമല്ല. പരിസ്ഥിതി സംരക്ഷണം ഈയൊരുദിവസം മാത്രം ഓര്‍ക്കാനുള്ളതല്ല. നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തികളില്‍ പരിസ്ഥിതിസംരക്ഷം ഉള്‍പ്പെടുത്താവുന്നതാണ്. ആവശ്യമില്ലാതെ കത്തി നില്‍ക്കുന്ന ബള്‍ബ്‌ ഓഫ്‌ചെയ്യുന്നതും പരിസ്ഥിതി സംരക്ഷണമാണ് എന്നറിയുക. നിങ്ങളുടെ വീട്ടിലെ മാലിന്യങ്ങള്‍റോഡരികിലും പുഴയിലും തോടിലും വലിച്ചെറിയാതിരിക്കുക. ചപ്പുചവറുകള്‍ കൂട്ടിയിട്ട്കത്തിക്കാതെ കുഴിച്ചിടുക. അവ മണ്ണില്‍ അലിഞ്ഞ് വളമാകും. മാത്രമല്ല മഴവെള്ളം ആഗിരണംചെയ്യാന്‍ മണ്ണിനെ പര്യാപ്തമാക്കും. മണ്ണിര പോലുള്ള ജീവികള്‍ക്ക് ആവാസവും ഒരുക്കും.പെയ്യുന്ന മഴവെള്ളം മൊത്തം ഒഴുക്കി കളയാതെ മണ്ണില്‍ ഇറങ്ങാന്‍ മഴകുഴികള്‍ഉണ്ടാക്കുക. ചെടികളും മരങ്ങളും പരിപാലിക്കുക. പ്ലാസ്റ്റിക്‌ പോലുള്ള മാലിന്യങ്ങള്‍ യഥാവിധി പുനച്ചംക്രമണം(Recycle) ചെയ്യുക. തനിക്ക് മാത്രമല്ല തുമ്പികള്‍ക്കുംപൂമ്പാറ്റകള്‍ക്കും തേനീച്ചകള്‍ക്കും പാമ്പിനും പട്ടിക്കും പൂച്ചക്കും പറവകള്‍ക്കുംആനയ്ക്കും പുലിക്കും മീനിനും നീല തിമിംഗലത്തിനും തുടങ്ങി ഒട്ടനേകം ജീവികള്‍ക്ക്കൂടി ജീവിക്കാനുള്ളതാണ് ഈ ഭൂമി എന്ന തിരിച്ചറിവോടെ ഓരോ പ്രവര്‍ത്തിയും ചെയ്യുക.

  പ്രകൃതിയുടെസ്പന്ദനങ്ങള്‍ അറിയുന്ന ഉത്തമ പൗരനായി നമുക്ക് കഴിയാം. നളെയ്ക്കായി,എന്നെന്നേക്കുമായി ഈ ഭൂമിയെ നമുക്ക് കാക്കാം.

Tuesday, 4 May 2021

ക്വാറന്റൈൻ പുരാണം
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സയൻസ് പഠിപ്പിക്കുന്ന സൈമൺ മാഷ് നീൽ ആംസ്ട്രോങ്ങിന്റെ കഥ പറയുന്നത്. സയൻസിന്റെ ലോക കഥകൾ രസകരമായി പറഞ്ഞു തരുന്ന മാഷിനെ ഞങ്ങൾക്ക് വളരെ ഇഷ്ടമായിരുന്നു. രണ്ട് മനുഷ്യർ ചന്ദ്രനിൽ പോയി ഇറങ്ങി തിരിച്ചു വന്നു എന്നല്ലാതെ കൂടുതൽ ഒന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു. സാറിന്റെ വിവരണം ഞങ്ങൾ കൗതുകത്തോടെ കേട്ടിരുന്നു.

പറഞ്ഞ് പറഞ്ഞ് സാർ അവസാന ഭാഗത്തേക്ക് കടന്നു. പോയി വന്നിട്ട് അങ്ങനെയൊന്നും ഉടനെ വീട്ടിൽ പോകാൻ പറ്റില്ല. നമ്മൾ അറിയാത്ത എന്തെങ്കിലും വൈറസോ മറ്റ് അണുക്കളോ ചന്ദ്രനിൽ നിന്നും അവരുടെ ദേഹത്ത് കയറിയിട്ടുണ്ടോ ഇല്ലയോ എന്ന് ഉറപ്പിക്കാൻ പറ്റില്ല. മാത്രമല്ല ചന്ദ്രനിലെ പൊടി പടലങ്ങൾ അവർക്ക് എന്തെങ്കിലും അസുഖങ്ങൾ വരുത്തുമോ എന്നും അറിയേണ്ടിരിക്കുന്നു. അതിനാൽ അവരെയെല്ലാം ക്വാറന്റൈൻ ചെയ്തു. എങ്ങും പോകാൻ അനുവദിക്കാതെ ഒരു മുറിയിൽ അടച്ചിട്ടു കുറേ പരിശോധനങ്ങൾക്ക് വിധേയമാക്കി. എല്ലാം ഒ.ക്കെ. ആണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് അവരെ പുറത്ത് പോകാൻ അനുവദിച്ചത്. സൈമൺ മാഷ് വിശദീകരിച്ചപ്പോൾ ക്വാറന്റൈൻ എന്ന ആ വാക്ക് ചെവിയിൽ നിന്നും തലച്ചോറിലേക്ക് തൊണ്ട വഴിയാണോ പോയത് എന്ന് തോന്നുന്നു, പക്ഷെ ആ വാക്ക് എന്റെ തൊണ്ടയിലുടക്കി. ആ പ്രായത്തിൽ താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പിന്നീട് എത്ര ആലോചിച്ചിട്ടും ആ കൊടൂര വാക്ക് എനിക്ക് ഓർത്തെടുക്കാനുള്ള കെൽപ് ഉണ്ടായിരുന്നില്ല.

പിന്നെയും കുറേ വർഷങ്ങൾക്ക് ശേഷം എഞ്ചിനീയറിംഗ് പഠനം ഒക്കെ തീർന്ന് ജോലിയൊക്കെ തുടങ്ങിയ കാലത്താണ് കമ്പ്യൂട്ടർ രംഗ പ്രവേശം ചെയ്ത് തുടങ്ങിയത്. അതോടൊപ്പം വൈറസും ആന്റി വൈറസും രംഗത്തെത്തി. അങ്ങനെയിരിക്കെ ഒരിക്കൽ ആന്റി വൈറസ് ഉപയോഗിച്ച് കമ്പ്യൂട്ടർ സ്കാൻ ചെയ്തപ്പോൾ ചില ഫയലുകൾ ക്വാറന്റൈൻ ചെയ്തിരിക്കുന്നു എന്നൊരു സന്ദേശം കിട്ടി. എന്താണപ്പാ ഇത് എന്നൊരു സംശയം. പിന്നെ ഉത്തരം കിട്ടി.

കമ്പ്യൂട്ടർ ജീവിതത്തിന്റെ ഭാഗമായപ്പോൾ സംശയം തോന്നിയ ഫയലുകൾ എല്ലാം ക്വാറന്റൈൻ ചെയ്തു കൊണ്ടിരുന്നു. ഇപ്പോൾ കൊറോണ കാരണം ഈ പദം ആദ്യമായി ഉപയോഗിച്ച് തുടങ്ങിയപ്പോൾ പലർക്കും വിശദീകരിച്ചു കൊടുത്തു. പിന്നീട് ഇത് നിത്യ ജീവിതത്തിന്റെ ഭാഗമായി കൊച്ചു കുഞ്ഞുങ്ങൾ വരെ സിമ്പിളായി ഉപയോഗിക്കുന്ന പദമായി. ഒടുവിൽ ഒരു ദിവസം അബുദാബി ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിൽ നിന്നും താങ്കൾ ഒരു കൊറോണ രോഗിയുമായി സമ്പർക്കത്തിൽ വന്നിരിക്കുന്നതിനാൽ 10 ദിവസത്തെ ക്വാറന്റൈനിൽ പോകണം എന്നൊരു ഫോൺ വിളിയോട് കൂടി ഞാനും ക്വാറന്റൈനിൽ പോയി. ശരിക്കും പറഞ്ഞാൽ നീൽ ആംസ്ട്രോങ്ങിന്റെ പോലെ ഞാനും ക്വാറന്റൈൻ ആയി.

സ്വൽപം തത്വ ജ്ഞാനം പറഞ്ഞാൽ ഈ ജീവിതം തന്നെ ഒരു ക്വാറന്റൈൻ അല്ലേ.? ആണോ...??? ആ......
കൊറോണയും കൊറോണയും
"നിന്നെ ഗർഭം ഉണ്ടായിരിക്കുമ്പോഴാണ് സൂര്യ ഗ്രഹണം ഉണ്ടായത്" പഴമ്പുരാണം ഇടയ്ക്കിടെ എടുത്തിടുന്ന അമ്മയുടെ ഡയലോഗ്. "ചേച്ചി അന്ന് എന്നെ പുറത്തിറങ്ങാൻ സമ്മതിച്ചില്ല. വലിയ ടെൻഷൻ ആയിരുന്നു. ഗ്രഹണം കഴിയുന്നത് വരെയും ഒരു മുറിയിൽ അടച്ചിരുന്നു" "എന്നിട്ടും ഇവൻ കരിഞ്ഞു പോയി" അച്ഛന്റെ ഈ ആപ്പ് ഡയലോഗ് എനിക്ക് തീരെ പിടിച്ചിരുന്നില്ല. വളരെ അപൂർവമായേ സൂര്യഗ്രഹണം ഉണ്ടാകാറുള്ളൂ എന്ന് കേട്ടിട്ടുണ്ട്. എന്നിട്ടും ഈ സൂര്യന് ഗ്രഹണിക്കാൻ ഈ സമയമേ കിട്ടിയുള്ളൂ!!! പിന്നീട് സ്കൂളിൽ സോളാർ എക്ലിപ്‌സ് ലൂണാർ എക്ലിപ്‌സ് എന്നൊക്കെ പഠിച്ചപ്പോഴാണ് പിള്ളേരെ കരിച്ചു കളയുന്നതിൽ ഈ സൂര്യഗ്രഹണത്തിന് യാതൊരു പങ്കും ഇല്ലെന്ന് മനസിലാക്കുന്നത്. ഇതിനാണ് ശാസ്ത്രം പഠിക്കണം പഠിക്കണം എന്ന് പറയുന്നത്.

1995 ഒക്ടോബറിൽ ഭാരതത്തിൽ സമ്പൂർണ സൂര്യഗ്രഹണം ഉണ്ടായി. അപൂർവമായി ഉണ്ടാകുന്ന ഈ പ്രതിഭാസത്തെ അന്നത്തെ മാധ്യമങ്ങൾ ശരിക്കും ആഘോഷിച്ചു. മാധ്യമങ്ങൾ എന്ന് പറയുമ്പോൾ മാതൃഭൂമിയും മനോരമയും മറ്റ് ഏതാനും പത്രങ്ങളും പിന്നെ നമ്മുടെ ദൂരദർശനും. ഗ്രഹണത്തെ കുറിച്ച് ജനങ്ങൾക്കുണ്ടായിരുന്ന പല തെറ്റിദ്ധാരണകളും ഈ മാധ്യമങ്ങൾ മാറ്റിയെടുത്തു. ഗ്രഹണം കാണണം എന്നൊരു മോഹം എന്റെയുള്ളിലും നാമ്പെടുത്തു. അതിനായി അല്ലറ ചില്ലറ ഒരുക്കങ്ങൾ ഞാൻ നടത്തിയിരുന്നു. എന്നാൽ ഗ്രഹണ ദിവസം സകല വാതിലും ജനലും എന്തിന് വീടിൻ്റെ ഓടുകൾക്കിടയിൽ വെച്ചിരുന്ന ചില്ല് പോലും മറച്ച് ഞങ്ങൾ കുടുംബം ഒന്നായി ടിവിയുടെ മുന്നിലിരുന്നു ദൂരദർശനിലെ ലൈവ് കണ്ടു.

ആ ലൈവ് ഷോക്കിടയിലാണ് കൊറോണ എന്ന പദം ഞാൻ ആദ്യമായി കേൾക്കുന്നത്. കൊറോണയെന്നാൽ സൂര്യന്റെ അന്തരീക്ഷം. സാധാരണ ദിവസങ്ങളിൽ സൂര്യനിൽ നിന്നുള്ള തീവ്രപ്രകാശം കാരണം ഈ കോറോണയെ കാണാൻ സാധിക്കില്ല. (ഇപ്പോഴത്തെ കൊറോണയും അങ്ങനെ തന്നെ. അനുഭവിച്ചേ പഠിക്കൂ.) അപൂർവമായി ഉണ്ടാകുന്ന സമ്പൂർണ സൂര്യ ഗ്രഹണ സമയത്ത് മാത്രമാണ് കാണാൻ സാധിക്കുക എന്നതിനാൽ ഈ ഗ്രഹണത്തിന് ശാസ്ത്രത്തിൽ വലിയ പ്രാധ്യാന്യമുണ്ട് പോലും.

പിന്നീട് വർഷങ്ങൾക്കിപ്പുറം പെണ്ണുമ്പിള്ളയുമായി ഒരു സെക്കന്റ് ഹണിമൂണായി അബുദാബിയിൽ ചുറ്റിയടിക്കുമ്പോഴാണ് പത്രത്തിൽ കോറോണയെ കുറിച്ച് വാർത്തകൾ പ്രത്യക്ഷപ്പെട്ട് തുടണ്ടിയത്. സത്യം പറയാലോ, വളരെ സന്തോഷമാണ് തോന്നിയത്. ചൈനയിൽ കൊറോണ എന്നൊരു വൈറസ് പടരുന്നു. അങ്ങനെ വേണം. ലോകം മുഴുവൻ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി അയച്ച് കഷ്ടപ്പെടുത്തുന്ന ചൈന. ഇടയ്ക്കിടെ നമ്മളെ ചൊറിഞ്ഞു കൊണ്ടിരിക്കുന്ന ചൈന. അങ്ങനെ തന്നെ വേണം. എല്ലാം വൈറസ് പിടിച്ചു ചാകട്ടെ. പക്ഷെ ഈ വൈറസിന് പാസ്‌പോർട്ടും വിസയും ഒരു വിഷയമല്ല എന്നും അതിർത്തികൾ മനുഷ്യർക്ക് മാത്രമാണുള്ളത് എന്നും ഭൂരിഭാഗം ജനങ്ങളെയും പോലെ ഞാനും മറന്നു. ഇതൊക്കെ അവർക്ക് മാത്രം ബാധകമായ കാര്യം എന്നോർത്ത് ഞാൻ സമാധാനിച്ചു. ആ ഒറ്റ ധൈര്യത്തിലാണ് അബുദാബി ബസ് ഡിപ്പോയിലെ കടയിലെ മലയാളിയോട് ഫ്രീയായി ഒരു ഉപദേശം ഞാൻ നൽകിയത്. "ഒരു മാസ്‌ക് വെച്ച് നിന്നു കൂടെ? ചൈനക്കാർക്കൊക്കെ കോറോണയാണ്. അവർ വന്നാൽ ചിലപ്പോൾ നിങ്ങൾക്കും പകരും കേട്ടോ. ഒരു മാസ്‌ക് വെയ്ക്കുന്നത് നല്ലതാണ്."

ഇപ്പോൾ ഡബിൾ മാസ്‌ക് വെച്ച് നടക്കുന്ന ഞാൻ. ഉപദേശത്തിന് കുറവൊന്നും ഇല്ല. അതും ഇപ്പോൾ ഡബിൾ തന്നെ. കമ്പനിയിൽ സഹപ്രവർത്തകർക്ക് ഉപദേശം കൊടുക്കുന്നത് ഇപ്പോൾ ജോലിയുടെ ഭാഗമാണ്. അത് കൊണ്ട് തന്നെ അതിനെ ഫ്രീ ഉപദേശമെന്ന് വിളിക്കാനാകില്ല. വീട്ടിൽ നിന്ന് ആരെങ്കിലും പുറത്ത് പോകുമ്പോഴോ പോയി വരുമ്പോഴോ ഉപദേശങ്ങൾ ഫ്രീയായി നൽകാറുണ്ട്. ജീവിച്ചു പോകണമല്ലോ.

പൊരുതുക തന്നെ. അവസാനം വരെ പൊരുതുക. സംശയിക്കേണ്ട. കോറോണയുടെ അവസാനം എന്ന് തന്നെയാണ് പറഞ്ഞത്.

Wednesday, 28 April 2021

ലോകത്തെ ഒരു മനുഷ്യന്‍ ഒഴിച്ച് ബാക്കി എല്ലാവരും ഉള്ള ഫോട്ടോ.

ചരിത്രം പലപ്പോഴും ഇങ്ങനെയാണ്. ശരിയായ നീതി പാലിക്കില്ല. നീല്‍ ആംസ്ട്രോങ്ങിനെ അറിയാത്തവരായി ആരും ഉണ്ടാകില്ല. എഡ്വിന്‍ ബുസ് ആല്‍ഡ്രിനെയും കുറെ പേര്‍ അറിയുമായിരിക്കും. എന്നാല്‍ ഇവര്‍ രണ്ട് പേരും ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയപ്പോള്‍ അവരുടെ കമാന്‍ഡ് മൊഡ്യൂള്‍ നിയന്ത്രിച്ച് ചന്ദ്രനും ചുറ്റും കറങ്ങിയ മൈക്കല്‍ കോളിന്‍സ് എന്ന പൈലറ്റിനെ മിക്കവരും അറിയില്ല. അഥവാ അറിയാന്‍ മിനക്കെട്ടില്ല.

ആല്‍ഡ്രിനും ആംസ്ട്രോങ്ങും തങ്ങളുടെ ഈഗിള്‍ പേടകത്തില്‍ കയറി കമാന്‍ഡ് മൊഡ്യൂളില്‍ നിന്ന് വേര്‍പ്പെട്ട് ചന്ദ്രനിലക്കുള്ള ചരിത്ര യാത്ര തുടങ്ങിയപ്പോള്‍ കോളിന്‍സ് തന്‍റെ ക്യാമറയില്‍ ഭൂമിയെ പശ്ചാത്തലമാക്കി ആ ചിത്രം പകര്‍ത്തിയപ്പോള്‍ അത് ചരിത്രത്തിലേക്ക് റോക്കറ്റ് വേഗത്തില്‍ പാഞ്ഞു കയറുമെന്ന് അദ്ദേഹം കരുതി കാണില്ല. ആ ചിത്രമാണ് ലോകത്തെ ഒരു മനുഷ്യന്‍ ഒഴിച്ച് ബാക്കി എല്ലാവരും ഉള്ള ഫോട്ടോ. എന്ന പേരില്‍ ലോക പ്രശസ്തമായത്‌. അതേ, ചന്ദ്രനില്‍ മനുഷ്യന്‍ ആദ്യമായി ഇറങ്ങിയപ്പോള്‍ ഉള്ള ചിത്രത്തില്‍ കോളിന്‍സ് ഇടം പിടിക്കാതെ പോയി.

ചന്ദ്രനില്‍ കാല് കുത്താന്‍ സുഹൃത്തുക്കള്‍ പോയപ്പോള്‍ അവര്‍ക്ക് വേണ്ട എല്ലാ പിന്തുണയുമായി ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ അവരുടെ ഓരോ നീക്കവും സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ട് വര്‍ധിച്ച ഹൃദയമിടിപ്പോടെ അടക്കാനാവാത്ത ടെന്‍ഷനോടെ അദ്ദേഹം ഇരുന്നു. ഇടയ്ക്ക് റേഡിയോ ബന്ധം മുറിഞ്ഞുപോയപ്പോള്‍ തന്‍റെ സുഹൃത്തുക്കളെ ആകാശത്തിന്‍റെ അനന്തതയില്‍ മരിക്കാന്‍ വിട്ട് ഒറ്റയ്ക്ക് തിരിച്ച് പോരേണ്ടി വരുമോ എന്ന അവസ്ഥയില്‍ താന്‍ അനുഭവിച്ച കഠിന വേദന വിവരിക്കാന്‍ വാക്കുകള്‍ കൊണ്ട് സാധ്യമല്ല എന്നാണ് അദ്ദേഹം പിന്നീടൊരിക്കല്‍ പറഞ്ഞത്. ലോകത്തെ ഏറ്റവും അസഹനീയമായ ഏകാന്തത എന്നാണ് ആ സമയത്തെ നാസ തന്നെ വിശേഷിപ്പിച്ചത്‌.

ലോക ജനതയെ മുഴുവനായി ഇനിയൊരു ചിത്രം എടുത്താല്‍ അതില്‍ ഇനി കോളിന്‍സ് ഇല്ല. ഇനി ഒരു ചിത്രത്തിലും വരാത്ത വിധത്തില്‍ അദ്ദേഹം കാല യവനികയ്ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നു. For the Mankind... മനുഷ്യരാശിക്ക് മുഴുവനായി സ്വജീവിതം സമര്‍പ്പിച്ച അങ്ങേക്ക് പ്രണാമം. വിട.

Friday, 23 April 2021

സുന്ദര വനത്തിലെ കടുവകള്‍
സുന്ദര്‍ബന്‍സ് അഥവാ സുന്ദര വനങ്ങള്‍. ബംഗാളിന്‍റെ തെക്ക് ഭാഗത്തായി ബംഗാള്‍ഉള്‍ക്കടലില്‍ ബ്രഹ്മപുത്ര, ഗംഗ, മേഘ്ന എന്നീ നദികള്‍ ചെന്നു ചേരുന്ന ഭാഗത്ത്കഴിഞ്ഞ പതിനായിരക്കണക്കിന് വര്‍ഷങ്ങളായി വന്നടിഞ്ഞ എക്കല്‍ മണ്ണും ചളിയും ചേര്‍ന്ന്ഫലഭൂയിഷ്ഠമായ നൂറുക്കണക്കിന് തുരുത്തുകള്‍. മണ്ണിന്‍റെ ഗുണം കൊണ്ട് ഇടതൂര്‍ന്നകാടാണ് ഇവിടെ. ഇവിടെയാണ്‌ ലോക പ്രശസ്തമായ ബംഗാള്‍ കടുവകള്‍ വാണരുളുന്നത്.

ഇവിടെയുമുണ്ട് ഏതാനും ഗ്രാമങ്ങള്‍. ആദിവാസി ഗ്രാമങ്ങള്‍ എന്ന് വേണമെങ്കില്‍വിളിക്കാം. പണ്ടൊക്കെ ഇവിടത്തെ ആള്‍ക്കാരുടെ ജീവിതത്തെ പറ്റി പറഞ്ഞിരുന്നത് കടുവപിടിക്കുന്നത് വരെ ജീവിക്കുക എന്നായിരുന്നു. അതേ മുന്നൂറും നാനൂറും കിലോ ഭാരമുള്ളഏറ്റവും ശൌര്യമുള്ള കടുവകള്‍ ഇടയ്ക്ക് ഓരോ മനുഷ്യരെ തന്‍റെ ഇരയാക്കുമായിരുന്നു. അതിന്‍റെപിടിയില്‍ പെടുന്നത് വരെയും നന്നായി ജീവിക്കുക എന്നതായിരുന്നു അവരുടെ മുന്നിലുള്ളഒരേയൊരു ഓപ്ഷന്‍.

ഏതാണ്ട് ഇത്തരത്തിലാണ് ഇന്ന് നമ്മള്‍ ജീവിക്കുന്നത്. കൊറോണയുടെ പിടിയില്‍അകപ്പെടുന്നത് വരെ നന്നായി ജീവിക്കുക. മുന്‍പ് ചൈനയിലെ ഏതോ ഒരു കുഗ്രാമത്തില്‍ഉണ്ടായ വൈറസ്‌ എന്ന് കേട്ട്, അത് അവിടെയല്ലേ നമുക്കെന്താ എന്ന് കരുതി നടന്നനമ്മള്‍ ഇന്ന്‌ നേരിട്ടറിയാവുന്ന പലരും സ്വന്തക്കാരും കൂട്ടുക്കാരും പരിചയക്കാരുംഓരോന്നായി കൊറോണയുടെ പിടിയില്‍ അകപ്പെടുന്നതും അവരില്‍ ചിലര്‍ മരണത്തിന്കീഴടങ്ങുന്നത് കാണുമ്പോഴും സ്വയം കൊറോണയുടെ പിടിയില്‍ അകപ്പെടുമ്പോഴും പണ്ടെങ്ങോവായിച്ച സുന്ദര വനത്തിന്റെ ഈ കഥയാണ് ഓര്‍മ്മ വന്നത്.

പതുങ്ങി വന്ന് ചാടി വീഴുന്ന കടുവയെ എങ്ങനെ പ്രതിരോധിക്കാം എന്ന് ഒരു സര്‍ക്കാരുംനമ്മെ പഠിപ്പിക്കുന്നില്ല. എന്നാല്‍ കൊറോണയെ എങ്ങനെ പ്രതിരോധിക്കാം എന്ന് പറഞ്ഞുമനസിലാക്കി തരുന്നുണ്ട്. അത് പാലിക്കുക. കടുവയുടെ ആക്രമണം പ്രതിരോധിക്കാന്‍സാധിച്ചില്ലെങ്കിലും കൊറോണയുടെ ആക്രമണം പ്രതിരോധിക്കാം. പണ്ടത്തെ ഒരു തമാശയുണ്ട്.കടുവയുടെ മുന്നില്‍ പെട്ടാല്‍ എന്ത് ചെയ്യണം? ഒന്നും ചെയ്യേണ്ട. അതൊക്കെ കടുവചെയ്തോളും. പക്ഷേ കൊറോണയുടെ പിടിയില്‍ അകപ്പെട്ടാല്‍ എന്ത് ചെയ്യണം. ചെയ്യാന്‍പലതും ഉണ്ട്. മരണ നിരക്ക് വളരെ കുറവാണ്.

ഭയമല്ല, ജാഗ്രതയാണ് വേണ്ടത്.നമ്മള്‍ ജാഗ്രത പാലിച്ചപ്പോഴൊക്കെ കൊറോണയുടെആക്രമണം കുറഞ്ഞിട്ടുണ്ട്. ജാഗ്രത മറന്നപ്പോള്‍ അത് വീണ്ടുമെത്തി. ഇവിടെരാഷ്ട്രീയവും മതവും ഒന്നും കൊറോണയ്ക്ക് പ്രശ്നമല്ല. നമ്മളും അത്കാര്യമാക്കേണ്ടതില്ല. ഇതിനായി ഗവര്‍മെന്റുകളെ കുറ്റം പറഞ്ഞിരിക്കാതെ നമ്മുടെ രക്ഷനമ്മള്‍ നോക്കുക. ലോകത്ത് ഒരു ഗവര്‍മെന്റിനും നിങ്ങള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കാനാകില്ലഎന്ന കാര്യം മറക്കാതിരിക്കുക. സുന്ദര വനം സുന്ദരമായി തന്നെ എന്നെന്നും നില നില്‍ക്കട്ടെ.