Tuesday, 4 May 2021

ക്വാറന്റൈൻ പുരാണം
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സയൻസ് പഠിപ്പിക്കുന്ന സൈമൺ മാഷ് നീൽ ആംസ്ട്രോങ്ങിന്റെ കഥ പറയുന്നത്. സയൻസിന്റെ ലോക കഥകൾ രസകരമായി പറഞ്ഞു തരുന്ന മാഷിനെ ഞങ്ങൾക്ക് വളരെ ഇഷ്ടമായിരുന്നു. രണ്ട് മനുഷ്യർ ചന്ദ്രനിൽ പോയി ഇറങ്ങി തിരിച്ചു വന്നു എന്നല്ലാതെ കൂടുതൽ ഒന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു. സാറിന്റെ വിവരണം ഞങ്ങൾ കൗതുകത്തോടെ കേട്ടിരുന്നു.

പറഞ്ഞ് പറഞ്ഞ് സാർ അവസാന ഭാഗത്തേക്ക് കടന്നു. പോയി വന്നിട്ട് അങ്ങനെയൊന്നും ഉടനെ വീട്ടിൽ പോകാൻ പറ്റില്ല. നമ്മൾ അറിയാത്ത എന്തെങ്കിലും വൈറസോ മറ്റ് അണുക്കളോ ചന്ദ്രനിൽ നിന്നും അവരുടെ ദേഹത്ത് കയറിയിട്ടുണ്ടോ ഇല്ലയോ എന്ന് ഉറപ്പിക്കാൻ പറ്റില്ല. മാത്രമല്ല ചന്ദ്രനിലെ പൊടി പടലങ്ങൾ അവർക്ക് എന്തെങ്കിലും അസുഖങ്ങൾ വരുത്തുമോ എന്നും അറിയേണ്ടിരിക്കുന്നു. അതിനാൽ അവരെയെല്ലാം ക്വാറന്റൈൻ ചെയ്തു. എങ്ങും പോകാൻ അനുവദിക്കാതെ ഒരു മുറിയിൽ അടച്ചിട്ടു കുറേ പരിശോധനങ്ങൾക്ക് വിധേയമാക്കി. എല്ലാം ഒ.ക്കെ. ആണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് അവരെ പുറത്ത് പോകാൻ അനുവദിച്ചത്. സൈമൺ മാഷ് വിശദീകരിച്ചപ്പോൾ ക്വാറന്റൈൻ എന്ന ആ വാക്ക് ചെവിയിൽ നിന്നും തലച്ചോറിലേക്ക് തൊണ്ട വഴിയാണോ പോയത് എന്ന് തോന്നുന്നു, പക്ഷെ ആ വാക്ക് എന്റെ തൊണ്ടയിലുടക്കി. ആ പ്രായത്തിൽ താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പിന്നീട് എത്ര ആലോചിച്ചിട്ടും ആ കൊടൂര വാക്ക് എനിക്ക് ഓർത്തെടുക്കാനുള്ള കെൽപ് ഉണ്ടായിരുന്നില്ല.

പിന്നെയും കുറേ വർഷങ്ങൾക്ക് ശേഷം എഞ്ചിനീയറിംഗ് പഠനം ഒക്കെ തീർന്ന് ജോലിയൊക്കെ തുടങ്ങിയ കാലത്താണ് കമ്പ്യൂട്ടർ രംഗ പ്രവേശം ചെയ്ത് തുടങ്ങിയത്. അതോടൊപ്പം വൈറസും ആന്റി വൈറസും രംഗത്തെത്തി. അങ്ങനെയിരിക്കെ ഒരിക്കൽ ആന്റി വൈറസ് ഉപയോഗിച്ച് കമ്പ്യൂട്ടർ സ്കാൻ ചെയ്തപ്പോൾ ചില ഫയലുകൾ ക്വാറന്റൈൻ ചെയ്തിരിക്കുന്നു എന്നൊരു സന്ദേശം കിട്ടി. എന്താണപ്പാ ഇത് എന്നൊരു സംശയം. പിന്നെ ഉത്തരം കിട്ടി.

കമ്പ്യൂട്ടർ ജീവിതത്തിന്റെ ഭാഗമായപ്പോൾ സംശയം തോന്നിയ ഫയലുകൾ എല്ലാം ക്വാറന്റൈൻ ചെയ്തു കൊണ്ടിരുന്നു. ഇപ്പോൾ കൊറോണ കാരണം ഈ പദം ആദ്യമായി ഉപയോഗിച്ച് തുടങ്ങിയപ്പോൾ പലർക്കും വിശദീകരിച്ചു കൊടുത്തു. പിന്നീട് ഇത് നിത്യ ജീവിതത്തിന്റെ ഭാഗമായി കൊച്ചു കുഞ്ഞുങ്ങൾ വരെ സിമ്പിളായി ഉപയോഗിക്കുന്ന പദമായി. ഒടുവിൽ ഒരു ദിവസം അബുദാബി ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിൽ നിന്നും താങ്കൾ ഒരു കൊറോണ രോഗിയുമായി സമ്പർക്കത്തിൽ വന്നിരിക്കുന്നതിനാൽ 10 ദിവസത്തെ ക്വാറന്റൈനിൽ പോകണം എന്നൊരു ഫോൺ വിളിയോട് കൂടി ഞാനും ക്വാറന്റൈനിൽ പോയി. ശരിക്കും പറഞ്ഞാൽ നീൽ ആംസ്ട്രോങ്ങിന്റെ പോലെ ഞാനും ക്വാറന്റൈൻ ആയി.

സ്വൽപം തത്വ ജ്ഞാനം പറഞ്ഞാൽ ഈ ജീവിതം തന്നെ ഒരു ക്വാറന്റൈൻ അല്ലേ.? ആണോ...??? ആ......
കൊറോണയും കൊറോണയും
"നിന്നെ ഗർഭം ഉണ്ടായിരിക്കുമ്പോഴാണ് സൂര്യ ഗ്രഹണം ഉണ്ടായത്" പഴമ്പുരാണം ഇടയ്ക്കിടെ എടുത്തിടുന്ന അമ്മയുടെ ഡയലോഗ്. "ചേച്ചി അന്ന് എന്നെ പുറത്തിറങ്ങാൻ സമ്മതിച്ചില്ല. വലിയ ടെൻഷൻ ആയിരുന്നു. ഗ്രഹണം കഴിയുന്നത് വരെയും ഒരു മുറിയിൽ അടച്ചിരുന്നു" "എന്നിട്ടും ഇവൻ കരിഞ്ഞു പോയി" അച്ഛന്റെ ഈ ആപ്പ് ഡയലോഗ് എനിക്ക് തീരെ പിടിച്ചിരുന്നില്ല. വളരെ അപൂർവമായേ സൂര്യഗ്രഹണം ഉണ്ടാകാറുള്ളൂ എന്ന് കേട്ടിട്ടുണ്ട്. എന്നിട്ടും ഈ സൂര്യന് ഗ്രഹണിക്കാൻ ഈ സമയമേ കിട്ടിയുള്ളൂ!!! പിന്നീട് സ്കൂളിൽ സോളാർ എക്ലിപ്‌സ് ലൂണാർ എക്ലിപ്‌സ് എന്നൊക്കെ പഠിച്ചപ്പോഴാണ് പിള്ളേരെ കരിച്ചു കളയുന്നതിൽ ഈ സൂര്യഗ്രഹണത്തിന് യാതൊരു പങ്കും ഇല്ലെന്ന് മനസിലാക്കുന്നത്. ഇതിനാണ് ശാസ്ത്രം പഠിക്കണം പഠിക്കണം എന്ന് പറയുന്നത്.

1995 ഒക്ടോബറിൽ ഭാരതത്തിൽ സമ്പൂർണ സൂര്യഗ്രഹണം ഉണ്ടായി. അപൂർവമായി ഉണ്ടാകുന്ന ഈ പ്രതിഭാസത്തെ അന്നത്തെ മാധ്യമങ്ങൾ ശരിക്കും ആഘോഷിച്ചു. മാധ്യമങ്ങൾ എന്ന് പറയുമ്പോൾ മാതൃഭൂമിയും മനോരമയും മറ്റ് ഏതാനും പത്രങ്ങളും പിന്നെ നമ്മുടെ ദൂരദർശനും. ഗ്രഹണത്തെ കുറിച്ച് ജനങ്ങൾക്കുണ്ടായിരുന്ന പല തെറ്റിദ്ധാരണകളും ഈ മാധ്യമങ്ങൾ മാറ്റിയെടുത്തു. ഗ്രഹണം കാണണം എന്നൊരു മോഹം എന്റെയുള്ളിലും നാമ്പെടുത്തു. അതിനായി അല്ലറ ചില്ലറ ഒരുക്കങ്ങൾ ഞാൻ നടത്തിയിരുന്നു. എന്നാൽ ഗ്രഹണ ദിവസം സകല വാതിലും ജനലും എന്തിന് വീടിൻ്റെ ഓടുകൾക്കിടയിൽ വെച്ചിരുന്ന ചില്ല് പോലും മറച്ച് ഞങ്ങൾ കുടുംബം ഒന്നായി ടിവിയുടെ മുന്നിലിരുന്നു ദൂരദർശനിലെ ലൈവ് കണ്ടു.

ആ ലൈവ് ഷോക്കിടയിലാണ് കൊറോണ എന്ന പദം ഞാൻ ആദ്യമായി കേൾക്കുന്നത്. കൊറോണയെന്നാൽ സൂര്യന്റെ അന്തരീക്ഷം. സാധാരണ ദിവസങ്ങളിൽ സൂര്യനിൽ നിന്നുള്ള തീവ്രപ്രകാശം കാരണം ഈ കോറോണയെ കാണാൻ സാധിക്കില്ല. (ഇപ്പോഴത്തെ കൊറോണയും അങ്ങനെ തന്നെ. അനുഭവിച്ചേ പഠിക്കൂ.) അപൂർവമായി ഉണ്ടാകുന്ന സമ്പൂർണ സൂര്യ ഗ്രഹണ സമയത്ത് മാത്രമാണ് കാണാൻ സാധിക്കുക എന്നതിനാൽ ഈ ഗ്രഹണത്തിന് ശാസ്ത്രത്തിൽ വലിയ പ്രാധ്യാന്യമുണ്ട് പോലും.

പിന്നീട് വർഷങ്ങൾക്കിപ്പുറം പെണ്ണുമ്പിള്ളയുമായി ഒരു സെക്കന്റ് ഹണിമൂണായി അബുദാബിയിൽ ചുറ്റിയടിക്കുമ്പോഴാണ് പത്രത്തിൽ കോറോണയെ കുറിച്ച് വാർത്തകൾ പ്രത്യക്ഷപ്പെട്ട് തുടണ്ടിയത്. സത്യം പറയാലോ, വളരെ സന്തോഷമാണ് തോന്നിയത്. ചൈനയിൽ കൊറോണ എന്നൊരു വൈറസ് പടരുന്നു. അങ്ങനെ വേണം. ലോകം മുഴുവൻ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി അയച്ച് കഷ്ടപ്പെടുത്തുന്ന ചൈന. ഇടയ്ക്കിടെ നമ്മളെ ചൊറിഞ്ഞു കൊണ്ടിരിക്കുന്ന ചൈന. അങ്ങനെ തന്നെ വേണം. എല്ലാം വൈറസ് പിടിച്ചു ചാകട്ടെ. പക്ഷെ ഈ വൈറസിന് പാസ്‌പോർട്ടും വിസയും ഒരു വിഷയമല്ല എന്നും അതിർത്തികൾ മനുഷ്യർക്ക് മാത്രമാണുള്ളത് എന്നും ഭൂരിഭാഗം ജനങ്ങളെയും പോലെ ഞാനും മറന്നു. ഇതൊക്കെ അവർക്ക് മാത്രം ബാധകമായ കാര്യം എന്നോർത്ത് ഞാൻ സമാധാനിച്ചു. ആ ഒറ്റ ധൈര്യത്തിലാണ് അബുദാബി ബസ് ഡിപ്പോയിലെ കടയിലെ മലയാളിയോട് ഫ്രീയായി ഒരു ഉപദേശം ഞാൻ നൽകിയത്. "ഒരു മാസ്‌ക് വെച്ച് നിന്നു കൂടെ? ചൈനക്കാർക്കൊക്കെ കോറോണയാണ്. അവർ വന്നാൽ ചിലപ്പോൾ നിങ്ങൾക്കും പകരും കേട്ടോ. ഒരു മാസ്‌ക് വെയ്ക്കുന്നത് നല്ലതാണ്."

ഇപ്പോൾ ഡബിൾ മാസ്‌ക് വെച്ച് നടക്കുന്ന ഞാൻ. ഉപദേശത്തിന് കുറവൊന്നും ഇല്ല. അതും ഇപ്പോൾ ഡബിൾ തന്നെ. കമ്പനിയിൽ സഹപ്രവർത്തകർക്ക് ഉപദേശം കൊടുക്കുന്നത് ഇപ്പോൾ ജോലിയുടെ ഭാഗമാണ്. അത് കൊണ്ട് തന്നെ അതിനെ ഫ്രീ ഉപദേശമെന്ന് വിളിക്കാനാകില്ല. വീട്ടിൽ നിന്ന് ആരെങ്കിലും പുറത്ത് പോകുമ്പോഴോ പോയി വരുമ്പോഴോ ഉപദേശങ്ങൾ ഫ്രീയായി നൽകാറുണ്ട്. ജീവിച്ചു പോകണമല്ലോ.

പൊരുതുക തന്നെ. അവസാനം വരെ പൊരുതുക. സംശയിക്കേണ്ട. കോറോണയുടെ അവസാനം എന്ന് തന്നെയാണ് പറഞ്ഞത്.

Wednesday, 28 April 2021

ലോകത്തെ ഒരു മനുഷ്യന്‍ ഒഴിച്ച് ബാക്കി എല്ലാവരും ഉള്ള ഫോട്ടോ.

ചരിത്രം പലപ്പോഴും ഇങ്ങനെയാണ്. ശരിയായ നീതി പാലിക്കില്ല. നീല്‍ ആംസ്ട്രോങ്ങിനെ അറിയാത്തവരായി ആരും ഉണ്ടാകില്ല. എഡ്വിന്‍ ബുസ് ആല്‍ഡ്രിനെയും കുറെ പേര്‍ അറിയുമായിരിക്കും. എന്നാല്‍ ഇവര്‍ രണ്ട് പേരും ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയപ്പോള്‍ അവരുടെ കമാന്‍ഡ് മൊഡ്യൂള്‍ നിയന്ത്രിച്ച് ചന്ദ്രനും ചുറ്റും കറങ്ങിയ മൈക്കല്‍ കോളിന്‍സ് എന്ന പൈലറ്റിനെ മിക്കവരും അറിയില്ല. അഥവാ അറിയാന്‍ മിനക്കെട്ടില്ല.

ആല്‍ഡ്രിനും ആംസ്ട്രോങ്ങും തങ്ങളുടെ ഈഗിള്‍ പേടകത്തില്‍ കയറി കമാന്‍ഡ് മൊഡ്യൂളില്‍ നിന്ന് വേര്‍പ്പെട്ട് ചന്ദ്രനിലക്കുള്ള ചരിത്ര യാത്ര തുടങ്ങിയപ്പോള്‍ കോളിന്‍സ് തന്‍റെ ക്യാമറയില്‍ ഭൂമിയെ പശ്ചാത്തലമാക്കി ആ ചിത്രം പകര്‍ത്തിയപ്പോള്‍ അത് ചരിത്രത്തിലേക്ക് റോക്കറ്റ് വേഗത്തില്‍ പാഞ്ഞു കയറുമെന്ന് അദ്ദേഹം കരുതി കാണില്ല. ആ ചിത്രമാണ് ലോകത്തെ ഒരു മനുഷ്യന്‍ ഒഴിച്ച് ബാക്കി എല്ലാവരും ഉള്ള ഫോട്ടോ. എന്ന പേരില്‍ ലോക പ്രശസ്തമായത്‌. അതേ, ചന്ദ്രനില്‍ മനുഷ്യന്‍ ആദ്യമായി ഇറങ്ങിയപ്പോള്‍ ഉള്ള ചിത്രത്തില്‍ കോളിന്‍സ് ഇടം പിടിക്കാതെ പോയി.

ചന്ദ്രനില്‍ കാല് കുത്താന്‍ സുഹൃത്തുക്കള്‍ പോയപ്പോള്‍ അവര്‍ക്ക് വേണ്ട എല്ലാ പിന്തുണയുമായി ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ അവരുടെ ഓരോ നീക്കവും സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ട് വര്‍ധിച്ച ഹൃദയമിടിപ്പോടെ അടക്കാനാവാത്ത ടെന്‍ഷനോടെ അദ്ദേഹം ഇരുന്നു. ഇടയ്ക്ക് റേഡിയോ ബന്ധം മുറിഞ്ഞുപോയപ്പോള്‍ തന്‍റെ സുഹൃത്തുക്കളെ ആകാശത്തിന്‍റെ അനന്തതയില്‍ മരിക്കാന്‍ വിട്ട് ഒറ്റയ്ക്ക് തിരിച്ച് പോരേണ്ടി വരുമോ എന്ന അവസ്ഥയില്‍ താന്‍ അനുഭവിച്ച കഠിന വേദന വിവരിക്കാന്‍ വാക്കുകള്‍ കൊണ്ട് സാധ്യമല്ല എന്നാണ് അദ്ദേഹം പിന്നീടൊരിക്കല്‍ പറഞ്ഞത്. ലോകത്തെ ഏറ്റവും അസഹനീയമായ ഏകാന്തത എന്നാണ് ആ സമയത്തെ നാസ തന്നെ വിശേഷിപ്പിച്ചത്‌.

ലോക ജനതയെ മുഴുവനായി ഇനിയൊരു ചിത്രം എടുത്താല്‍ അതില്‍ ഇനി കോളിന്‍സ് ഇല്ല. ഇനി ഒരു ചിത്രത്തിലും വരാത്ത വിധത്തില്‍ അദ്ദേഹം കാല യവനികയ്ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നു. For the Mankind... മനുഷ്യരാശിക്ക് മുഴുവനായി സ്വജീവിതം സമര്‍പ്പിച്ച അങ്ങേക്ക് പ്രണാമം. വിട.

Friday, 23 April 2021

സുന്ദര വനത്തിലെ കടുവകള്‍
സുന്ദര്‍ബന്‍സ് അഥവാ സുന്ദര വനങ്ങള്‍. ബംഗാളിന്‍റെ തെക്ക് ഭാഗത്തായി ബംഗാള്‍ഉള്‍ക്കടലില്‍ ബ്രഹ്മപുത്ര, ഗംഗ, മേഘ്ന എന്നീ നദികള്‍ ചെന്നു ചേരുന്ന ഭാഗത്ത്കഴിഞ്ഞ പതിനായിരക്കണക്കിന് വര്‍ഷങ്ങളായി വന്നടിഞ്ഞ എക്കല്‍ മണ്ണും ചളിയും ചേര്‍ന്ന്ഫലഭൂയിഷ്ഠമായ നൂറുക്കണക്കിന് തുരുത്തുകള്‍. മണ്ണിന്‍റെ ഗുണം കൊണ്ട് ഇടതൂര്‍ന്നകാടാണ് ഇവിടെ. ഇവിടെയാണ്‌ ലോക പ്രശസ്തമായ ബംഗാള്‍ കടുവകള്‍ വാണരുളുന്നത്.

ഇവിടെയുമുണ്ട് ഏതാനും ഗ്രാമങ്ങള്‍. ആദിവാസി ഗ്രാമങ്ങള്‍ എന്ന് വേണമെങ്കില്‍വിളിക്കാം. പണ്ടൊക്കെ ഇവിടത്തെ ആള്‍ക്കാരുടെ ജീവിതത്തെ പറ്റി പറഞ്ഞിരുന്നത് കടുവപിടിക്കുന്നത് വരെ ജീവിക്കുക എന്നായിരുന്നു. അതേ മുന്നൂറും നാനൂറും കിലോ ഭാരമുള്ളഏറ്റവും ശൌര്യമുള്ള കടുവകള്‍ ഇടയ്ക്ക് ഓരോ മനുഷ്യരെ തന്‍റെ ഇരയാക്കുമായിരുന്നു. അതിന്‍റെപിടിയില്‍ പെടുന്നത് വരെയും നന്നായി ജീവിക്കുക എന്നതായിരുന്നു അവരുടെ മുന്നിലുള്ളഒരേയൊരു ഓപ്ഷന്‍.

ഏതാണ്ട് ഇത്തരത്തിലാണ് ഇന്ന് നമ്മള്‍ ജീവിക്കുന്നത്. കൊറോണയുടെ പിടിയില്‍അകപ്പെടുന്നത് വരെ നന്നായി ജീവിക്കുക. മുന്‍പ് ചൈനയിലെ ഏതോ ഒരു കുഗ്രാമത്തില്‍ഉണ്ടായ വൈറസ്‌ എന്ന് കേട്ട്, അത് അവിടെയല്ലേ നമുക്കെന്താ എന്ന് കരുതി നടന്നനമ്മള്‍ ഇന്ന്‌ നേരിട്ടറിയാവുന്ന പലരും സ്വന്തക്കാരും കൂട്ടുക്കാരും പരിചയക്കാരുംഓരോന്നായി കൊറോണയുടെ പിടിയില്‍ അകപ്പെടുന്നതും അവരില്‍ ചിലര്‍ മരണത്തിന്കീഴടങ്ങുന്നത് കാണുമ്പോഴും സ്വയം കൊറോണയുടെ പിടിയില്‍ അകപ്പെടുമ്പോഴും പണ്ടെങ്ങോവായിച്ച സുന്ദര വനത്തിന്റെ ഈ കഥയാണ് ഓര്‍മ്മ വന്നത്.

പതുങ്ങി വന്ന് ചാടി വീഴുന്ന കടുവയെ എങ്ങനെ പ്രതിരോധിക്കാം എന്ന് ഒരു സര്‍ക്കാരുംനമ്മെ പഠിപ്പിക്കുന്നില്ല. എന്നാല്‍ കൊറോണയെ എങ്ങനെ പ്രതിരോധിക്കാം എന്ന് പറഞ്ഞുമനസിലാക്കി തരുന്നുണ്ട്. അത് പാലിക്കുക. കടുവയുടെ ആക്രമണം പ്രതിരോധിക്കാന്‍സാധിച്ചില്ലെങ്കിലും കൊറോണയുടെ ആക്രമണം പ്രതിരോധിക്കാം. പണ്ടത്തെ ഒരു തമാശയുണ്ട്.കടുവയുടെ മുന്നില്‍ പെട്ടാല്‍ എന്ത് ചെയ്യണം? ഒന്നും ചെയ്യേണ്ട. അതൊക്കെ കടുവചെയ്തോളും. പക്ഷേ കൊറോണയുടെ പിടിയില്‍ അകപ്പെട്ടാല്‍ എന്ത് ചെയ്യണം. ചെയ്യാന്‍പലതും ഉണ്ട്. മരണ നിരക്ക് വളരെ കുറവാണ്.

ഭയമല്ല, ജാഗ്രതയാണ് വേണ്ടത്.നമ്മള്‍ ജാഗ്രത പാലിച്ചപ്പോഴൊക്കെ കൊറോണയുടെആക്രമണം കുറഞ്ഞിട്ടുണ്ട്. ജാഗ്രത മറന്നപ്പോള്‍ അത് വീണ്ടുമെത്തി. ഇവിടെരാഷ്ട്രീയവും മതവും ഒന്നും കൊറോണയ്ക്ക് പ്രശ്നമല്ല. നമ്മളും അത്കാര്യമാക്കേണ്ടതില്ല. ഇതിനായി ഗവര്‍മെന്റുകളെ കുറ്റം പറഞ്ഞിരിക്കാതെ നമ്മുടെ രക്ഷനമ്മള്‍ നോക്കുക. ലോകത്ത് ഒരു ഗവര്‍മെന്റിനും നിങ്ങള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കാനാകില്ലഎന്ന കാര്യം മറക്കാതിരിക്കുക. സുന്ദര വനം സുന്ദരമായി തന്നെ എന്നെന്നും നില നില്‍ക്കട്ടെ. 

Saturday, 20 March 2021

നിർഭയ പ്രതികളെ തൂക്കിലേറ്റിയിട്ട് ഒരു വർഷം തികഞ്ഞിരിക്കുന്നു. അവരെ തൂക്കിലേറ്റിയ സമയം ആഹ്ലാദം കൊണ്ട് തുള്ളിച്ചാടിയ ജനതയെ നമ്മൾ കണ്ടു. ഒന്നാലോചിച്ചാൽ സത്യത്തിൽ ആഹ്ലാദിക്കേണ്ട ഒരു അവസരമാണോ ശരിക്കും ഇത്? ആറ് ചെറുപ്പക്കാരുടെ ജീവനാണ് ഒന്നിനുമല്ലാതെ വെറുതെ നഷ്ടമായത്. ഒന്നാമത് നിർഭയ തന്നെ. പിന്നെ കേസിലെ പ്രതികളിൽ ഒരാളായ റാം സിംഗ് - ഇയാൾ വിചാരണയ്ക്കിടെ ജയിലിൽ ആത്മഹത്യ ചെയ്തു. പിന്നെ തൂക്കിലേറ്റപ്പെട്ട നാല് പേർ - മുകേഷ് സിംഗ്, വിനയ് ശർമ്മ, അക്ഷയ് താക്കൂർ, പവൻ ഗുപ്ത എന്നിവർ. എന്തിന് വേണ്ടിയാണ് വിലയേറിയ ഈ മനുഷ്യനുകൾ ഇല്ലാതായത്?  മിടുമിടുക്കിയായി പഠിച്ചു ജീവിതത്തിൽ മുന്നേറാൻ കൊതിച്ച ഒരു പെൺകുട്ടി. നല്ല പോലെ ജോലി ചെയ്ത് കുടുംബം പോറ്റാനും നന്നായി ജീവിക്കാനും ആരോഗ്യവും കഴിവും അവസരവും ഉണ്ടായിരുന്ന ചെറുപ്പക്കാർ. എന്നിട്ടും ഈ ദുരന്തം എങ്ങനെ ഉണ്ടായി? നാം ആലോചിക്കണം. ശിക്ഷ നടപ്പാക്കിയതോടെ എല്ലാം അവസാനിച്ചിട്ടില്ല. നിർഭയക്ക് ശേഷം പിന്നെയും പീഡനങ്ങളും കൊലപാതകങ്ങളും ഉണ്ടായിട്ടുണ്ട് ഇവിടെ. ആ പ്രതികൾക്ക് നല്ലത് പറഞ്ഞു കൊടുക്കാൻ ആരും ഉണ്ടായിരുന്നില്ല. മനുഷ്യ ജീവിതത്തിന്റെ മഹത്വവും മാനുഷിക മൂല്യങ്ങളും പറഞ്ഞ് മനസിലാക്കാൻ ആരും ഉണ്ടായില്ല, ലോകത്തെ സ്ത്രീകളെ സ്വന്തം അമ്മയായി കാണാൻ ആരും അവരെ പഠിപ്പിച്ചില്ല. പോരാത്തതിന് അവർക്ക് ചുറ്റും വട്ടമിട്ട് പറക്കുന്ന ലഹരികളും. ഇതെല്ലാം അവരെ മനുഷ്യനിൽ നിന്നും ചെകുത്താൻ എന്ന പരുവത്തിലേക്ക് മാറ്റിയെടുത്തു. നാളെ നിങ്ങളുടെ കുഞ്ഞുങ്ങളും ഇതേ പോലെ ചെകുത്താന്മാർ ആയേക്കാം. ജയിലിലെ തൂക്കുമരത്തിൽ അവരുടെ ജീവിതം ഒടുങ്ങിയേക്കാം. ഓർക്കുക, മക്കളെ നേർവഴിക്ക് നടത്തുക. പെൺകുട്ടികൾക്ക് ഒരുപാട് ഉപദേശങ്ങൾ നൽകാൻ ശ്രമിക്കുന്ന നമ്മുടെ സമൂഹം ആൺകുട്ടികളെ സൗകര്യപൂർവം മറക്കുന്നു. ജീവിതമാണ് ലഹരി എന്നും അതിനായി മറ്റൊരു ലഹരി ആവശ്യമില്ല എന്നും അവരെ ചെറുപ്രായത്തിൽ തന്നെ ഉപദേശിക്കുക. ദൈവഭയമുള്ളവരായി വളർത്തുക. മറ്റേതൊരു സ്ത്രീയെയും അവരുടെ പ്രായത്തെ നോക്കാതെ അമ്മയായി കാണാൻ പഠിപ്പിക്കുക. നിങ്ങളുടെ കുഞ്ഞുങ്ങൾ അങ്ങനെ ചെകുത്താനായി മാറാതെ കാത്ത് കൊള്ളുക. പെൺകുട്ടികളെ നിങ്ങൾ ശ്രദ്ധിക്കുക. ആണിനും പെണ്ണിനും ഒരേ നിയമവും പരിഗണനയുമാണ് ഈ നാട്ടിൽ ഉള്ളത്. എന്നാൽ ഈ പറഞ്ഞത് ഇപ്പോഴും നിറം മങ്ങാതെ നിയമ പുസ്തകത്തിൽ മാത്രമാണ് ഉള്ളത്. നമ്മുടെ നാട്ടിലെ ഇരുട്ട് വീണ വഴികൾ ഇപ്പോഴും നിങ്ങൾക്ക് അപകടമാണ് കാത്ത് വെച്ചിട്ടുള്ളത്. അവകാശങ്ങൾ പറഞ്ഞു ഇറങ്ങുമ്പോൾ ലോകത്തെ യാഥാർഥ്യം മറക്കാതിരിക്കുക. സ്വയരക്ഷ എല്ലാ വിധത്തിലും ശ്രദ്ധിക്കുക. സമൂഹത്തോട് ഒരു വാക്ക്. മാധ്യമങ്ങളോടും ഒരു വാക്ക്. പലപ്പോഴും വികാരത്തള്ളിച്ചയിൽ ഇറങ്ങി തിരിക്കുന്ന സമൂഹവും അതിന് മുൻപിൻ നോക്കാതെ റേറ്റിങ് മാത്രം നോക്കി റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളും ശ്രദ്ധിക്കുക. പലപ്പോഴും നിങ്ങളുടെ പ്രവർത്തികൾ സമൂഹത്തിന് കോട്ടമാണ് ഉണ്ടാക്കുന്നത്. പ്രതികളെ തൂക്കിലേറ്റുന്ന ദിവസം പുലർച്ചെ വലിയ ജനക്കൂട്ടമാണ് തീഹാർ ജയിലിന് മുന്നിൽ തടിച്ച് കൂടിയത്. പ്രതികളെ തൂക്കുന്നത് നേരിട്ട് കാണാനുള്ള അവസരമോ മറ്റോ ഒന്നും അവിടെയുണ്ടായിരുന്നില്ല. പിന്നെ എന്തിനായിരുന്നു ഈ കൊറോണ കാലത്ത് ഇങ്ങനെയൊരു ഒത്ത് കൂടൽ? ഇതിനെ മഹത്വവൽക്കരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ഇങ്ങനെയായിരുന്നു, "കൊറോണ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും വക വെയ്ക്കാതെയാണ് ജനങ്ങൾ ഇവിടെ തിങ്ങിക്കൂടിയിരിക്കുന്നത്" എന്ന്. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ.....!!!!!

Friday, 10 May 2019

ഉയരങ്ങളില്‍ ഉയരെ


സാധാരണയായി അധികം സിനിമകള്‍‍‍‍ കാണുന്ന കൂട്ടത്തിലല്ല ഞാന്‍‍‍. സോഷ്യല്‍ മീഡിയയില്‍ അധികം പ്രവര്‍ത്തനങ്ങളും ഇല്ല. പക്ഷേ ഇത്തവണ ഈ രണ്ട് പതിവും തെറ്റിക്കുകയാണ്. തെറ്റിക്കാതെ വയ്യ എന്ന അവസ്ഥയില്‍ ആയി പോയാല്‍ പിന്നെ എന്ത് ചെയ്യും?

പൊതുവേയുള്ള അഭിപ്രായം കേട്ടതിന് ശേഷമാണ് “ഉയരെ” എന്ന ചിത്രം കണ്ടത്. ഹോ! ഗംഭീരം, മനോഹരം, സൂപ്പര്‍ എന്നൊന്നും പറഞ്ഞാല്‍ പോര, ഇത് ഒരു ഒന്നൊന്നര അടാര്‍ പടം തന്നെ.

സാധാരണ ചിത്രങ്ങളില്‍ അഭിനേതാക്കള്‍ അഭിനയിക്കുമ്പോള്‍ ഈ ചിത്രത്തില്‍ അഭിനേതാക്കളേയില്ല. ഉള്ളത് കുറെ കഥാപാത്രങ്ങള്‍ മാത്രം. പാര്‍വതിയുടെ പ്രകടനം എടുത്തു പറയേണ്ടതാണെങ്കിലും, ഇതില്‍ ഒരാളും മോശമാക്കിയിട്ടില്ല. എല്ലാം ഒന്നിനൊന്ന് മെച്ചം. തന്‍റെ ഓരോ സൂക്ഷ്മ ചലനങ്ങളും അത്രയും പെര്‍ഫെക്റ്റ് ആയി ചെയ്ത പാര്‍വതിയെ എങ്ങനെ അഭിനന്ദിക്കണം? അല്ലെങ്കിലും ഇതിന് മുന്‍പ് മൊയ്തീനിലും ടേക്ക് ഓഫിലും മറ്റും അത് പണ്ടേ തെളിയച്ചതാണ്. തന്‍റെ വേദനകള്‍ ചിത്രം കാണുന്ന പ്രേക്ഷകരുടെ വേദനയാക്കി മാറ്റുന്ന ആ മാജിക്‌. ഇതെങ്ങനെ സാധിക്കുന്നു? കിടക്കയില് മൂത്രം ഒഴിച്ചു എന്നൊരു മുതിര്‍ന്ന പെണ്‍കുട്ടി പറയുമ്പോള്‍ അത് കേള്‍ക്കുന്നവര്‍ ആരായാലും ചിരിച്ചു പോകും. എന്നാല്‍ ആ കുട്ടിയുടെ അവസ്ഥ വളരെ മോശമായിരിക്കും. ഈ ചിത്രത്തിലും അത്തരം ഒരു രംഗം ഉണ്ട്. താന്‍ കിടക്കയില്‍ മൂത്രം ഒഴിച്ചു എന്ന് പല്ലവി എന്ന കഥാപാത്രം പറയുമ്പോള്‍ കണ്ടിരിക്കുന്ന ഒരു പ്രേക്ഷകനും ചിരി വരില്ല, മറിച്ച് അവരും അവളുടെ വേദനയില്‍ പങ്ക് ചേര്‍ന്ന് പോകുന്നു.

അസിഫ് അലിയോട് ഒരു കാര്യം പറഞ്ഞോട്ടെ. ഒരു ഉപദേശമായി കരുതിയാല് മതി. ഇനി കുറച്ച് ദിവസത്തേക്ക് വീടിന് പുറത്തേക്ക് ഇറങ്ങണ്ട. നിന്നെ കണ്ടാല്‍ മലയാളികള്‍ പഞ്ഞിക്കിടാന്‍ സാധ്യതയുണ്ട്. എങ്ങനെ നിനക്ക് ഇത്ര ക്രൂരന്‍ ആകാന്‍ സാധിച്ചു? ഒരു കൊച്ചു നിഷ്കളങ്കനായ, കൊച്ചു കൊച്ചു തമാശകളും മണ്ടത്തരങ്ങളും ഒപ്പിച്ചു നടന്ന നീ എങ്ങനെ ഗബ്ബര്‍ സിങ്ങിനെക്കാള്‍ വലിയ ക്രൂരനായി? നീ അവതരിപ്പിച്ച നെഗറ്റീവ് കഥാപാത്രം. ഹോ! കിടിലന്‍ എന്നല്ലാതെ വേറൊന്നും പറയാനില്ലെടാ. ഇനിയും മലയാള സിനിമ നിന്നില്‍ നിന്നും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. ഞങ്ങളെ നിരാശരാക്കല്ലെടാ.

വ്യത്യസ്തമായ പ്രമേയം, അവതരണം, ഹോ! ഒരു കൊച്ചു മലയാളം സിനിമയില്‍ ഇങ്ങനെയൊക്കെ കാണിക്കാമോ എന്നത് ഒരു അത്ഭുതമായി തോന്നി. ഈ ചിത്രത്തിന്‍റെ സംവിധായകനും മറ്റ് എല്ലാ അണിയറ പ്രവര്‍ത്തകരും അനസീമമായ അഭിനന്ദനം അര്‍ഹിക്കുന്നു. എന്‍റെ കുടുംബത്തിലെ എല്ലാവരോടും ഈ ചിത്രം കാണാന്‍ ഞാന്‍ റെക്കമന്റ് ചെയ്ത് കഴിഞ്ഞു.

വല്ലപ്പോഴും വീണ് കിട്ടുന്ന ഇത്തരം ചിത്രങ്ങള്‍ മലയാള സിനിമയുടെ മാലയില്‍ കോര്‍ത്ത മുത്തു മണികളാണ്. മലയാള സിനിമയുടെ അഭിമാനങ്ങള്‍!!!


Saturday, 6 August 2016

കാര്യം നിസ്സാരം; പ്രശ്നം ഗുരുതരം....

മലയാളം ഉണ്ടായ കാലം മുതല്‍ മലയാളത്തില്‍ ഉണ്ടായിട്ടുള്ള ഒരു പഴഞ്ചൊല്ലാണിത് എന്ന്‍ തോന്നുന്നു. നമ്മുടെ ചുറ്റും നടക്കുന്ന പല കാര്യങ്ങളും കാണുമ്പോള്‍ ഈ പഴഞ്ചൊല്ല് എത്ര  ശരിയാണ് എന്ന്‍ തോന്നി പോകുന്നു. ഇതേ പേരില്‍ പണ്ട് ഒരു ഹിറ്റ്‌ സിനിമയും ഇറങ്ങിയിട്ടുണ്ട്.

ഒരു സിഗരറ്റിന്‍റെ പേരില്‍ കൊല നടന്നു, അഞ്ചു രൂപ ബാക്കി കൊടുക്കുന്നതിനെപ്പറ്റിയുള്ള തര്‍ക്കം കൂട്ടയടിയിലും കൊലപാതകത്തിലും കലാശിച്ചു എന്നും മറ്റും പത്രത്തില്‍ സ്ഥിരമായി കാണുന്ന വാര്‍ത്തകളാണ്.

ഈയിടെ അത്തരത്തില്‍ ഉണ്ടായ ഒരു സംഭവം ഞാന്‍ ഇവിടെ പറയട്ടെ.


തൃശൂര്‍ K.S.R.T.C. സ്റ്റാന്‍ഡില്‍ നിന്നും  തിരിച്ചു വന്ന പാടേ ബാബു പാപ്പന്‍. പറഞ്ഞ ഒരു സംഭവമാണ് ഇത്. പുതിയതായി തുടങ്ങിയ K.S.R.T.C. കൊറിയര്‍ സര്‍വീസിന്‍റെ  പ്രധാന ഗുണഭോക്താവാണ് ഞങ്ങള്‍. കടയിലെ പല സാധനങ്ങളും അയക്കുന്നതും സ്വീകരിക്കുന്നതും ഇപ്പോള്‍ ഇത് വഴിയാണ്. കൂടിയ വേഗം, കുറഞ്ഞ ചെലവ്. ഇതാണ് പ്രധാന ഗുണം. അങ്ങനെ ഒരു പാര്‍സല്‍ വാങ്ങാന്‍ പോയി വന്നതാണ് പാപ്പന്‍. അപ്പോഴാണ്‌ സ്റ്റാന്‍ഡില്‍ നടന്ന ഒരു സംഭവം പാപ്പന്‍ പറഞ്ഞത്.

തിരുവനന്തപുരത്ത് നിന്നോ മറ്റോ വന്ന ഒരു സൂപ്പര്‍ ഫാസ്റ്റ് ബസാണ് പ്രശ്ന വേദി. ആമ്പല്ലൂരില്‍ നിന്നും ഒരാള്‍ ആ ബസില്‍ കയറി. സംഗതി സൂപ്പര്‍ ഫാസ്റ്റ് ആയതു കൊണ്ട് ചാര്‍ജും സ്വല്പം സൂപ്പര്‍ തന്നെ. പതിനെട്ട് രൂപ. എന്നാല്‍ കയറിയ കക്ഷിയുടെ കയ്യില്‍ അത്രയും രൂപ ചില്ലറയായില്ലായിരുന്നു. പിന്നെ ഉള്ളത് ഒരു അഞ്ഞൂറിന്‍റെ നോട്ട്. അത് കണ്ടക്ടര്‍ക്ക് നീട്ടിയതും ബസില്‍ കേള്‍ക്കുന്ന പതിവ് പല്ലവി തന്നെ കണ്ടക്ടര്‍ മൊഴിഞ്ഞു. "ചില്ലറയില്ല". തന്‍റെ കയ്യിലും ചില്ലറയില്ല എന്ന്‍ യാത്രക്കാരനും പറഞ്ഞു. എന്നാല്‍ സ്റ്റാന്‍ഡില്‍ ചെന്നിട്ട് ചില്ലറയാക്കി  തരാം എന്ന്‍ പറഞ്ഞ് പ്രശ്നത്തിന് ഒരു താത്കാലിക പരിഹാരം കണ്ടു.

എന്നാല്‍ സ്റ്റാന്‍ഡില്‍ എത്തിയതോടെ നിസ്സാര കാര്യം ഗുരുതര  പ്രശ്നമാകാന്‍ തുടങ്ങി. താന്‍ പോയി ചില്ലറ കൊണ്ട് വാ, എന്നാല്‍ അഞ്ഞൂറ് തിരിച്ചു തരാം എന്ന്‍ കണ്ടക്ടര്‍. തന്‍റെ കയ്യില്‍ വേറെ പണം ഇല്ല എന്നും ആ അഞ്ഞൂറ് തന്നാല്‍ ഏതെങ്കിലും കടയില്‍ പോയി വല്ലതും വാങ്ങി ചില്ലറയാക്കി കൊണ്ട് തരാം എന്ന്‍ യാത്രക്കാരന്‍. അഞ്ഞൂറും വാങ്ങി താന്‍ അങ്ങ് പോയാല്‍ പിന്നെ ഞാന്‍ എന്ത് ചെയ്യും എന്നായി അപ്പോള്‍ കണ്ടക്ടര്‍. അങ്ങനെ പറ്റിച്ച് നടക്കുന്നവനല്ല താനെന്നും അങ്ങനെ പറ്റിച്ചിട്ട് വേണ്ട തനിക്ക്  ജീവിക്കാന്‍ എന്ന് യാത്രക്കാരനും. അവിടെ പിന്നെ കുടുംബ മഹിമയും, തൊഴില്‍ മഹിമയും, തട്ടിപ്പ് ചരിത്രങ്ങളും മറ്റും മനപൂര്‍വം കുഴപ്പം ഉണ്ടാക്കാന്‍ വേണ്ടി ആരുടേയും ക്ഷണമില്ലാതെ കയറി വന്നു. 



കാര്യം പിന്നീട് ചെറിയ കയ്യാങ്കളിയിലേക്ക് നീങ്ങാന്‍ തുടങ്ങിയപ്പോള്‍ പന്തിക്കേട്‌ മണത്ത കണ്ടക്ടര്‍ വേഗം ബസ്‌ തൊഴിലാളികളുടെ സ്വന്തം ഓഫീസ് മുറിയില്‍ അഭയം തേടി. പുറമേ നിന്നുള്ളവര്‍ അകത്ത് കയറരുത് എന്ന്‍ കര്‍ശന ഭാഷയില്‍ പറഞ്ഞു കൊണ്ട് മറ്റ് തൊഴിലാളികളും ഒപ്പം കൂടി യാത്രക്കാരനെ വിരട്ടി. യാത്രക്കാരന്‍റെ പക്ഷം പിടിച്ച് ഏതാനും യാത്രക്കാരും. ഇതെല്ലാം കണ്ടും മൊബൈലില്‍ പകര്‍ത്തിയും പൊതു ജനം എന്ന മറ്റൊരു വിഭാഗം കൂടിഅവിടെ തടിച്ചുകൂടി. അവയില്‍ ചില വിരുതന്മാര്‍ എരിതീയില്‍ എണ്ണ എന്ന മട്ടില്‍ കുറെ ഡയലോഗുകളും. പോരേ പൂരം.!!!

അപ്പോഴേക്കും പാഞ്ഞെത്തി രണ്ടു പോലിസുക്കാര്‍. രംഗം ശാന്തമാക്കാന്‍ അവിടെ കൂടി നിന്ന പൊതു ജനത്തെ സ്ഥലത്ത് നിന്നും മാറ്റാന്‍ അവര്‍ ശ്രമിച്ചു കൊണ്ടിരിന്നു. എന്നാല്‍ എത്രത്തോളം അവര്‍ അതിന് ശ്രമിച്ചോ, അതിനേക്കാള്‍ കൂടുതല്‍ ആള്‍ക്കാര്‍ അങ്ങോട്ട്‌ തള്ളി കയറി കൊണ്ടിരുന്നു.

അപ്പോഴായിരുന്നു നമ്മുടെ കഥാ നായകന്‍ കോണ്‍സ്റ്റബിളിന്‍റെ രംഗ പ്രവേശം.

അയാള്‍ നേരിട്ട് ഓഫീസ് റൂമില്‍ കയറി എന്താ പ്രശ്നം എന്ന്‍ ആരാഞ്ഞു. കണ്ടക്ടറും യാത്രക്കാരനും അവരവരുടെ ഭാഗങ്ങള്‍ ചുരുക്കി പറഞ്ഞു. എന്നാല്‍ ആ ചുരുക്കത്തിനിടയിലും പരസ്പരം ചാരുന്ന പഴികള്‍ക്ക് ഒരു ചുരുക്കവും ഉണ്ടായിരുന്നില്ല.

ഇരു ഭാഗത്തെയും വാദങ്ങള്‍ കേട്ട് കഴിഞ്ഞ കോണ്‍സ്റ്റബിള്‍ പോക്കറ്റില്‍ നിന്നും ഇരുപതിന്‍റെ ഒരു നോട്ട് എടുത്ത് കണ്ടക്ടര്‍ക്ക് കൊടുത്തു. പതിനെട്ട് കിഴിച്ച് ബാക്കി രണ്ട് രൂപയും പിന്നെ യാത്രക്കാരന്‍ കൊടുത്ത അഞ്ഞൂറ് രൂപയും കണ്ടക്ടറില്‍ നിന്നും തിരികെ വാങ്ങി. നിങ്ങളുടെ പ്രശ്നം തീര്‍ന്നല്ലോ, ഇനി നിങ്ങള്‍ നിങ്ങളുടെ വഴിക്ക്  പോകൂ എന്ന് കണ്ടക്ടറോട് അദ്ദേഹം പറഞ്ഞത് അനുസരിച്ച് കണ്ടക്ടര്‍ തന്‍റെ വഴിക്ക് പോയി. യാത്രക്കാരനെ വാത്സല്യ പൂര്‍വ്വം വിളിച്ച് തോളില്‍ കയ്യിട്ട് അദ്ദേഹം പുറത്തേക്ക് നടന്നു. അഞ്ഞൂറ് രൂപ അയാളുടെ കയ്യില്‍ കൊടുത്തു. എന്നിട്ട് പറഞ്ഞു, "ഇത് കൊണ്ട് പോയി ഏതെങ്കിലും കടയില്‍ നിന്ന് ചെയിഞ്ച് ആക്കി കൊണ്ട് വന്ന്‍ എന്‍റെ ഇരുപത് രൂപ തന്നു കൊള്ളൂ. ഞാന്‍ ഇവിടെയൊക്കെ തന്നെ കാണും. ഇനി അഥവാ അത് താന്‍ കൊണ്ട് തരാതെ അങ്ങ് പോയാലും എനിക്ക് ഒരു ചുക്കും ഇല്ല. തന്നെ അന്വേഷിച്ച് വന്ന്‍ പിടിക്കാന്‍ ഒന്നും ഞാന്‍ വരില്ല. വെറും ഒരു ചായയും കടിയും വാങ്ങുന്ന കാശല്ലേ ഉള്ളൂ" അങ്ങനെ ആ പ്രശ്നവും തീര്‍ന്നു.

ആ യാത്രക്കാരന്‍ പോലീസുക്കാരന്‍റെ കടം തീര്‍ത്തത് നേരിട്ട് കണ്ടില്ലെങ്കിലും അത് കൊടുത്ത് തീര്‍ത്ത്‌ അതീവ കൃതജ്ഞതയോടെ ആ കരങ്ങള്‍ ഗ്രഹിച്ച് നന്ദി പ്രകടിപ്പിച്ചിട്ടായിരിക്കും ആ യാത്രക്കാരന്‍ പോയിട്ടുണ്ടാകുക എന്ന കാര്യത്തില്‍ പാപ്പന് ഒട്ടും സംശയമേതും  ഉണ്ടായിരുന്നില്ല.

പിറ്റേന്നത്തെ പത്രത്തില്‍ മറ്റൊരു ദുരന്ത കഥ വായിക്കേണ്ടി വരില്ലല്ലോ എന്നും വാട്സ്ആപ്പില്‍ ഒരു കൊലപാതകം ലൈവ് ആയി കാണേണ്ടി വരില്ലല്ലോ എന്നും ആശ്വസിച്ച് കൊണ്ട് തനിക്ക് എടുക്കാനുള്ള കൊറിയര്‍ എടുത്ത് പാപ്പന്‍ തിരികെ വന്നു. 

അല്ലാ പിന്നേ, ഒന്ന്‍ ഓര്‍ത്താല്‍ നമുക്ക് ചുറ്റും ഉള്ള പ്രശ്നങ്ങളില്‍ ഭൂരിഭാഗവും ഇത്തരം കുഞ്ഞു പ്രശ്നങ്ങള്‍ അല്ലേ? അത് എന്തിനാ ഇങ്ങനെ നിസ്സാര കാര്യങ്ങള്‍ ഗുരുതര പ്രശ്നമാക്കുന്നത് എന്ന്‍ എപ്പോഴെങ്കിലും ഒന്ന്‍ ഇരുന്ന് നമ്മള്‍ ആലോചിച്ചിരുന്നെങ്കില്‍ എത്രയോ പ്രശ്നങ്ങള്‍ ഒഴിവാക്കാമായിരുന്നു.... അല്ലേ?