Saturday, 28 August 2021

മങ്ങിയ നീല പൊട്ട്. (The Pale Blue Dot)

ഈ ചിത്രം കണ്ടിട്ട് ഒന്നും മനസ്സിലാകുന്നില്ല, അല്ലേ? ഇതാണ് വിശ്വ വിഖ്യാതമായ THE PALE BLUE DOT (മങ്ങിയ നീല പൊട്ട്) എന്ന ചിത്രം.

1977 - ല്‍ നാസ വിക്ഷേപിച്ച വോയേജര്‍ എന്ന ബഹിരാകാശ പേടകം 14 ഫെബ്രുവരി 1990-ല്‍ ഭൂമിയില്‍ നിന്നും 600 കോടി കിലോമീറ്റര്‍ അകലെ നിന്നും എടുത്ത ഒരു ചിത്രം ഉണ്ട്. സൌരയൂഥത്തിന്‍റെ ഒരു ഫാമിലി ഫോട്ടോ. അതില്‍ വെറും 0.12 പിക്സല്‍** മാത്രം വലിപ്പം ഉള്ള ഒരു കൊച്ചു നീല പൊട്ട്. അതാണ്‌ നമ്മുടെ ഭൂമി.

ഈ കൊച്ചു പൊട്ടിനുള്ളിലാണ് രണ്ടു ലോക മഹായുദ്ധങ്ങളും മറ്റനേകം യുദ്ധങ്ങളും നടന്നിട്ടുള്ളത്. ഈയൊരു പൊട്ടിന്‍റെ ഉള്ളിലാണ് സമ്പത്തിനും പേരിനും മറ്റും വേണ്ടി മനുഷ്യര്‍ പരസ്പരം വെട്ടി നുറുക്കിയിട്ടുള്ളത്. ഈ കൊച്ചു പൊട്ടിന്‍റെ ഉള്ളിലാണ് രണ്ട് ആറ്റംബോംബുകള്‍ പൊട്ടിത്തെറിച്ച് ലക്ഷക്കണക്കിന് ജനങ്ങള്‍ ചാരമായത്.

ദൈവം സൃഷ്‌ടിച്ച ഈ ലോകം എത്ര മഹത്തരവും ആഴവും പരപ്പും ഉള്ളതാണെന്ന് അറിയാന്‍ ഈ ഒരു ചിത്രം നോക്കിയാല്‍ മതി. ഈ പ്രപഞ്ചത്തില്‍ നമ്മുടെ നിസ്സാരത എത്ര മാത്രമാണെന്ന് നമുക്ക് ഈയൊരു ചിത്രത്തില്‍ നിന്ന് മനസ്സിലാകും. ഈ മനുഷ്യരാണ് ദൈവത്തെ സംരക്ഷിക്കാന്‍ വേണ്ടി ആയുധം എടുത്തിറങ്ങുന്നത്. ഈ മനുഷ്യര്‍ക്ക് നല്ല ബുദ്ധി ഉണ്ടാകാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

വോയേജര്‍ പദ്ധതിയിലെ പ്രധാന അംഗമായിരുന്ന കാള്‍ സാഗന്‍ (Carl Sagan) രചിച്ച THE PALE BLUE DOT എന്ന പുസ്തകം പൂര്‍ണമായും ഒരു ശസ്ത്ര ഗ്രന്ഥമാണെങ്കിലും ലോകത്തിലെ മറ്റൊരു മത ഗ്രന്ഥത്തിനും നല്‍കാനാകാത്ത തത്വ ചിന്തയാണ് അത് നല്‍കുന്നത്.




(** ഒരു മെഗാ പിക്സല്‍ ചിത്രം എന്നാല്‍ ആ ചിത്രം ഉണ്ടാക്കിയിരിക്കുന്നത് പത്ത് ലക്ഷം കൊച്ചു പൊട്ടുകള്‍ ഉപയോഗിച്ചാണ്. അതില്‍ ഒരു പൊട്ടിന്‍റെ വെറും 0.12 മാത്രം വലിപ്പം ഉള്ള പൊട്ട് എന്ന്‍ പറയുമ്പോള്‍ അതിന്‍റെ വലിപ്പം ഊഹിക്കാമല്ലോ. ഇന്ന് ഏതൊരു സാധാരണ മൊബൈലിലും അഞ്ചോ പത്തോ മെഗാ പിക്സല്‍ ഉള്ള കാമറകള്‍ സാധാരണമാണ്.)

Tuesday, 27 July 2021

ചരിത്ര മഴ

“ഡാ, അടുത്ത ആഴ്ച മുംബൈയില്‍ ഒരു ഇന്റര്‍വ്യൂ ഉണ്ട്.” പ്രിയ സുഹൃത്ത് ആഷിഫിന്റെ SMS സന്ദേശം. അന്നൊന്നും ഇന്നത്തെ പോലെ വാട്ട്‌സ്ആപ്പും മറ്റും ഇല്ലല്ലോ.

“നീ ധൈര്യമായി ഇങ്ങ് പോന്നേക്ക്. എന്‍റെ കൂടെ എത്ര നാള്‍ വേണമെങ്കിലും താമസിക്കാം. എവിടെയാ സ്ഥലം എന്ന് പറഞ്ഞാല്‍ മതി. അങ്ങോട്ട്‌ ആക്കി തരാം.” നാളുകള്‍ക്ക് ശേഷം സുഹൃത്തിനെ കാണാന്‍ പോകുന്ന സന്തോഷം. ആ സന്തോഷം പങ്ക് വെക്കാനെന്ന പോലെ മുംബൈ മഹാനഗരത്തിന്‍റെ മുകളില്‍ മണ്‍സൂണ്‍ കോരിചൊരിഞ്ഞു കൊണ്ടിരുന്നു. എന്‍റെ സന്തോഷം അണപൊട്ടി ഒഴുകിയൊന്നുമില്ലെങ്കിലും മണ്‍സൂണ്‍ അങ്ങ് അണപൊട്ടി ചൊരിയാനുള്ള തയ്യാറെടുപ്പിലാണ് എന്ന് ആരും തിരിച്ചറിഞ്ഞിരുന്നില്ല.

2005 ജൂലൈ 25. നവി മുംബൈയിലെ വാശി എന്ന സ്ഥലത്തായിരുന്നു ഞാന്‍. നല്ല മഴ. മൂടിപ്പുതച്ചു കിടക്കാന്‍ നല്ല സുഖം. എഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല. പക്ഷേ ഇന്ന് ക്ലയന്റുമായി ഒരു മീറ്റിംഗ് ഉണ്ട്. പോയേ പറ്റൂ. ഞാന്‍ അങ്ങോട്ട്‌ വിളിച്ചു. രോഗി ഇച്ചിച്ചതും വൈദ്യം കല്‍പ്പിച്ചതും എന്ന് പറഞ്ഞ പോലെ ഇന്ന് ചില അസൌകര്യങ്ങള്‍ ഉള്ളതിനാല്‍ ഇന്നത്തെ മീറ്റിംഗ് നടക്കില്ല എന്നും അത് നാളെ നടത്താം എന്നും അവര്‍ അറിയിച്ചു. സന്തോഷത്തോടെ ഞാന്‍ പിന്നെയും കുറെ നേരം കൂടി മൂടിപ്പുതച്ചു കിടന്നു. 26 നേരം പുലര്‍ന്നു എന്ന് ഭംഗിവാക്കായി പറയാമെന്ന് മാത്രം. ആകാശം കറുത്തിരുണ്ട്‌ തന്നെ നില്‍ക്കുന്നു. സൂര്യപ്രകാശം ഒട്ടും തന്നെ ഭൂമിയില്‍ പതിക്കുന്നില്ല. ശ്ശൊ! ഇന്ന് നല്ല മഴയായിരിക്കുമെന്ന് തോന്നുന്നു. ഇന്നലെ തന്നെ പോയാല്‍ മതിയായിരുന്നു എന്നൊരു ആത്മഗതവും വിട്ട് ഞാന്‍ റെഡിയായി. അവരെ വിളിച്ചപ്പോള്‍ ഇന്നത്തെ മീറ്റിംഗ് OK എന്നറിയിച്ചു. അങ്ങനെ ഞാന്‍ പുറപ്പെട്ടു.

ഞാന്‍ ബസില്‍ കയറാന്‍ കാത്തിരുന്നെന്ന പോലെ മഴ തകര്‍ത്ത് പെയ്യാന്‍ തുടങ്ങി. എന്തായാലും ബസിനുള്ളില്‍ ആയത് ഭാഗ്യം. മഴ കൊള്ളേണ്ട, എന്നാല്‍ തകര്‍ത്ത് പെയ്യുന്ന മഴ ആസ്വദിച്ച് ഇരിക്കുകയും ചെയ്യാം. അങ്ങനെ മഴ ആസ്വദിച്ച് കൊണ്ട് ഞാന്‍ യാത്ര തുടര്‍ന്നു. ഗോവന്തി എന്ന സ്ഥലത്തേക്കാണ് എനിക്ക് യാത്ര ചെയ്യേണ്ടിയിരുന്നത്. Govandi എന്ന് ഇംഗ്ലീഷില്‍ എഴുതുന്ന ഈ സ്ഥലത്തെ ഗോവണ്ടി അഥവാ പശുക്കളുടെ വണ്ടി എന്നൊക്കെ ഞങ്ങള്‍ കളിയാക്കി പറയാറുണ്ടായിരുന്നു.

ബസില്‍ കയറുമ്പോള്‍ കാണിച്ച ദയ പക്ഷേ ഇറങ്ങുമ്പോള്‍ മഴ എന്നോട് കാണിച്ചില്ല. അതിശക്തമായി പെയ്യുന്ന മഴയില്‍ ഞാന്‍ സ്റ്റോപ്പില്‍ ഇറങ്ങി. അവിടെ നിന്ന് ക്ലയന്റിന്റെ സ്ഥാപനത്തില്‍ എത്തിയപ്പോഴേക്കും ആകെ നനഞ്ഞു കുളിച്ചിരുന്നു. കെട്ടിടത്തിന്‍റെ അകത്തെ എ സി വല്ലാതെ തണുപ്പിച്ചപ്പോള്‍ ഞാന്‍ വിറച്ചു പോയി. സ്നേഹപൂര്‍വ്വം അവര്‍ നല്‍കിയ ചൂട് ചായ കുടിച്ചപ്പോള്‍ വല്ലാത്ത ആശ്വാസം. ഞങ്ങള്‍ ചര്‍ച്ച തുടങ്ങി. ചര്‍ച്ച എന്തായാലും വിജയകരമായിരുന്നു. മോശമില്ലാത്ത ഓര്‍ഡറുമായി സന്തോഷത്തെടെ മടങ്ങാന്‍ നില്‍ക്കുമ്പോഴാണ് ആ SMS ശ്രദ്ധിച്ചത്. ആഷിഫാണ്. കുറേ നേരമായി എന്നെ വിളിക്കുന്നു, വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ. ഇതായിരുന്നു അതിന്‍റെ ഉള്ളടക്കം. പുറത്ത് തകര്‍ത്ത് പെയ്യുന്ന മഴയുടെ ശബ്ദം ഞാന്‍ കേട്ടു. ഒരുപക്ഷേ അടച്ചു പൂട്ടിയ ഈ കെട്ടിടത്തിന്‍റെ ഉള്ളിലായത് കൊണ്ട് സിഗ്നല്‍ കിട്ടാത്തതായിരിക്കും. ഞാന്‍ അവനെ തിരിച്ച് വിളിച്ചു. ഇല്ല, കിട്ടുന്നില്ല. SMS അയച്ചു നോക്കി. ഇല്ല പോകുന്നില്ല. എന്ത് പറ്റി?? എന്തോ ഒരു ശങ്ക എന്‍റെ മനസിനെ അലട്ടാന്‍ തുടങ്ങി.

പുറത്തേക്കിറങ്ങിയപ്പോള്‍ കണ്ട കാഴ്ച വരാന്‍ പോകുന്ന ദുരന്തത്തിന്‍റെ ഒരു ട്രെയിലര്‍ ആയിരുന്നു. അതി ശക്തമായി പെയ്യുന്ന മഴ. റോഡില്‍ കൂടി കുത്തിയൊഴുകുന്ന വെള്ളം. റോഡ്‌ ഏതാണ്ട് വിജനമാണ്. വെള്ളത്തിലേക്കിറങ്ങിയ ഞാന്‍ വീഴാതിരിക്കാന്‍ പാട് പെട്ടു. മെയിന്‍ റോഡില്‍ എത്തിയപ്പോള്‍ അവിടെ മൊത്തം വെള്ളക്കെട്ട്. വണ്ടികള്‍ ഒന്നും വരുന്നില്ല. കുറേ നേരം കാത്തിരുന്നിട്ടും ഒന്നും കാണാതെയായപ്പോള്‍ മനസ്സില്‍ ആശങ്ക വര്‍ധിച്ചു. ചുറ്റും കുറെ ആളുകള്‍ ഉണ്ടായിരുന്നു. ഞാന്‍ മാത്രമല്ലല്ലോ കഷ്ടപ്പെടുന്നത്. അതോര്‍ത്തപ്പോള്‍ ഒരു സമാധാനം കിട്ടിയ പോലെ. ബസില്‍ പോയാല്‍ താമസിക്കുന്ന കെട്ടിടത്തിന്‍റെ അടുത്ത് വരെ പോകാം. ലോക്കല്‍ ട്രെയിനില്‍ ആണെങ്കില്‍ വാശി സ്റ്റേഷനില്‍ ഇറങ്ങി പിന്നെ വേറെ ബസ്‌ പിടിക്കണം. അത് കൊണ്ടാണ് ബസ്‌ തിരഞ്ഞെടുത്തത്. എന്നാല്‍ റോഡിലെ വെള്ളക്കെട്ട് കാരണം ബസ്‌ ഒന്നും ഇപ്പോള്‍ വരുന്ന ലക്ഷണമില്ല. എന്നാല്‍ പിന്നെ ലോക്കല്‍ ട്രെയിന്‍ തന്നെ ശരണം പ്രാപിക്കാം എന്ന് കരുതി സ്റ്റേഷന്‍റെ നേര്‍ക്ക് നടന്നു. എന്നാല്‍ നടക്കുന്തോറും വെള്ളത്തിന്‍റെ ഒഴുക്കിന്‍റെ ശക്തി കൂടി കൂടി വന്നു. സ്റ്റേഷന്‍റെ നേര്‍ക്ക് വെള്ളം കുലംകുത്തി ഒഴുകുകയാണ്. പ്രതീക്ഷ കൈവിടാതെ ഞാന്‍ സ്റ്റേഷനില്‍ കയറിപ്പറ്റി. അവിടെ പാളം മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുന്നു. “ട്രെയിനുകള്‍ എല്ലാം ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തി വെച്ചിരിക്കുന്നു” സ്റ്റേഷനില്‍ നിന്ന് അറിയിപ്പ് കിട്ടി. ആഹാ ബെസ്റ്റ്. ഇനി??

വീണ്ടും റോഡിലേക്ക് നടന്നു. ഇത്തവണ വെള്ളത്തിന്‍റെ ഒഴുക്ക് വളരെ കൂടിയിരിക്കുന്നു. എന്തോ മുന്‍വൈരാഗ്യം ഉള്ളത് പോലെ മഴ കലിപൂണ്ട് പെയ്യുന്നു. അപരിചിതരായ ഏതോ രണ്ട് മനുഷ്യരുടെ കൈയും പിടിച്ച് ഞാന്‍ നടന്നു. റോഡിലെ വെള്ളം പൊങ്ങി ഫുട്പാത്തിന്‍റെ അത്രയും എത്തിയിരിക്കുന്നു. ബസ്‌ സ്റ്റോപ്പില്‍ എന്തെങ്കിലും പ്രതീക്ഷക്ക് വകയുണ്ടോ എന്ന് നോക്കി കുറേ ആളുകള്‍ നില്‍ക്കുന്നുണ്ട്. കൂട്ടത്തില്‍ ഞാനും കൂടി. വെള്ളം പിന്നെയും പൊങ്ങുന്നു. വണ്ടികള്‍ ഒന്നും വരുന്ന മട്ടില്ല. അഥവാ വന്നാല്‍ തന്നെ വെള്ളക്കെട്ടില്‍ എപ്പോ കുടുങ്ങി എന്ന്‍ ചോദിച്ചാല്‍ മതി. ഇനി കാത്ത് നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് അവിടെ കൂടിയിരുന്നവര്‍ക്കെല്ലാം മനസിലായി. ഇനി പതിയെ നടക്കാം. എത്തുന്നിടം വരെ നടക്കാം. അല്ലാതെന്ത്! എന്നാലും ഏകദേശം പതിനാല് കിലോമീറ്റര്‍ ദൂരെയുള്ള എന്‍റെ താമസസ്ഥലത്തേക്ക് നടക്കുക എന്ന് വെച്ചാല്‍!!! അപ്പോഴാണ്‌ കൂടെയുള്ള ഒരാള്‍ പറഞ്ഞത്. അയാള്‍ വരുന്നത് പനവേലില്‍ നിന്നാണ്. ഏകദേശം ഇരുപത്തിനാല് കിലോമീറ്റര്‍ ദൂരെ നിന്നും. ഹാവൂ ആശ്വാസം. തന്നെക്കാള്‍ വിഷമിക്കുന്നവര്‍ ഈ ലോകത്ത് ഉണ്ടെന്നറിയുമ്പോള്‍ എന്തൊരു ആശ്വാസം.

റോഡിന്‍റെ നടുക്കുള്ള മീഡിയന്‍ ആണ് ഞങ്ങളുടെ വിശ്വസനീയ പാത. റോഡ്‌ സൈഡില്‍ കൂടി പോയാല്‍ ചിലപ്പോള്‍ കാലെടുത്ത് വെക്കുന്നത് തുറന്ന് കിടക്കുന്ന ഏതെങ്കിലും ചാലിലേക്കായിരിക്കും. പിന്നെ ശവം കിട്ടിയാല്‍ ഭാഗ്യം. ഒരു പരിചയവും ഇല്ലാത്തവര്‍ സ്വന്തക്കാരായി, സഹോദരന്മാരായി. കൈകോര്‍ത്ത് പിടിച്ച് ഞങ്ങള്‍ പതിയെ നടന്നു. പല കഥകളും മറ്റും പറഞ്ഞ് അങ്ങനെ രസിച്ച് ഞങ്ങള്‍ നടന്നു. പലയിടത്തും ശക്തിയായി ഒഴുകുന്ന വെള്ളത്തില്‍ ഒഴുകി പോകാതെ പരസ്പരം കെട്ടിപ്പുണര്‍ന്നു കൊണ്ട് ഞങ്ങള്‍ നടന്നു. പണവും ലാപ്ടോപ്പും അടങ്ങിയ ബാഗുകളും വിലയേറിയ വസ്തുക്കളും കുട്ടികളേയും ഒരു ശങ്കയും കൂടാതെ അപരിചിതരെ ഏല്‍പ്പിച്ചു. ഇവിടെ എല്ലാവരും പച്ചയായ മനുഷ്യര്‍ മാത്രം. കുത്തിയൊഴുകുന്ന വെള്ളത്തില്‍ അടുത്ത ചുവട് മരണത്തിലേക്കോ എന്നറിയാതെ പതിയെ നീങ്ങുന്ന ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമല്ലാത്ത പഞ്ചാബിയും മറാഠിയും മലയാളിയും തമിഴനും തെലുങ്കനുമല്ലാത്ത വെളുത്തവനും കറുത്തവനുമല്ലാത്ത പണക്കാരനും പാവപ്പെട്ടവനുമല്ലാത്ത ഉദ്യോഗസ്ഥനും കൂലിപ്പണിക്കാരനുമല്ലാത്ത വെറും പച്ചയായ മനുഷ്യര്‍ അങ്ങനെ പരസ്പരം കൈകോര്‍ത്ത് പിടിച്ച് വരിവരിയായി നടന്നു.

എത്ര നേരം അങ്ങനെ നടന്നു എന്ന് കൃത്യമായി ഒരു പിടിയും ഇല്ല. അപ്പോഴാണ്‌ വലിയൊരു ട്രക്ക് അത് വഴി വന്നത്. നല്ല ഭീമാകാരനായ ആ ട്രക്കിന് ഈ വെള്ളപ്പൊക്കമൊന്നും ഒരു കൂസലില്ലാ എന്ന് തോന്നി. ഞങ്ങള്‍ ആ ട്രക്കിന് കൈ കാണിച്ചു. ഞങ്ങളുടെ ദയനീയാവസ്ഥ കണ്ട അവര്‍ വണ്ടി നിര്‍ത്തി ഞങ്ങളെ കയറ്റി. എവിടെ വരെ എത്തും എന്നൊരു ഉറപ്പും ഇല്ലാട്ടോ – പോകുന്നിടത്തോളം ഒന്നിച്ച് പോകാം എന്ന് പറഞ്ഞ് അവര്‍ വണ്ടിയെടുത്തു. വണ്ടിയില്‍ കയറിക്കഴിഞ്ഞപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം ഞങ്ങള്‍ തിരിച്ചറിഞ്ഞത്. അതൊരു കോഴി വണ്ടിയായിരുന്നു. കോഴികളെ ഇറക്കി തിരിച്ച് പോകുകയാണ്. വണ്ടിയില്‍ നിറയെ കോഴിക്കാട്ടം. സഹിക്കാനാകാത്ത നാറ്റം. ചിലര്‍ക്കൊന്നും അത്രയ്ക്ക് സഹിക്കാനായില്ല. അവര്‍ ഛർദ്ദി തുടങ്ങി. കോഴിക്കാട്ടവും ഛർദ്ദിയും. നല്ല പഷ്‌ട് കോമ്പിനേഷന്‍. എന്ത് ചെയ്യാം. സ്വജീവന്‍ ആണല്ലോ പ്രധാനം. എല്ലാം സഹിച്ച് ഞാനങ്ങനെ നിന്നു. ഞാനല്ല - ഞങ്ങള്‍. ഇടയ്ക്ക് വെള്ളത്തിന്‍റെ കുത്തൊഴുക്കില്‍ വണ്ടി ആടിയുലഞ്ഞു. കൂട്ടനിലവിളി ഉയര്‍ന്നു. അടുത്ത് നിന്ന ഒരപ്പൂപ്പന്‍ നരച്ച താടിയുള്ള മുഖത്ത് മനോഹരമായ ഒരു പുഞ്ചിരി വരുത്തി പറഞ്ഞു, മരിക്കുകയാണെങ്കില്‍ നമുക്ക് ഒന്നിച്ച് മരിക്കാം. പറഞ്ഞത് ഒരു തമാശ ഒന്നുമല്ലായിരുന്നെങ്കിലും വണ്ടിയില്‍ കൂട്ടച്ചിരി മുഴങ്ങി. അതിനിടയില്‍ ആഷിഫിന്‍റെ SMS വീണ്ടും വന്നു. താന്‍ മുംബൈയിലേക്കുള്ള ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ പോകുകയാണ് അതിന് മുന്‍പ് ചിലതൊക്കെ ചോദിക്കാനുണ്ട്. വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ. തിരിച്ച് വിളിക്കൂ. അത്യാവശ്യമാണ്. ഇതായിരുന്നു അവന്‍റെ SMSന്‍റെ ഉള്ളടക്കം. തിരിച്ച് വിളിക്കാന്‍ നോക്കിയിട്ട് പറ്റുന്നില്ല. ഒരു SMS അയച്ചാല്‍ പോകുന്നില്ല. ഈ അവസ്ഥയില്‍ ഞാന്‍ എന്ത് ചെയ്യാന്‍!

എങ്ങനെയോ നിരങ്ങി നീങ്ങി വണ്ടി വാശിയിലെത്തി. ഞാനും വേറെ ചിലരും അവിടെ ഇറങ്ങി. ഞങ്ങള്‍ നല്‍കിയ പണം ഡ്രൈവര്‍ സ്നേഹത്തോടെ നിരസിച്ചു. ഞങ്ങള്‍ക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെയെന്ന് ആശംസിച്ച് അയാള്‍ വണ്ടിയെടുത്തു. ട്രക്കിന്‍റെ പിറകില്‍ നിന്നിരുന്ന സഹോദരങ്ങള്‍ക്ക് നേരെ ഞങ്ങള്‍ കൈവീശി യാത്ര പറഞ്ഞു. എന്ത് കൊണ്ടോ, ഒരുപാട് നാളായി അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ യാത്ര പറഞ്ഞു പിരിയുന്ന വേദനയാണ് ഹൃദയത്തില്‍ ആ നിമിഷം ഉണ്ടായത്. അടുത്ത ഏതാനും സമയത്തിനുള്ളില്‍ ഞങ്ങളില്‍ ആരൊക്കെയാണ് അവസാന യാത്ര പറയുന്നത് എന്നൊരു പിടിയുമില്ല.

വാശിയില്‍ ഇറങ്ങിയ ഞങ്ങള്‍ വീണ്ടും കൈകോര്‍ത്ത് പിടിച്ച് നടത്തം തുടര്‍ന്നു. ഇവിടെ കുത്തൊഴുക്കിന് സ്വല്പം കുറവുണ്ട്. ഓരോരുത്തരും അവരവരുടെ സ്ഥലം എത്തിയപ്പോള്‍ യാത്ര പറഞ്ഞ് പിരിഞ്ഞു. ഒറ്റയ്ക്ക് പോകേണ്ട എന്ന് പറഞ്ഞ് പലരേയും അവരുടെ ഫ്ലാറ്റിന്‍റെ കവാടം വരെ കൊണ്ട് വിട്ടു. ചിലര്‍ ടാറ്റാ പറഞ്ഞ് കൈകോര്‍ത്ത് നടക്കുന്ന മറ്റ് സംഘങ്ങളില്‍ ചേര്‍ന്നു. ഒരു വിധം ഞാന്‍ എന്‍റെ മുറിയില്‍ എത്തി. കറന്റ്‌ ഇല്ല. എത്തിയപാടെ ഒന്ന് കുളിച്ച് ഒരു ചായയിട്ട് കുടിച്ചു. വീട്ടിലേക്ക് ഒന്ന് വിളിക്കാം എന്ന് കരുതി. മൊബൈല്‍ എടുത്ത് നോക്കിയപ്പോള്‍ റേഞ്ച് നഹി നഹി. പിന്നെ നോക്കാം. കറന്റ്‌ ഇല്ലാത്തതാണ്. വെറുതേ ചാര്‍ജ് കളയണ്ട. ഞാന്‍ ഫോണ്‍ ഓഫാക്കി വെച്ചു. ലാന്‍ഡ്‌ലൈന്‍ ഫോണില്‍ നിന്നും വിളിച്ചു നോക്കി. അതിനും ജീവന്‍ നഹി നഹി. ഇനി ഒന്നും ചെയ്യാനില്ല. കുറെ നേരം അങ്ങനെയിരുന്നു. പിന്നെ എന്തൊക്കെയോ കഴിച്ച് ഉറങ്ങിപ്പോയി.

നേരത്തേ ഉറങ്ങിയത് കൊണ്ടായിരിക്കും, അതിരാവിലെ തന്നെ എഴുന്നേറ്റു. നേരം പുലര്‍ന്നു വരുന്നതേയുള്ളൂ. കറന്റ്‌ ഇല്ല. വേഗം തന്നെ കുളിച്ച് നന്നായി പ്രാര്‍ത്ഥിച്ചു. പിന്നെ പുറത്തേക്ക് ഒന്നിറങ്ങി. വാച്ച്മാന്‍ ചവാന്‍ വാതില്‍ക്കല്‍ തന്നെയുണ്ട്‌. “പുറത്ത് പോകേണ്ട സാബ്, സ്ഥിതി വളരെ മോശമാണ്.” അയാള്‍ പറഞ്ഞു. “ഇല്ലാ, ദൂരെയെങ്ങും പോകുന്നില്ല.” ഞാന്‍ പതിയെ പുറത്തേക്കിറങ്ങി നോക്കി. മഴക്ക് തെല്ലൊരു ശമനമുണ്ട്. റോഡ്‌ മുഴുവന്‍ ചളിയും ചപ്പ്ചവറുകളും നിറഞ്ഞിരിക്കുന്നു. എന്തോ വലിയത് തന്നെ കടന്ന് പോയിട്ടുണ്ട്. “ഭയങ്കര സ്ഥിതിയായിരുന്നു സാര്‍. പക്ഷേ പെട്ടെന്ന് തന്നെ വെള്ളമിറങ്ങി. മറ്റ് സ്ഥലങ്ങളില്‍ മോശമായിരിക്കും സ്ഥിതി. എന്തൊക്കെയാണാവോ ഇനി കാണാനും കേള്‍ക്കാനും പോകുന്നത്. സാറ് വേഗം ബക്കറ്റില്‍ വെള്ളം പിടിച്ച് വെച്ചോ. കറന്റ്‌ ഇല്ല. ഇനി വെള്ളം പമ്പ്‌ ചെയ്യാന്‍ പറ്റില്ല. അണ്ടര്‍ഗ്രൗണ്ട് ടാങ്കില്‍ വെള്ളമുണ്ട്. പക്ഷേ മുകളിലേക്ക് അടിച്ച് കയറ്റാന്‍ പറ്റില്ല.” അയാള്‍ പറഞ്ഞു. ഞാന്‍ വേഗം മുറിയിലേക്ക് തിരിച്ച് പോയി കിട്ടിയ പാത്രങ്ങളിലെല്ലാം വെള്ളം നിറച്ചു വെച്ചു.

പ്രതീക്ഷിച്ചത് പോലെ ഓവര്‍ഹെഡ് ടാങ്കില്‍ വെള്ളം തീര്‍ന്നു. പിന്നെ ആളുകള്‍ താഴെ ടാങ്കില്‍ നിന്നും വെള്ളം കോരി നിലകള്‍ കൊണ്ട് പോകാന്‍ തുടങ്ങി. അടുത്ത ദിവസമായപ്പോഴേക്കും അതും തീര്‍ന്നു. കൊടും മഴ പെയ്ത് വെള്ളം പൊങ്ങിയ നാട്ടില്‍ ജീവിക്കാന്‍ ഒരു തുള്ളി വെള്ളം കിട്ടാത്ത അവസ്ഥ! ഇടയ്ക്ക് പെയ്ത മഴയില്‍ ടെറസില്‍ നിന്നും വീഴുന്ന വെള്ളം ശേഖരിക്കാനായി പിന്നത്തെ ഉന്തും തള്ളും. ബക്കറ്റില്‍ വെള്ളവും എടുത്ത് പടി കയറാന്‍ ബുദ്ധിമുട്ടിയ ഒരാളെ ഒന്ന് സഹായിച്ചു. ഒടുവില്‍ ഒരു മുറിയുടെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ അയാള്‍ പറഞ്ഞു, “ഇതാണ് എന്‍റെ മുറി.” ഞാന്‍ പറഞ്ഞു, “തൊട്ടപ്പുറത്താണ് എന്‍റെ മുറി.” ഏറെ നാളായി ഇവിടെ താമസമെങ്കിലും തൊട്ടയല്‍ക്കാരനെ പരിചയപ്പെടാന്‍ ഒരു വെള്ളപ്പൊക്കം വേണ്ടി വന്നു. തൊട്ടു മുന്നിലുള്ള ഫ്ലാറ്റിലെ എല്ലാവരും ദാദി എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന അമ്മൂമ്മയെ മാത്രം അറിയാം. ദാദിയെ അറിയാത്തവരായി അവിടെ ആരും ഇല്ലായിരുന്നു എന്ന് പറയാം. ചുറ്റും പറക്കുന്ന കാറ്റിനോട് പോലും വാത്സല്യപൂര്‍വ്വം പെരുമാറുന്ന ദാദിയെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു.

മൂന്ന് ദിവസങ്ങള്‍ കടന്ന് പോയി. കറന്റില്ല ഫോണില്ല പത്രമില്ല വാഹനമില്ല ഒന്നുമില്ല. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ന്‍ അവിടെ നിന്നും ഇവിടെ നിന്നും അതുമിതും കേള്‍ക്കുന്നതല്ലാതെ ഒന്നും ശരിക്കും അറിയുന്നില്ല. എന്തായാലും നാട്ടില്‍ ഈ പറഞ്ഞതോക്കെയുണ്ട്. ഇവിടത്തെ മഹാ മഴയെ കുറിച്ചും നഷ്ടങ്ങളെ കുറിച്ചും മരണങ്ങളെ കുറിച്ചും പൊലിപ്പിച്ച് അവതരിപ്പിച്ചിട്ടുണ്ടാകും ചാനലുകളും പത്രങ്ങളും. വീട്ടില്‍ അമ്മയും അച്ഛനും മാമനും വലിയമ്മയുടെയുമൊക്കെ അവസ്ഥ എന്താണാവോ! എന്നെ കുറിച്ച് ഒരു വിവരവും ഇല്ലാതെ വിഷമിക്കുകയയിരിക്കും. ഒരു SMS എങ്കിലും അയക്കാന്‍ പറ്റിയിരുന്നെങ്കില്‍! വെറുതേ ആശിച്ചുപോയി.

വാതിലില്‍ ഒരു മുട്ട് കേട്ടു. തുറന്നപ്പോള്‍ നമ്മുടെ ദാദിയും കൂടെ വേറൊരാളും. രണ്ട് പേരേയും ഞാന്‍ അകത്തേക്ക് ക്ഷണിച്ചു ഇരിക്കാന്‍ കസേര നല്‍കി. സ്വതസിദ്ധമായ വാത്സല്യത്തോടെ ദാദി എന്നോട് ക്ഷേമം അന്വേഷിച്ചു. പിന്നെ സ്വല്പം ശങ്കയോടെ ചോദിച്ചു. “ഇവിടെ ഭക്ഷണം വല്ലതുമുണ്ടോ?”. ദാദി തുടര്‍ന്നു. “ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമെന്ന് നമ്മള്‍ ആരും കരുതിയില്ലല്ലോ. കടകള്‍ ഒന്നും തുറന്നിട്ടില്ല. അത് കൊണ്ടാണ്. മോന് ഞങ്ങള്‍ കാശ് തരാം. അല്ലെങ്കില്‍ കട തുറക്കുമ്പോള്‍ സാധനങ്ങള്‍ വാങ്ങി തരാം. ഞങ്ങള്‍ അവിടെ എട്ട് പേരുണ്ടല്ലോ. ഭക്ഷണമൊക്കെ പെട്ടെന്ന് തീര്‍ന്നു.”

“എട്ട് പേരോ!!” ഞാന്‍ അത്ഭുതപ്പെട്ടു. ഈ കൊച്ചു ഒറ്റമുറി ഫ്ലാറ്റില്‍ എട്ട് പേര്‍ എങ്ങനെ താമസിക്കുന്നു!

“ഞാനും ഭര്‍ത്താവും. ഭര്‍ത്താവ് പട്ടാളത്തില്‍ നിന്ന് പെന്‍ഷനായി. പിന്നെ മോനും മരുമകളും മൂന്ന് കുട്ടികളും. പിന്നെ എന്‍റെ മോളും. അവളുടെ കല്യാണമൊന്നും കഴിഞ്ഞിട്ടില്ല.”

“മോള്‍ക്ക് കല്യാണം അന്വേഷിക്കുന്നുണ്ടോ?” ഞാന്‍ ചോദിച്ചു.

“ഇല്ല,എന്‍റെ മോള്‍ക്ക് അതിനുള്ള യോഗമില്ല. അവളൊരു രോഗിയാണ്. ഇനി എത്ര കാലം ഉണ്ടാകുമെന്ന് ഞങ്ങള്‍ക്കറിയില്ല.” ദാദിയുടെ കണ്ണില്‍ കണ്ണീര്‍ പൊടിഞ്ഞു. ഞാന്‍ കൂടുതലൊന്നും ചോദിക്കാന്‍ പോയില്ല.

“ഞാന്‍ ഒറ്റയ്ക്കല്ലെയുള്ളൂ ദാദി. അത്രയധികമൊന്നുമില്ല. കുറച്ച് അരി കാണും. ആട്ട ഒരു പാക്കറ്റ് വാങ്ങിയത് പകുതിയേ കാണൂ. സ്വല്പം പരിപ്പും മുളക് പൊടിയും മറ്റും ഉണ്ടാകും. കുറച്ച് പച്ചക്കറിയും മീനും ഫ്രിഡ്ജില്‍ കാണും.” ഞാന്‍ പറഞ്ഞു.

“ഞങ്ങള്‍ മീന്‍ കഴിക്കില്ല. ഞങ്ങള്‍ ബ്രാഹ്മണരാണ്‌." ദാദി പറഞ്ഞു.

“സാരമില്ല, ഉള്ളത് എടുത്തോളൂ.” ഞാന്‍ പറഞ്ഞു. അരി നമ്മുടെ നാടന്‍ പുഴുക്കല്ലരിയാണ്. ഇവര്‍ ഇതൊന്നും കഴിക്കാത്തവരല്ലേ. പച്ചരിയാണ് പഥ്യം. പക്ഷേ കഴിക്കാന്‍ ഒന്നും ഇല്ലാത്ത അവസ്ഥയില്‍ എന്ത് പുഴുക്കല്ലരി എന്ത് പച്ചരി!!! എനിക്ക് വേണ്ടി സ്വല്പം മാറ്റി വെച്ചിട്ട് ബാക്കി സാധനങ്ങള്‍ അവര്‍ക്ക് നല്‍കി. എട്ട് പേരടങ്ങിയ കുടുംബത്തിന് കഷ്ടിച്ച് രണ്ട് നേരം കഴിക്കാന്‍ ഉണ്ടാകും. അത്രതന്നെ. ദാദിയുടെ മകന്‍ ഒന്നും സംസാരിച്ചില്ല. ഇറങ്ങാന്‍ നേരം ഒരു താങ്ക്സ് മാത്രം പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ വാതിലില്‍ ഒരു മുട്ട് കേട്ടു. തുറന്ന് നോക്കിയപ്പോള്‍ ദാദിയുടെ മകന്‍. ഞങ്ങള്‍ പരിചയപ്പെട്ടു. അങ്ങനെ വെള്ളപ്പൊക്കം എനിക്ക് ഒരു അയല്‍ക്കാരനെ കൂടി പരിചയപ്പെടുത്തി തന്നു. അയാള്‍ എന്‍റെ കൈയ്യില്‍ കുറച്ച് പൈസ വെച്ച് തന്നു. ഞാനത് സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. “എന്തായിത്? ഇതൊന്നും ശരിയല്ല.” പക്ഷേ അയാള്‍ പറഞ്ഞു, “അച്ഛന്‍ പറഞ്ഞു നിങ്ങള്‍ക്കിത് തരാന്‍. മറ്റൊന്നും തോന്നരുത്. അച്ഛന്‍ ഒരു പ്രത്യേക ടൈപ്പാണ്.”

“എനിക്ക് ഈ കാശ് തന്നെന്ന് അച്ഛനോട് പറഞ്ഞേക്കൂ.” ഞാന്‍ അയാളോട് പറഞ്ഞു.

“അച്ഛനോട് നുണ പറയുകയോ!” എന്തോ മഹാപരാധം കേട്ടത് പോലെ അയാള്‍ ഞെട്ടി. എനിക്ക് പശ്ചാത്താപം തോന്നി. ഞാനാ പണം സ്വീകരിച്ചു.

ഇന്നെന്തായാലും വെയിലുണ്ട്. വാശിയില്‍ വെള്ളക്കെട്ടൊന്നും ഇല്ല. എന്നാല്‍ പിന്നെ സാന്‍പാഡ വരെ ഒന്ന് പോയാലോ. ആത്മാര്‍ത്ഥ സുഹൃത്ത് പ്രിന്‍സ് അവിടെയാണ്. അവന്‍റെ അവസ്ഥയെന്താണാവോ! അവനെയൊന്ന് കണ്ടിരുന്നെങ്കില്‍ ഒരു ആശ്വാസമായേനെ. അല്ലെങ്കിലും ഒരു ആപത്ഘട്ടത്തില്‍ ആത്മാര്‍ത്ഥ സുഹൃത്ത് കൂടെയുണ്ടെങ്കില്‍ അതൊരു വല്ലാത്ത ആശ്വാസമല്ലേ. ഞാന്‍ നടപ്പാരംഭിച്ചു. വാശി സ്റ്റേഷന്‍റെ വശത്ത് കൂടി പോകുമ്പോള്‍ ഒരു കാഴ്ച കണ്ടു. ഒരു ചാക്കില്‍ നിറച്ച പച്ചക്കറി വില്‍ക്കാന്‍ കൊണ്ട് പോകുകയാണ് ഒരു സ്ത്രീ. അവരുടെ ചാക്കില്‍ നിന്നും എങ്ങനെയോ കുറെ പച്ചക്കറി റോഡില്‍ വീണുപോയിരിക്കുന്നു. അവരുടെ ചെറിയ മകന്‍ റോഡില്‍ അതൊക്കെ പെറുക്കി കൂട്ടുന്നുണ്ട്. അതിനിടയില്‍ അവന്‍ അവന്‍റെ അമ്മയെ നീട്ടി വിളിച്ചു, “അമ്മേ”. ആ വിളി എന്തോ ഒരു അനുഭൂതി എന്‍റെയുള്ളില്‍ ഉളവാക്കി. ഉടനെ ഫോണ്‍ എടുത്ത് ഓണ്‍ ചെയ്ത് നോക്കി. അതാ ഫോണില്‍ സിഗ്നല്‍ കാണിക്കുന്നു. വര്‍ധിച്ച ആഹ്ലാദത്തോടെ ഞാന്‍ വീട്ടിലേക്ക് വിളിച്ചു. “മോനേ...” അമ്മയുടെ ഒരു പൊട്ടിക്കരച്ചില്‍ ആയിരുന്നു കേട്ടത്. “എനിക്കൊരു കുഴപ്പവും ഇല്ല അമ്മേ.” ഞാന്‍ സമാധാനിപ്പിച്ചു. “ഇവിടെ ഫോണും കറന്റും ഒന്നും ഇല്ലായിരുന്നു. അതാ വിളിക്കാന്‍ പറ്റാതിരുന്നത്. അമ്മ പേടിക്കേണ്ട.” കുറേ നേരം അമ്മയോട് സംസാരിച്ചു. അതോടെ സമാധാനമായി. റോഡിലെ അമ്മയും കുട്ടിയും പച്ചക്കറിയും പെറുക്കിയെടുത്തു ചാക്കിലാക്കി യാത്രയായി. പ്രിന്‍സിനെ കണ്ടതോടെ ഒന്ന് കൂടി സമാധാനമായി. അല്ലെങ്കിലും മനസറിയുന്ന ഒരു സുഹൃത്ത് കൂടെയുണ്ടെങ്കില്‍ ആര്‍ക്കാണ് സമാധാനം ഇല്ലാതെ പോകുന്നത്!

ഒറ്റ ദിവസം കൊണ്ട് തൊണ്ണൂറ്റി നാല് സെന്റിമീറ്റര്‍ റെക്കോര്‍ഡ്‌ മഴ, ആയിരത്തിലേറെ മനുഷ്യര്‍ക്ക് ജീവഹാനി, പതിനായിരക്കണക്കിന് വാഹനങ്ങള്‍ വെള്ളം കയറി നശിച്ചു, കുറെ കെട്ടിടങ്ങള്‍ തകര്‍ന്നു, വിമാനത്താവളവും റെയില്‍വേ സ്റ്റേഷനുമെല്ലാം അടച്ചു, സ്റ്റോക്ക്‌ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചില്ല അങ്ങനെയങ്ങനെ വാര്‍ത്തകള്‍ ഒന്നൊന്നായി ഞങ്ങളെ തേടി വരാന്‍ തുടങ്ങി. പക്ഷേ ഇത് മുംബൈയാണ്. ആര്‍ക്കും തളര്‍ത്താനാകാത്ത മുംബൈ. മുംബൈ തളര്‍ന്നില്ല. വീണ്ടുമുണര്‍ന്നു. വീണ്ടുമുയര്‍ന്നു. സാധാരണമട്ടില്‍ വീണ്ടും ജീവിതം തുടര്‍ന്നു. രാഷ്ട്രത്തിലെ ഏറ്റവും വലിയ നഗരമായി ഏറ്റവും വലിയ പ്രചോദനമായി മുംബൈ അങ്ങനെ തന്നെ നിന്നു.

****************************************************************



(മുംബൈ വെള്ളപ്പൊക്കത്തെ കുറിച്ച് പിന്നീട് ഒരു ഹിന്ദി ചിത്രം ഇറങ്ങിയിരുന്നു. വെള്ളപ്പൊക്കത്തില്‍ പെട്ട് ജീവനും കൊണ്ട് തിരിച്ച് വന്ന ആളെന്ന നിലയ്ക്ക് ആ ചിത്രം കാണാന്‍ പ്രത്യേക താല്പര്യം തോന്നി. ആദ്യ ദിനം തന്നെ അത് പോയി കണ്ടു. പിന്നീട് സുഹൃത്ത് പ്രിന്‍സിനോട് ഇതേ പറ്റി ചോദിച്ചു. അവനും ഇതേ മനോഭാവത്തോടെ ആ പടം പോയി കണ്ടിരുന്നു. “എന്നിട്ട്?” ഞാന്‍ ചോദിച്ചു. “ഹോ! വേണ്ടായിരുന്നു” അതേ, എന്‍റെ മനസ് വായിച്ചിട്ടെന്ന പോലെ അവന്‍ പറഞ്ഞു.)

Saturday, 24 July 2021

വെള്ളം മോന്തുന്ന തെങ്ങുകള്‍!!



പണ്ട് മുതലേ നാട്ടിലും വീട്ടിലും കാണുന്ന ഒരു പ്രതിഭാസമാണ്. മഴക്കാലമായാല്‍ തെങ്ങിന്‍റെ ചുറ്റും വട്ടത്തില്‍ ഒരു കുഴി കുഴിക്കുന്നു. തെങ്ങിന് തടമെടുക്കുക എന്നാണ് ഇതിനെ പറയുന്നത്. മഴ പെയ്യുമ്പോള്‍ ഇതില്‍ വെള്ളം നിറയും. പതിയേ ഈ വെള്ളം വറ്റി പോകുന്നതും കാണാം. ആഹാ കൊള്ളാമല്ലോ. തെങ്ങ് ഈ വെള്ളം മുഴുവനും കുടിച്ചു വറ്റിക്കുന്നല്ലോ! ഹോ! എന്നാലും ഇത്രയും വെള്ളമൊക്കെ ഈ തെങ്ങ് കുടിക്കുമെന്ന്‌ കണ്ടാല്‍ പറയില്ല കേട്ടോ. ആ വെള്ളമായിരിക്കും തേങ്ങയില്‍ നിറച്ച് നമുക്ക് തരുന്നത്. പക്ഷേ അത് വളരെ കുറച്ചല്ലേയുള്ളൂ! ബാക്കി വെള്ളമൊക്കെ എവിടെ പോയി? കൊച്ചു ചെറുപ്പത്തിലേ ഇങ്ങനെ നൂറുക്കണക്കിന് സംശയങ്ങള്‍ ഉണ്ടായിരുന്നു. മിക്കതിനും ഇനിയും ഉത്തരം കിട്ടിയിട്ടില്ല. എന്നാല്‍ ഈ ചോദ്യത്തിന് ഉത്തരം എന്‍റെ വലിയമ്മ തന്നിരുന്നു.

ഈ തെങ്ങ് അതിന് ആവശ്യമുള്ള വെള്ളം മുഴുവന്‍ വലിച്ചെടുക്കും. ബാക്കി വെള്ളം ഭൂമിയില്‍ ഇറങ്ങും. ആ വെള്ളമാണ് നമ്മുടെ കിണറ്റില്‍ നമുക്ക് കിട്ടുന്നത്. നമ്മുടെ വീട്ടിലെ വേസ്റ്റ് മുഴുവനും ചാരവും ചാണകവും ആ തെങ്ങിന്റെ് ചുവട്ടില്‍ നമ്മള്‍ ഇടുന്നില്ലേ, അത് മണ്ണില്‍ കിടന്ന് അഴുകി തെങ്ങിന് വളമാകും. അങ്ങനെയല്ലേ നമുക്ക് നാളികേരം കിട്ടുന്നത്. എന്തായാലും ആ അറിവ് എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. തെങ്ങും നന്നാകും നമ്മളും നന്നാകും.

എന്നാലും വേനല്‍ ആകുമ്പോള്‍ നമ്മുടെ കിണര്‍ വറ്റുമല്ലോ. അത് എന്ത് കൊണ്ടാണ്? പിന്നെയും സംശയങ്ങള്‍. ഇത്രയും വലിയ നാട്ടില്‍ നമ്മള്‍ മാത്രം മൂന്ന് തെങ്ങിന് തടം എടുത്തിട്ട് കാര്യമില്ലല്ലോ മോനേ. എല്ലാവരും ഇക്കാര്യം ചിന്തിക്കണ്ടേ. നമ്മുടെ തെങ്ങിന്‍റെ തടത്തില്‍ കൂടി ഇറങ്ങുന്ന വെള്ളം നമ്മുടെ കിണറ്റില്‍ മാത്രമല്ലല്ലോ എത്തുന്നത്. ഹാ അത് ശരിയാ... നന്നാകണം എന്ന് എല്ലാവരും ചിന്തിക്കണം. എന്നാലെ നന്നാകൂ.

എന്തായാലും ഇത്തവണത്തെ ലോക്ക്ഡൌണ്‍ വെറുതെയാക്കിയില്ല. വീട്ടിലെ തെങ്ങിനൊക്കെ ഞാന്‍ തന്നെ തടമെടുത്തു. സംഗതി നല്ല വ്യായാമമാണ്, കാശ് ലാഭമാണ് എന്നൊക്കെ പറയാമെങ്കിലു സത്യം പറയാമല്ലോ മേലനങ്ങിയുള്ള ഈ പണിയുണ്ടല്ലോ – അത്ര സുഖമില്ല. ചുറ്റുമുള്ള അയല്‍ക്കാരും മോശമാക്കിയില്ല. എല്ലാവരും തടമെടുത്തിട്ടുണ്ട്. അല്ലാതെയു മഴവെള്ളം മണ്ണിലിറക്കാന്‍ മഴക്കുഴികളും ഉണ്ട്. അതിന്‍റെ ഗുണവും ഉണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വേനലില്‍ കിണര്‍ വറ്റുന്നത് വിരളമാണ്. എന്നിരുന്നാലും ചിലതൊക്കെ പറയാതെ വയ്യ. കഴിഞ്ഞ ബ്ലോഗില്‍ ഞാന്‍ ഒന്ന് സൂചിപ്പിച്ചിരുന്നതായിരുന്നു, ഒന്ന് കൂടി ഇവിടെ പറയട്ടെ.

നാട്ടില്‍ പല പഴയ വീടുകളും പൊളിച്ചുമാറ്റി ആ സ്ഥാനത്ത് പുതിയ ഫാഷനില്‍ ഉള്ള വീടുകള്‍ പണിത് കണ്ടു. പഴയ വീടുകള്‍ക്കും പറയത്തക്ക കേടുപാടുകള്‍ ഒന്നുമില്ല. എന്നാലും നാട്ടുക്കാരുടെ മുന്നില്‍ ഷൈന്‍ ചെയ്യാന്‍ പുതിയ ഫാഷനില്‍ ഉള്ള വീട് പണിയാതെ പിന്നെങ്ങനെ! മുറ്റത്ത് നിന്നിരുന്ന മാവുകളും തെങ്ങുകളും പടം പോലും ഇല്ലാതെ അപ്രത്യക്ഷമായി. മുറ്റം നിറയെ ടൈല്‍സ് പാകിയിരിക്കുന്നു. പോരാത്തതിന് വീടിന്‍റെ മുകളിലും മുറ്റത്തും ട്രെസ്സ് പണിത് മഴവെള്ളം ഒരു തുള്ളി പോലും മുറ്റത്ത് വീഴാതെ പൈപ്പ് വഴി നേരെ റോഡിലേക്ക്. അത് കൊണ്ട് ഒരു തരി അഴുക്ക് പോലും മുറ്റത്തും വീടിന്‍റെ അകത്തും ആകില്ലല്ലോ. ജനുവരി ആകുമ്പോഴേക്കും വറ്റുന്ന കിണറുകളും പിന്നെ കോര്‍പ്പറേഷന്‍ ലോറികളില്‍ വരുന്ന വെള്ളവും കാത്ത് സര്‍ക്കാരിനെ കുറ്റം പറഞ്ഞ് മുറ്റം നിറയെ പാത്രങ്ങള്‍ നിരത്തി ഒരു ഇരുപ്പുണ്ട്‌. ഇരിക്കട്ടെ.

ഒരു തെങ്ങിന്‍ തടം ഒരു മഴക്കാലത്ത് ഏകദേശം ഒരു ലക്ഷം ലിറ്റര്‍ വെള്ളം ഭൂമിയിലേക്ക് ഇറക്കും എന്നാണ്‌ കണക്ക്. അങ്ങനെ നോക്കിയാല്‍ മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളം ഭൂമിയിലേക്ക് ഇറക്കാനുള്ള വക ഞാന്‍ ചെയ്തിട്ടുണ്ട് എന്ന കൃതാര്‍ത്ഥതയോടെ തല്‍ക്കാലം നിര്‍ത്തട്ടെ.

Friday, 16 July 2021

മലയാളി പൊളിയല്ലേ

എന്തിനോ വേണ്ടി തിളയ്ക്കുന്ന എ പ്ലസ്‌.

കേരളം നമ്പര്‍ വണ്‍. നൂറ് ശതമാനം സാക്ഷരത എന്ന് പറയുന്നതൊക്കെ പണ്ട്. ഇപ്പോള്‍ അത് ഏതാണ്ട് നൂറ് ശതമാനം ഡിഗ്രി എന്നാക്കേണ്ടിയിരിക്കുന്നു. അതേ, എല്ലാവര്‍ക്കും ഡിഗ്രിയുള്ള ലോകത്തെ ആദ്യത്തെ ജനത എന്ന റെക്കോര്‍ഡ്‌ മലയാളി നേടാന്‍ അധികം സമയമില്ല എന്ന് തോന്നുന്നു. മലയാളി പൊളിയല്ലേ.

പണ്ടൊക്കെ ഞങ്ങള്‍ പത്തില്‍ പഠിക്കുന്ന സമയത്ത് കൂടി വന്നാല്‍ അമ്പത് ശതമാനം മാത്രം വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഇരുന്നൂറ്റി പത്ത് എന്ന കടമ്പ കടന്ന് പാസ്‌ എന്ന് എസ് എസ് എല്‍ സി ബുക്കില്‍ രേഖപ്പെടുത്തി കിട്ടിയിരുന്നുള്ളൂ. ഇന്നിപ്പോള്‍ ചുമ്മാ പരീക്ഷാ ഹാളില്‍ ഒന്ന് പോയി വന്നാല്‍ മതിയെന്നായിരിക്കുന്നു. ഞങ്ങളുടെ കാലത്തെക്കാള്‍ വിജയശതമാനം കൂടുതല്‍ ആയതിന്റെ അസൂയ ആണെന്ന് കരുതിയെങ്കില്‍ അങ്ങനെ കരുതിക്കോ. എനിക്കൊരു ചുക്കുമില്ല.

പഠിച്ചിരുന്നത് സര്‍ക്കാര്‍ സ്കൂളില്‍ ആയിരുന്നെങ്കിലും മലയാളവും ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാന്‍ പഠിപ്പിച്ചേ ടീച്ചര്‍മാര്‍ വിടാറുള്ളൂ. അത് കൊണ്ട് പിന്നീട് ജോലി തേടി നാട് വിട്ടപ്പോള്‍ അധികം ബുദ്ധിമുട്ടാതെ ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാന്‍ സാധിച്ചു. ഇന്ന് എ പ്ലസ്‌ വാങ്ങിയ കുട്ടികളോട് ഇംഗ്ലീഷിലോ ഹിന്ദിയിലോ അഞ്ച് ചോദ്യങ്ങള്‍ ചോദിച്ചാല്‍ എത്ര പേര്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ സാധിക്കും? പോകട്ടെ – “ബ” യും “ഭ” യും തമ്മില്‍ എന്താണ് വ്യത്യാസം എന്ന് എത്ര പേര്‍ക്ക് കൃത്യമായി പറയാന്‍ സാധിക്കും? ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പതിനൊന്നാം ക്ലാസ്സില്‍ എത്തിയ കുട്ടികളോട് അവര്‍ പത്തില്‍ പഠിച്ച സ്കൂളിനെ കുറിച്ച് ഒരു പേജില്‍ എഴുതാന്‍ പറഞ്ഞിട്ട് അവര്‍ എഴുതി വെച്ചത് കണ്ട് കരഞ്ഞു പോയിട്ടുണ്ട്. യാതൊരു നിലവാരവും കാത്ത് സൂക്ഷിക്കാതെ ചുമ്മാ ജയിപ്പിച്ചു വിട്ടത് കൊണ്ട്, കുട്ടികള്‍ക്ക് ഇന്ന് പഠനം എന്നത് ഗൗരവമുള്ള ഒരു കാര്യമേ അല്ലാതായിരിക്കുന്നു. ടീച്ചര്‍മാരോട് പണ്ടത്തെ കുട്ടികള്‍ക്കുണ്ടായിരുന്ന സ്നേഹവും ബഹുമാനവും ഇപ്പോഴത്തെ കുട്ടികള്‍ക്ക് ശരിക്കും ഉണ്ടോ?

ഇനി പഠിച്ചു കഴിഞ്ഞ് പൊളിയായ മലയാളികളെ ഒന്ന് നോക്കാം. വീട്ടിലെ മാലിന്യങ്ങള്‍ പ്ലാസ്റ്റിക്‌ കൂടുകളിലാക്കി വഴിയരികിലും തോട്ടിലും പുഴയിലും എറിയുന്നതിന് ഇപ്പോഴും ഒരു കുറവും ഇല്ല. കാശ് മുടക്കി പണിത വീടിന് ഷോ കിട്ടുന്നില്ല എന്ന് പറഞ്ഞ് മുറ്റത്തെ മാവും പ്ലാവും മുറിച്ച് അവിടെ ടൈല്‍ പകുന്നവന്‍ മലയാളി. അതും പോരാഞ്ഞ് വീടിന്റെം മുകളിലും മുറ്റത്തും ട്രെസ്സ് അടിച്ച് വെള്ളം മുഴുവന്‍ ഒരു പൈപ്പിലൂടെ റോഡിലേക്ക് ഒഴുക്കുന്നവന്‍ മലയാളി. ഒടുവില്‍ എന്തൊരു ചൂട് എന്തൊരു ജലക്ഷാമം എന്നൊക്കെ പറഞ്ഞ് സര്‍ക്കാരിനെ കുറ്റം പറഞ്ഞ് ലൈക്കടിക്കുന്നവനും മലയാളി. പട്ടിയെ അപ്പിയിടിക്കാന്‍ വൈകീട്ട് റോഡിലെക്കിറക്കുന്നവനും മലയാളി.

എച് ടു ഓയും, എച് ടു എസ് ഓ ഫോറും, പൈതഗോറം സിദ്ധാന്തവും, പ്ലാങ്ക്സ് കോണ്സ്റണ്ടും, എ പ്ലസ്‌ ബി ഹോള്‍ സ്ക്വയറും ഒക്കെ നമ്മള്‍ എന്തിനാണ് പഠിച്ചത്? ഇത് വല്ലതും നമ്മള്‍ ജീവിതത്തില്‍ പകര്‍ത്തുന്നുണ്ടോ? കുറച്ച് കാലം മുന്‍പ് കണ്ട സിനിമയിലെ ഒരു രംഗം ഓര്‍മ്മ വരുന്നു. ബി ടെക്ക് കഴിഞ്ഞ പുത്രനെ ബാങ്കില്‍ കൊണ്ട് പോകുന്ന പിതാവ്. അപ്പുറത്ത് ആരോടോ സംസാരിക്കുന്ന നേരം കൊണ്ട് ഡപ്പോസിറ്റ് സ്ലിപ് എഴുതാന്‍ മകനോട് എഴുതാന്‍ അച്ഛന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഒന്നും എഴുതാതെ നില്‍ക്കുന്ന മകനോട്‌ എന്താണ് എഴുതാത്തത് എന്ന് ചോദിക്കുമ്പോള്‍ അവന്‍ പറയുന്നത് എനിക്ക് അറിയില്ല എന്നാണ്. ഇത്രയും വലുതായിട്ടും ഇത്രയും പഠിച്ചിട്ടും നിനക്ക് ഇതൊന്നും അറിയില്ലേ എന്ന് ചോദിക്കുന്ന അച്ഛനോട് അവന്‍ പറയുന്ന മറുപടിയുണ്ട്. ഇതൊന്നും ഞങ്ങളെ പഠിപ്പിച്ചിട്ടില്ല എന്ന്. അതേ അതാണ് ഇന്നത്തെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം. ജീവിതത്തില്‍ നേരിട്ട് ആവശ്യമുള്ളത് ഒന്നും പഠിപ്പിക്കുന്നില്ല.

ഇന്ന് എത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ബാങ്കിന്‍റെ പ്രവര്‍ത്തനത്തെ പറ്റി അറിയാം? റോഡ്‌ നിയമങ്ങള്‍ എന്തൊക്കെയാണെന്ന് കൃത്യമായി അറിയാം? ഒരു സ്ഥലമോ വീടോ വണ്ടിയോ വില്‍പന നടത്തുന്നത് എങ്ങനെയെന്ന് അറിയാം? സര്‍ക്കാരോഫീസിലെ സേവനങ്ങള്‍ എന്തൊക്കെയാണെന്നും അവ എങ്ങനെ ഉപയോഗിക്കണം എന്നും അറിയാം? കമ്പ്യൂട്ടര്‍ നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമാണെങ്കിലും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വേര്‍ഡും എക്സലും പഠിപ്പിക്കുന്നുണ്ടോ? ഒരു ബള്‍ബ്‌ മാറ്റിയിടാന്‍, രണ്ട് വയറുകള്‍ കൂട്ടി പിരിക്കാന്‍ അങ്ങനെയങ്ങനെ ജീവിതത്തില്‍ ഏറ്റവും അത്യാവശ്യമുള്ള കാര്യങ്ങള്‍ നമ്മുടെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നുണ്ടോ? സംശയിക്കേണ്ട. നമ്മുടെ വിദ്യാഭ്യാസ സിസ്റ്റം തെറ്റാണ് സാര്‍.

മലയാളി പൊളിയാണ് സാര്‍. (ഓര്‍ക്കുക. പൊളി എന്ന വാക്കിന് കള്ളം എന്ന് കൂടി അര്‍ത്ഥമുണ്ട്.) അതേ ഈ പ്രബുദ്ധമലയാളി എന്നും സാക്ഷര കേരളം എന്നുമൊക്കെ പറയുന്നത് വലിയ കള്ളമാണ് സാര്‍.

Friday, 18 June 2021

ഇടുക്കിയിലെ മരണക്കയങ്ങള്‍



ഇടുക്കി ജലാശയത്തിൽ ഇന്നലെ രണ്ട് യുവ ജീവനുകൾ പൊലിഞ്ഞു എന്ന വാർത്ത വളരെ വേദനയോടെയാണ് വായിച്ചത്. ഇടുക്കിയോട് എന്തെന്നില്ലാത്ത ഒരു ആത്മബന്ധമുള്ള ഒരു തൃശ്ശൂർകാരൻ എന്ന നിലയിൽ ഇടുക്കി ജലശയത്തെ പറ്റിയും അവിടത്തെ മറഞ്ഞിരിക്കുന്ന അപകടത്തെ പറ്റിയും എന്തെങ്കിലും പറയണം എന്ന തോന്നലിലാണ് ഇത് എഴുതുന്നത്.

ഇടുക്കിയിലേത് യഥാർത്ഥത്തിൽ ഒരു പ്രകൃതി ദത്ത ജലാശയമല്ല. ഡാം പണിതപ്പോൾ കുത്തനെയുള്ള മലഞ്ചെരിവുകളുടെ ഇടയിൽ വെള്ളം കയറി ഉണ്ടായ വെള്ളക്കെട്ടാണ്. സാധാരണ ജലാശയങ്ങളിൽ കരയിൽ നിന്ന് വെള്ളത്തിലേക്ക് ഭൂമി ചരിഞ്ഞു കൊണ്ടാണ് ഇറങ്ങുന്നത്. എന്നാൽ ഇവിടെ കരയിൽ നിന്ന് വെള്ളത്തിലേക്ക് കുത്തനെയാണ് ഭൂമിയുടെ നിൽപ്പ്. അതിനാൽ വെള്ളത്തിൽ ഇറങ്ങുമ്പോൾ അടുത്ത കാൽച്ചുവട് വെക്കുന്നത് അഗാധ ഗർത്തിലേക്ക് ആയിരിക്കും. എത്ര നന്നായി നീന്തൽ അറിയുന്നവരും ഈ വീഴ്ചയിൽ നില തെറ്റി പോകും. മാത്രമല്ല അവിടത്തെ ഭൂപ്രകൃതിയുടേയും കാലാവസ്ഥയുടേയും പ്രത്യേകത കാരണം അടിഭാഗത്തെ വെള്ളത്തിന് തണുപ്പ് കൂടുതലായിരിക്കും. ഇത് കൈകാലുകൾ കുഴഞ്ഞു പോകാനും ശരീരം പെട്ടെന്ന് തണുത്ത് തളർന്നു പോകുന്നതിനും കാരണമാകുന്നു. ഇക്കാരണങ്ങൾ കൊണ്ട് ഇടുക്കി ജലാശയത്തിൽ പെട്ടാൽ മിക്കവാറും മരണം ഉറപ്പാണ്. സൂക്ഷിക്കുക.

2014-ൽ ആദ്യമായി ഇടുക്കിയിൽ എത്തിയ ഞാൻ പ്രസിദ്ധമായ ഇടുക്കി ഡാം കണ്ടതിന്റെ ആവേശത്തിൽ അതിന്റെ ജലാശയത്തിൽ ഒരടി എടുത്തു വെച്ചപ്പോൾ ദൈവദൂതനെ പോലെയെത്തിയ ഏതോ ഒരു നാട്ടുകാരൻ എന്നെ വിലക്കി. അദ്ദേഹം പറഞ്ഞു തന്ന അറിവാണ് ഇവിടെ പങ്ക് വെക്കുന്നത്. എന്റെ ആയുസ്സിന്‌ പേരറിയാത്ത ആ നല്ലവനായ മനുഷ്യനോട് വലിയ കടപ്പാടുണ്ട്. നന്ദി ചേട്ടാ നന്ദി.

മകളോടൊപ്പം ഇടുക്കി ജലാശയത്തിന്‍റെ അടുത്തുള്ള ഹില്‍ വ്യൂ പാര്‍ക്കില്‍ നിന്നും. ഒരു പഴയ ഫോട്ടോ.

Friday, 4 June 2021

ജൂണ്‍ 5 - ഒരു അഭ്യാസ ദിനം

*ജൂണ്‍ 5.*

 മറ്റൊരു അഭ്യാസ ദിനം കൂടി കടന്ന് വന്നിരിക്കുന്നു. കൊറോണ ആയത് കൊണ്ട് ഇത്തവണ അധികംഅഭ്യാസം കാണേണ്ടി വരില്ല എന്ന് കരുതുന്നു.

 

സംശയിക്കേണ്ട,ലോക പരിസ്ഥിതി ദിനത്തെ കുറിച്ച് തന്നെയാണ് പറയുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായുള്ളഅഭ്യാസങ്ങളെ കുറിച്ചാണ് ഇപ്പോള്‍ പറയാനുള്ളത്. എല്ലാ വര്‍ഷവും കൃത്യമായി ഈദിനത്തില്‍ ഒരു വൃക്ഷത്തൈ നടുന്നതായിരിക്കും. മഴയാണെങ്കിലും കുട പിടിച്ച് ചെടിക്ക്വെള്ളം ഒഴിച്ച് കൊടുക്കും. ഫോട്ടോ ഭംഗിയായി പത്രത്തില്‍ അച്ചടിച്ച് വരും. മതി.ഇത്രയും മതി. സന്തോഷം. പരിസ്ഥിതി ദിനാചരണം ഭംഗിയായി കൊണ്ടാടിയിരിക്കുന്നു. അടുത്തവര്‍ഷം ഇതേ കുഴിയില്‍ വീണ്ടും വൃക്ഷത്തൈ നടാവുന്നതാണ്. കേരളത്തില്‍ മാത്രംഇത്രയും  കാലം നട്ട് പിടിപ്പിച്ച തൈകളുടെകണക്കെടുത്താല്‍ ആമസോണ്‍ കാടുകളും ആഫ്രിക്കന്‍ കാടുകളും ഒരുപാട് പിന്തള്ളപ്പെട്ടുപോകും. മൂന്നാല് വര്‍ഷം മുന്‍പാണെന്നു തോന്നുന്നു, സര്‍ക്കാര്‍ വക കേരളം മുഴുവന്‍ഒരു കോടി തൈകള്‍ നട്ട് പിടിപ്പിച്ചിരുന്നു. ഒരു തൈക്ക് പത്ത് രൂപ വെച്ച്കണക്കാക്കിയാല്‍ മൊത്തം പത്ത് കോടി രൂപ. നേതാക്കന്മാര്‍ക്ക് തൈ നടാനുള്ള വരവിനുംപോക്കിനും വണ്ടിയും പെട്രോളും അകമ്പടിയും. പിന്നെ മൈക്ക് സ്റ്റേജ് ഫോട്ടോ നോട്ടീസ്അങ്ങനെ അങ്ങനെ. ചുരുക്കി പറഞ്ഞാല്‍ മിനിമം ഒരു പതിനഞ്ച് കോടി സ്വാഹ! എന്നിട്ട്എന്തെങ്കിലും ഗുണം?

  എന്‍റെപ്രബുദ്ധ മലയാളീ............ പരിസ്ഥിതി എന്നാല്‍ മരം മാത്രമല്ല. പരിസ്ഥിതി സംരക്ഷണം ഈയൊരുദിവസം മാത്രം ഓര്‍ക്കാനുള്ളതല്ല. നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തികളില്‍ പരിസ്ഥിതിസംരക്ഷം ഉള്‍പ്പെടുത്താവുന്നതാണ്. ആവശ്യമില്ലാതെ കത്തി നില്‍ക്കുന്ന ബള്‍ബ്‌ ഓഫ്‌ചെയ്യുന്നതും പരിസ്ഥിതി സംരക്ഷണമാണ് എന്നറിയുക. നിങ്ങളുടെ വീട്ടിലെ മാലിന്യങ്ങള്‍റോഡരികിലും പുഴയിലും തോടിലും വലിച്ചെറിയാതിരിക്കുക. ചപ്പുചവറുകള്‍ കൂട്ടിയിട്ട്കത്തിക്കാതെ കുഴിച്ചിടുക. അവ മണ്ണില്‍ അലിഞ്ഞ് വളമാകും. മാത്രമല്ല മഴവെള്ളം ആഗിരണംചെയ്യാന്‍ മണ്ണിനെ പര്യാപ്തമാക്കും. മണ്ണിര പോലുള്ള ജീവികള്‍ക്ക് ആവാസവും ഒരുക്കും.പെയ്യുന്ന മഴവെള്ളം മൊത്തം ഒഴുക്കി കളയാതെ മണ്ണില്‍ ഇറങ്ങാന്‍ മഴകുഴികള്‍ഉണ്ടാക്കുക. ചെടികളും മരങ്ങളും പരിപാലിക്കുക. പ്ലാസ്റ്റിക്‌ പോലുള്ള മാലിന്യങ്ങള്‍ യഥാവിധി പുനച്ചംക്രമണം(Recycle) ചെയ്യുക. തനിക്ക് മാത്രമല്ല തുമ്പികള്‍ക്കുംപൂമ്പാറ്റകള്‍ക്കും തേനീച്ചകള്‍ക്കും പാമ്പിനും പട്ടിക്കും പൂച്ചക്കും പറവകള്‍ക്കുംആനയ്ക്കും പുലിക്കും മീനിനും നീല തിമിംഗലത്തിനും തുടങ്ങി ഒട്ടനേകം ജീവികള്‍ക്ക്കൂടി ജീവിക്കാനുള്ളതാണ് ഈ ഭൂമി എന്ന തിരിച്ചറിവോടെ ഓരോ പ്രവര്‍ത്തിയും ചെയ്യുക.

  പ്രകൃതിയുടെസ്പന്ദനങ്ങള്‍ അറിയുന്ന ഉത്തമ പൗരനായി നമുക്ക് കഴിയാം. നളെയ്ക്കായി,എന്നെന്നേക്കുമായി ഈ ഭൂമിയെ നമുക്ക് കാക്കാം.

Tuesday, 4 May 2021

ക്വാറന്റൈൻ പുരാണം
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സയൻസ് പഠിപ്പിക്കുന്ന സൈമൺ മാഷ് നീൽ ആംസ്ട്രോങ്ങിന്റെ കഥ പറയുന്നത്. സയൻസിന്റെ ലോക കഥകൾ രസകരമായി പറഞ്ഞു തരുന്ന മാഷിനെ ഞങ്ങൾക്ക് വളരെ ഇഷ്ടമായിരുന്നു. രണ്ട് മനുഷ്യർ ചന്ദ്രനിൽ പോയി ഇറങ്ങി തിരിച്ചു വന്നു എന്നല്ലാതെ കൂടുതൽ ഒന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു. സാറിന്റെ വിവരണം ഞങ്ങൾ കൗതുകത്തോടെ കേട്ടിരുന്നു.

പറഞ്ഞ് പറഞ്ഞ് സാർ അവസാന ഭാഗത്തേക്ക് കടന്നു. പോയി വന്നിട്ട് അങ്ങനെയൊന്നും ഉടനെ വീട്ടിൽ പോകാൻ പറ്റില്ല. നമ്മൾ അറിയാത്ത എന്തെങ്കിലും വൈറസോ മറ്റ് അണുക്കളോ ചന്ദ്രനിൽ നിന്നും അവരുടെ ദേഹത്ത് കയറിയിട്ടുണ്ടോ ഇല്ലയോ എന്ന് ഉറപ്പിക്കാൻ പറ്റില്ല. മാത്രമല്ല ചന്ദ്രനിലെ പൊടി പടലങ്ങൾ അവർക്ക് എന്തെങ്കിലും അസുഖങ്ങൾ വരുത്തുമോ എന്നും അറിയേണ്ടിരിക്കുന്നു. അതിനാൽ അവരെയെല്ലാം ക്വാറന്റൈൻ ചെയ്തു. എങ്ങും പോകാൻ അനുവദിക്കാതെ ഒരു മുറിയിൽ അടച്ചിട്ടു കുറേ പരിശോധനങ്ങൾക്ക് വിധേയമാക്കി. എല്ലാം ഒ.ക്കെ. ആണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് അവരെ പുറത്ത് പോകാൻ അനുവദിച്ചത്. സൈമൺ മാഷ് വിശദീകരിച്ചപ്പോൾ ക്വാറന്റൈൻ എന്ന ആ വാക്ക് ചെവിയിൽ നിന്നും തലച്ചോറിലേക്ക് തൊണ്ട വഴിയാണോ പോയത് എന്ന് തോന്നുന്നു, പക്ഷെ ആ വാക്ക് എന്റെ തൊണ്ടയിലുടക്കി. ആ പ്രായത്തിൽ താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പിന്നീട് എത്ര ആലോചിച്ചിട്ടും ആ കൊടൂര വാക്ക് എനിക്ക് ഓർത്തെടുക്കാനുള്ള കെൽപ് ഉണ്ടായിരുന്നില്ല.

പിന്നെയും കുറേ വർഷങ്ങൾക്ക് ശേഷം എഞ്ചിനീയറിംഗ് പഠനം ഒക്കെ തീർന്ന് ജോലിയൊക്കെ തുടങ്ങിയ കാലത്താണ് കമ്പ്യൂട്ടർ രംഗ പ്രവേശം ചെയ്ത് തുടങ്ങിയത്. അതോടൊപ്പം വൈറസും ആന്റി വൈറസും രംഗത്തെത്തി. അങ്ങനെയിരിക്കെ ഒരിക്കൽ ആന്റി വൈറസ് ഉപയോഗിച്ച് കമ്പ്യൂട്ടർ സ്കാൻ ചെയ്തപ്പോൾ ചില ഫയലുകൾ ക്വാറന്റൈൻ ചെയ്തിരിക്കുന്നു എന്നൊരു സന്ദേശം കിട്ടി. എന്താണപ്പാ ഇത് എന്നൊരു സംശയം. പിന്നെ ഉത്തരം കിട്ടി.

കമ്പ്യൂട്ടർ ജീവിതത്തിന്റെ ഭാഗമായപ്പോൾ സംശയം തോന്നിയ ഫയലുകൾ എല്ലാം ക്വാറന്റൈൻ ചെയ്തു കൊണ്ടിരുന്നു. ഇപ്പോൾ കൊറോണ കാരണം ഈ പദം ആദ്യമായി ഉപയോഗിച്ച് തുടങ്ങിയപ്പോൾ പലർക്കും വിശദീകരിച്ചു കൊടുത്തു. പിന്നീട് ഇത് നിത്യ ജീവിതത്തിന്റെ ഭാഗമായി കൊച്ചു കുഞ്ഞുങ്ങൾ വരെ സിമ്പിളായി ഉപയോഗിക്കുന്ന പദമായി. ഒടുവിൽ ഒരു ദിവസം അബുദാബി ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിൽ നിന്നും താങ്കൾ ഒരു കൊറോണ രോഗിയുമായി സമ്പർക്കത്തിൽ വന്നിരിക്കുന്നതിനാൽ 10 ദിവസത്തെ ക്വാറന്റൈനിൽ പോകണം എന്നൊരു ഫോൺ വിളിയോട് കൂടി ഞാനും ക്വാറന്റൈനിൽ പോയി. ശരിക്കും പറഞ്ഞാൽ നീൽ ആംസ്ട്രോങ്ങിന്റെ പോലെ ഞാനും ക്വാറന്റൈൻ ആയി.

സ്വൽപം തത്വ ജ്ഞാനം പറഞ്ഞാൽ ഈ ജീവിതം തന്നെ ഒരു ക്വാറന്റൈൻ അല്ലേ.? ആണോ...??? ആ......
കൊറോണയും കൊറോണയും
"നിന്നെ ഗർഭം ഉണ്ടായിരിക്കുമ്പോഴാണ് സൂര്യ ഗ്രഹണം ഉണ്ടായത്" പഴമ്പുരാണം ഇടയ്ക്കിടെ എടുത്തിടുന്ന അമ്മയുടെ ഡയലോഗ്. "ചേച്ചി അന്ന് എന്നെ പുറത്തിറങ്ങാൻ സമ്മതിച്ചില്ല. വലിയ ടെൻഷൻ ആയിരുന്നു. ഗ്രഹണം കഴിയുന്നത് വരെയും ഒരു മുറിയിൽ അടച്ചിരുന്നു" "എന്നിട്ടും ഇവൻ കരിഞ്ഞു പോയി" അച്ഛന്റെ ഈ ആപ്പ് ഡയലോഗ് എനിക്ക് തീരെ പിടിച്ചിരുന്നില്ല. വളരെ അപൂർവമായേ സൂര്യഗ്രഹണം ഉണ്ടാകാറുള്ളൂ എന്ന് കേട്ടിട്ടുണ്ട്. എന്നിട്ടും ഈ സൂര്യന് ഗ്രഹണിക്കാൻ ഈ സമയമേ കിട്ടിയുള്ളൂ!!! പിന്നീട് സ്കൂളിൽ സോളാർ എക്ലിപ്‌സ് ലൂണാർ എക്ലിപ്‌സ് എന്നൊക്കെ പഠിച്ചപ്പോഴാണ് പിള്ളേരെ കരിച്ചു കളയുന്നതിൽ ഈ സൂര്യഗ്രഹണത്തിന് യാതൊരു പങ്കും ഇല്ലെന്ന് മനസിലാക്കുന്നത്. ഇതിനാണ് ശാസ്ത്രം പഠിക്കണം പഠിക്കണം എന്ന് പറയുന്നത്.

1995 ഒക്ടോബറിൽ ഭാരതത്തിൽ സമ്പൂർണ സൂര്യഗ്രഹണം ഉണ്ടായി. അപൂർവമായി ഉണ്ടാകുന്ന ഈ പ്രതിഭാസത്തെ അന്നത്തെ മാധ്യമങ്ങൾ ശരിക്കും ആഘോഷിച്ചു. മാധ്യമങ്ങൾ എന്ന് പറയുമ്പോൾ മാതൃഭൂമിയും മനോരമയും മറ്റ് ഏതാനും പത്രങ്ങളും പിന്നെ നമ്മുടെ ദൂരദർശനും. ഗ്രഹണത്തെ കുറിച്ച് ജനങ്ങൾക്കുണ്ടായിരുന്ന പല തെറ്റിദ്ധാരണകളും ഈ മാധ്യമങ്ങൾ മാറ്റിയെടുത്തു. ഗ്രഹണം കാണണം എന്നൊരു മോഹം എന്റെയുള്ളിലും നാമ്പെടുത്തു. അതിനായി അല്ലറ ചില്ലറ ഒരുക്കങ്ങൾ ഞാൻ നടത്തിയിരുന്നു. എന്നാൽ ഗ്രഹണ ദിവസം സകല വാതിലും ജനലും എന്തിന് വീടിൻ്റെ ഓടുകൾക്കിടയിൽ വെച്ചിരുന്ന ചില്ല് പോലും മറച്ച് ഞങ്ങൾ കുടുംബം ഒന്നായി ടിവിയുടെ മുന്നിലിരുന്നു ദൂരദർശനിലെ ലൈവ് കണ്ടു.

ആ ലൈവ് ഷോക്കിടയിലാണ് കൊറോണ എന്ന പദം ഞാൻ ആദ്യമായി കേൾക്കുന്നത്. കൊറോണയെന്നാൽ സൂര്യന്റെ അന്തരീക്ഷം. സാധാരണ ദിവസങ്ങളിൽ സൂര്യനിൽ നിന്നുള്ള തീവ്രപ്രകാശം കാരണം ഈ കോറോണയെ കാണാൻ സാധിക്കില്ല. (ഇപ്പോഴത്തെ കൊറോണയും അങ്ങനെ തന്നെ. അനുഭവിച്ചേ പഠിക്കൂ.) അപൂർവമായി ഉണ്ടാകുന്ന സമ്പൂർണ സൂര്യ ഗ്രഹണ സമയത്ത് മാത്രമാണ് കാണാൻ സാധിക്കുക എന്നതിനാൽ ഈ ഗ്രഹണത്തിന് ശാസ്ത്രത്തിൽ വലിയ പ്രാധ്യാന്യമുണ്ട് പോലും.

പിന്നീട് വർഷങ്ങൾക്കിപ്പുറം പെണ്ണുമ്പിള്ളയുമായി ഒരു സെക്കന്റ് ഹണിമൂണായി അബുദാബിയിൽ ചുറ്റിയടിക്കുമ്പോഴാണ് പത്രത്തിൽ കോറോണയെ കുറിച്ച് വാർത്തകൾ പ്രത്യക്ഷപ്പെട്ട് തുടണ്ടിയത്. സത്യം പറയാലോ, വളരെ സന്തോഷമാണ് തോന്നിയത്. ചൈനയിൽ കൊറോണ എന്നൊരു വൈറസ് പടരുന്നു. അങ്ങനെ വേണം. ലോകം മുഴുവൻ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി അയച്ച് കഷ്ടപ്പെടുത്തുന്ന ചൈന. ഇടയ്ക്കിടെ നമ്മളെ ചൊറിഞ്ഞു കൊണ്ടിരിക്കുന്ന ചൈന. അങ്ങനെ തന്നെ വേണം. എല്ലാം വൈറസ് പിടിച്ചു ചാകട്ടെ. പക്ഷെ ഈ വൈറസിന് പാസ്‌പോർട്ടും വിസയും ഒരു വിഷയമല്ല എന്നും അതിർത്തികൾ മനുഷ്യർക്ക് മാത്രമാണുള്ളത് എന്നും ഭൂരിഭാഗം ജനങ്ങളെയും പോലെ ഞാനും മറന്നു. ഇതൊക്കെ അവർക്ക് മാത്രം ബാധകമായ കാര്യം എന്നോർത്ത് ഞാൻ സമാധാനിച്ചു. ആ ഒറ്റ ധൈര്യത്തിലാണ് അബുദാബി ബസ് ഡിപ്പോയിലെ കടയിലെ മലയാളിയോട് ഫ്രീയായി ഒരു ഉപദേശം ഞാൻ നൽകിയത്. "ഒരു മാസ്‌ക് വെച്ച് നിന്നു കൂടെ? ചൈനക്കാർക്കൊക്കെ കോറോണയാണ്. അവർ വന്നാൽ ചിലപ്പോൾ നിങ്ങൾക്കും പകരും കേട്ടോ. ഒരു മാസ്‌ക് വെയ്ക്കുന്നത് നല്ലതാണ്."

ഇപ്പോൾ ഡബിൾ മാസ്‌ക് വെച്ച് നടക്കുന്ന ഞാൻ. ഉപദേശത്തിന് കുറവൊന്നും ഇല്ല. അതും ഇപ്പോൾ ഡബിൾ തന്നെ. കമ്പനിയിൽ സഹപ്രവർത്തകർക്ക് ഉപദേശം കൊടുക്കുന്നത് ഇപ്പോൾ ജോലിയുടെ ഭാഗമാണ്. അത് കൊണ്ട് തന്നെ അതിനെ ഫ്രീ ഉപദേശമെന്ന് വിളിക്കാനാകില്ല. വീട്ടിൽ നിന്ന് ആരെങ്കിലും പുറത്ത് പോകുമ്പോഴോ പോയി വരുമ്പോഴോ ഉപദേശങ്ങൾ ഫ്രീയായി നൽകാറുണ്ട്. ജീവിച്ചു പോകണമല്ലോ.

പൊരുതുക തന്നെ. അവസാനം വരെ പൊരുതുക. സംശയിക്കേണ്ട. കോറോണയുടെ അവസാനം എന്ന് തന്നെയാണ് പറഞ്ഞത്.

Wednesday, 28 April 2021

ലോകത്തെ ഒരു മനുഷ്യന്‍ ഒഴിച്ച് ബാക്കി എല്ലാവരും ഉള്ള ഫോട്ടോ.

ചരിത്രം പലപ്പോഴും ഇങ്ങനെയാണ്. ശരിയായ നീതി പാലിക്കില്ല. നീല്‍ ആംസ്ട്രോങ്ങിനെ അറിയാത്തവരായി ആരും ഉണ്ടാകില്ല. എഡ്വിന്‍ ബുസ് ആല്‍ഡ്രിനെയും കുറെ പേര്‍ അറിയുമായിരിക്കും. എന്നാല്‍ ഇവര്‍ രണ്ട് പേരും ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയപ്പോള്‍ അവരുടെ കമാന്‍ഡ് മൊഡ്യൂള്‍ നിയന്ത്രിച്ച് ചന്ദ്രനും ചുറ്റും കറങ്ങിയ മൈക്കല്‍ കോളിന്‍സ് എന്ന പൈലറ്റിനെ മിക്കവരും അറിയില്ല. അഥവാ അറിയാന്‍ മിനക്കെട്ടില്ല.

ആല്‍ഡ്രിനും ആംസ്ട്രോങ്ങും തങ്ങളുടെ ഈഗിള്‍ പേടകത്തില്‍ കയറി കമാന്‍ഡ് മൊഡ്യൂളില്‍ നിന്ന് വേര്‍പ്പെട്ട് ചന്ദ്രനിലക്കുള്ള ചരിത്ര യാത്ര തുടങ്ങിയപ്പോള്‍ കോളിന്‍സ് തന്‍റെ ക്യാമറയില്‍ ഭൂമിയെ പശ്ചാത്തലമാക്കി ആ ചിത്രം പകര്‍ത്തിയപ്പോള്‍ അത് ചരിത്രത്തിലേക്ക് റോക്കറ്റ് വേഗത്തില്‍ പാഞ്ഞു കയറുമെന്ന് അദ്ദേഹം കരുതി കാണില്ല. ആ ചിത്രമാണ് ലോകത്തെ ഒരു മനുഷ്യന്‍ ഒഴിച്ച് ബാക്കി എല്ലാവരും ഉള്ള ഫോട്ടോ. എന്ന പേരില്‍ ലോക പ്രശസ്തമായത്‌. അതേ, ചന്ദ്രനില്‍ മനുഷ്യന്‍ ആദ്യമായി ഇറങ്ങിയപ്പോള്‍ ഉള്ള ചിത്രത്തില്‍ കോളിന്‍സ് ഇടം പിടിക്കാതെ പോയി.

ചന്ദ്രനില്‍ കാല് കുത്താന്‍ സുഹൃത്തുക്കള്‍ പോയപ്പോള്‍ അവര്‍ക്ക് വേണ്ട എല്ലാ പിന്തുണയുമായി ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ അവരുടെ ഓരോ നീക്കവും സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ട് വര്‍ധിച്ച ഹൃദയമിടിപ്പോടെ അടക്കാനാവാത്ത ടെന്‍ഷനോടെ അദ്ദേഹം ഇരുന്നു. ഇടയ്ക്ക് റേഡിയോ ബന്ധം മുറിഞ്ഞുപോയപ്പോള്‍ തന്‍റെ സുഹൃത്തുക്കളെ ആകാശത്തിന്‍റെ അനന്തതയില്‍ മരിക്കാന്‍ വിട്ട് ഒറ്റയ്ക്ക് തിരിച്ച് പോരേണ്ടി വരുമോ എന്ന അവസ്ഥയില്‍ താന്‍ അനുഭവിച്ച കഠിന വേദന വിവരിക്കാന്‍ വാക്കുകള്‍ കൊണ്ട് സാധ്യമല്ല എന്നാണ് അദ്ദേഹം പിന്നീടൊരിക്കല്‍ പറഞ്ഞത്. ലോകത്തെ ഏറ്റവും അസഹനീയമായ ഏകാന്തത എന്നാണ് ആ സമയത്തെ നാസ തന്നെ വിശേഷിപ്പിച്ചത്‌.

ലോക ജനതയെ മുഴുവനായി ഇനിയൊരു ചിത്രം എടുത്താല്‍ അതില്‍ ഇനി കോളിന്‍സ് ഇല്ല. ഇനി ഒരു ചിത്രത്തിലും വരാത്ത വിധത്തില്‍ അദ്ദേഹം കാല യവനികയ്ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നു. For the Mankind... മനുഷ്യരാശിക്ക് മുഴുവനായി സ്വജീവിതം സമര്‍പ്പിച്ച അങ്ങേക്ക് പ്രണാമം. വിട.

Friday, 23 April 2021

സുന്ദര വനത്തിലെ കടുവകള്‍
സുന്ദര്‍ബന്‍സ് അഥവാ സുന്ദര വനങ്ങള്‍. ബംഗാളിന്‍റെ തെക്ക് ഭാഗത്തായി ബംഗാള്‍ഉള്‍ക്കടലില്‍ ബ്രഹ്മപുത്ര, ഗംഗ, മേഘ്ന എന്നീ നദികള്‍ ചെന്നു ചേരുന്ന ഭാഗത്ത്കഴിഞ്ഞ പതിനായിരക്കണക്കിന് വര്‍ഷങ്ങളായി വന്നടിഞ്ഞ എക്കല്‍ മണ്ണും ചളിയും ചേര്‍ന്ന്ഫലഭൂയിഷ്ഠമായ നൂറുക്കണക്കിന് തുരുത്തുകള്‍. മണ്ണിന്‍റെ ഗുണം കൊണ്ട് ഇടതൂര്‍ന്നകാടാണ് ഇവിടെ. ഇവിടെയാണ്‌ ലോക പ്രശസ്തമായ ബംഗാള്‍ കടുവകള്‍ വാണരുളുന്നത്.

ഇവിടെയുമുണ്ട് ഏതാനും ഗ്രാമങ്ങള്‍. ആദിവാസി ഗ്രാമങ്ങള്‍ എന്ന് വേണമെങ്കില്‍വിളിക്കാം. പണ്ടൊക്കെ ഇവിടത്തെ ആള്‍ക്കാരുടെ ജീവിതത്തെ പറ്റി പറഞ്ഞിരുന്നത് കടുവപിടിക്കുന്നത് വരെ ജീവിക്കുക എന്നായിരുന്നു. അതേ മുന്നൂറും നാനൂറും കിലോ ഭാരമുള്ളഏറ്റവും ശൌര്യമുള്ള കടുവകള്‍ ഇടയ്ക്ക് ഓരോ മനുഷ്യരെ തന്‍റെ ഇരയാക്കുമായിരുന്നു. അതിന്‍റെപിടിയില്‍ പെടുന്നത് വരെയും നന്നായി ജീവിക്കുക എന്നതായിരുന്നു അവരുടെ മുന്നിലുള്ളഒരേയൊരു ഓപ്ഷന്‍.

ഏതാണ്ട് ഇത്തരത്തിലാണ് ഇന്ന് നമ്മള്‍ ജീവിക്കുന്നത്. കൊറോണയുടെ പിടിയില്‍അകപ്പെടുന്നത് വരെ നന്നായി ജീവിക്കുക. മുന്‍പ് ചൈനയിലെ ഏതോ ഒരു കുഗ്രാമത്തില്‍ഉണ്ടായ വൈറസ്‌ എന്ന് കേട്ട്, അത് അവിടെയല്ലേ നമുക്കെന്താ എന്ന് കരുതി നടന്നനമ്മള്‍ ഇന്ന്‌ നേരിട്ടറിയാവുന്ന പലരും സ്വന്തക്കാരും കൂട്ടുക്കാരും പരിചയക്കാരുംഓരോന്നായി കൊറോണയുടെ പിടിയില്‍ അകപ്പെടുന്നതും അവരില്‍ ചിലര്‍ മരണത്തിന്കീഴടങ്ങുന്നത് കാണുമ്പോഴും സ്വയം കൊറോണയുടെ പിടിയില്‍ അകപ്പെടുമ്പോഴും പണ്ടെങ്ങോവായിച്ച സുന്ദര വനത്തിന്റെ ഈ കഥയാണ് ഓര്‍മ്മ വന്നത്.

പതുങ്ങി വന്ന് ചാടി വീഴുന്ന കടുവയെ എങ്ങനെ പ്രതിരോധിക്കാം എന്ന് ഒരു സര്‍ക്കാരുംനമ്മെ പഠിപ്പിക്കുന്നില്ല. എന്നാല്‍ കൊറോണയെ എങ്ങനെ പ്രതിരോധിക്കാം എന്ന് പറഞ്ഞുമനസിലാക്കി തരുന്നുണ്ട്. അത് പാലിക്കുക. കടുവയുടെ ആക്രമണം പ്രതിരോധിക്കാന്‍സാധിച്ചില്ലെങ്കിലും കൊറോണയുടെ ആക്രമണം പ്രതിരോധിക്കാം. പണ്ടത്തെ ഒരു തമാശയുണ്ട്.കടുവയുടെ മുന്നില്‍ പെട്ടാല്‍ എന്ത് ചെയ്യണം? ഒന്നും ചെയ്യേണ്ട. അതൊക്കെ കടുവചെയ്തോളും. പക്ഷേ കൊറോണയുടെ പിടിയില്‍ അകപ്പെട്ടാല്‍ എന്ത് ചെയ്യണം. ചെയ്യാന്‍പലതും ഉണ്ട്. മരണ നിരക്ക് വളരെ കുറവാണ്.

ഭയമല്ല, ജാഗ്രതയാണ് വേണ്ടത്.നമ്മള്‍ ജാഗ്രത പാലിച്ചപ്പോഴൊക്കെ കൊറോണയുടെആക്രമണം കുറഞ്ഞിട്ടുണ്ട്. ജാഗ്രത മറന്നപ്പോള്‍ അത് വീണ്ടുമെത്തി. ഇവിടെരാഷ്ട്രീയവും മതവും ഒന്നും കൊറോണയ്ക്ക് പ്രശ്നമല്ല. നമ്മളും അത്കാര്യമാക്കേണ്ടതില്ല. ഇതിനായി ഗവര്‍മെന്റുകളെ കുറ്റം പറഞ്ഞിരിക്കാതെ നമ്മുടെ രക്ഷനമ്മള്‍ നോക്കുക. ലോകത്ത് ഒരു ഗവര്‍മെന്റിനും നിങ്ങള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കാനാകില്ലഎന്ന കാര്യം മറക്കാതിരിക്കുക. സുന്ദര വനം സുന്ദരമായി തന്നെ എന്നെന്നും നില നില്‍ക്കട്ടെ. 

Saturday, 20 March 2021

നിർഭയ പ്രതികളെ തൂക്കിലേറ്റിയിട്ട് ഒരു വർഷം തികഞ്ഞിരിക്കുന്നു. അവരെ തൂക്കിലേറ്റിയ സമയം ആഹ്ലാദം കൊണ്ട് തുള്ളിച്ചാടിയ ജനതയെ നമ്മൾ കണ്ടു. ഒന്നാലോചിച്ചാൽ സത്യത്തിൽ ആഹ്ലാദിക്കേണ്ട ഒരു അവസരമാണോ ശരിക്കും ഇത്? ആറ് ചെറുപ്പക്കാരുടെ ജീവനാണ് ഒന്നിനുമല്ലാതെ വെറുതെ നഷ്ടമായത്. ഒന്നാമത് നിർഭയ തന്നെ. പിന്നെ കേസിലെ പ്രതികളിൽ ഒരാളായ റാം സിംഗ് - ഇയാൾ വിചാരണയ്ക്കിടെ ജയിലിൽ ആത്മഹത്യ ചെയ്തു. പിന്നെ തൂക്കിലേറ്റപ്പെട്ട നാല് പേർ - മുകേഷ് സിംഗ്, വിനയ് ശർമ്മ, അക്ഷയ് താക്കൂർ, പവൻ ഗുപ്ത എന്നിവർ. എന്തിന് വേണ്ടിയാണ് വിലയേറിയ ഈ മനുഷ്യനുകൾ ഇല്ലാതായത്?  മിടുമിടുക്കിയായി പഠിച്ചു ജീവിതത്തിൽ മുന്നേറാൻ കൊതിച്ച ഒരു പെൺകുട്ടി. നല്ല പോലെ ജോലി ചെയ്ത് കുടുംബം പോറ്റാനും നന്നായി ജീവിക്കാനും ആരോഗ്യവും കഴിവും അവസരവും ഉണ്ടായിരുന്ന ചെറുപ്പക്കാർ. എന്നിട്ടും ഈ ദുരന്തം എങ്ങനെ ഉണ്ടായി? നാം ആലോചിക്കണം. ശിക്ഷ നടപ്പാക്കിയതോടെ എല്ലാം അവസാനിച്ചിട്ടില്ല. നിർഭയക്ക് ശേഷം പിന്നെയും പീഡനങ്ങളും കൊലപാതകങ്ങളും ഉണ്ടായിട്ടുണ്ട് ഇവിടെ. ആ പ്രതികൾക്ക് നല്ലത് പറഞ്ഞു കൊടുക്കാൻ ആരും ഉണ്ടായിരുന്നില്ല. മനുഷ്യ ജീവിതത്തിന്റെ മഹത്വവും മാനുഷിക മൂല്യങ്ങളും പറഞ്ഞ് മനസിലാക്കാൻ ആരും ഉണ്ടായില്ല, ലോകത്തെ സ്ത്രീകളെ സ്വന്തം അമ്മയായി കാണാൻ ആരും അവരെ പഠിപ്പിച്ചില്ല. പോരാത്തതിന് അവർക്ക് ചുറ്റും വട്ടമിട്ട് പറക്കുന്ന ലഹരികളും. ഇതെല്ലാം അവരെ മനുഷ്യനിൽ നിന്നും ചെകുത്താൻ എന്ന പരുവത്തിലേക്ക് മാറ്റിയെടുത്തു. നാളെ നിങ്ങളുടെ കുഞ്ഞുങ്ങളും ഇതേ പോലെ ചെകുത്താന്മാർ ആയേക്കാം. ജയിലിലെ തൂക്കുമരത്തിൽ അവരുടെ ജീവിതം ഒടുങ്ങിയേക്കാം. ഓർക്കുക, മക്കളെ നേർവഴിക്ക് നടത്തുക. പെൺകുട്ടികൾക്ക് ഒരുപാട് ഉപദേശങ്ങൾ നൽകാൻ ശ്രമിക്കുന്ന നമ്മുടെ സമൂഹം ആൺകുട്ടികളെ സൗകര്യപൂർവം മറക്കുന്നു. ജീവിതമാണ് ലഹരി എന്നും അതിനായി മറ്റൊരു ലഹരി ആവശ്യമില്ല എന്നും അവരെ ചെറുപ്രായത്തിൽ തന്നെ ഉപദേശിക്കുക. ദൈവഭയമുള്ളവരായി വളർത്തുക. മറ്റേതൊരു സ്ത്രീയെയും അവരുടെ പ്രായത്തെ നോക്കാതെ അമ്മയായി കാണാൻ പഠിപ്പിക്കുക. നിങ്ങളുടെ കുഞ്ഞുങ്ങൾ അങ്ങനെ ചെകുത്താനായി മാറാതെ കാത്ത് കൊള്ളുക. പെൺകുട്ടികളെ നിങ്ങൾ ശ്രദ്ധിക്കുക. ആണിനും പെണ്ണിനും ഒരേ നിയമവും പരിഗണനയുമാണ് ഈ നാട്ടിൽ ഉള്ളത്. എന്നാൽ ഈ പറഞ്ഞത് ഇപ്പോഴും നിറം മങ്ങാതെ നിയമ പുസ്തകത്തിൽ മാത്രമാണ് ഉള്ളത്. നമ്മുടെ നാട്ടിലെ ഇരുട്ട് വീണ വഴികൾ ഇപ്പോഴും നിങ്ങൾക്ക് അപകടമാണ് കാത്ത് വെച്ചിട്ടുള്ളത്. അവകാശങ്ങൾ പറഞ്ഞു ഇറങ്ങുമ്പോൾ ലോകത്തെ യാഥാർഥ്യം മറക്കാതിരിക്കുക. സ്വയരക്ഷ എല്ലാ വിധത്തിലും ശ്രദ്ധിക്കുക. സമൂഹത്തോട് ഒരു വാക്ക്. മാധ്യമങ്ങളോടും ഒരു വാക്ക്. പലപ്പോഴും വികാരത്തള്ളിച്ചയിൽ ഇറങ്ങി തിരിക്കുന്ന സമൂഹവും അതിന് മുൻപിൻ നോക്കാതെ റേറ്റിങ് മാത്രം നോക്കി റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളും ശ്രദ്ധിക്കുക. പലപ്പോഴും നിങ്ങളുടെ പ്രവർത്തികൾ സമൂഹത്തിന് കോട്ടമാണ് ഉണ്ടാക്കുന്നത്. പ്രതികളെ തൂക്കിലേറ്റുന്ന ദിവസം പുലർച്ചെ വലിയ ജനക്കൂട്ടമാണ് തീഹാർ ജയിലിന് മുന്നിൽ തടിച്ച് കൂടിയത്. പ്രതികളെ തൂക്കുന്നത് നേരിട്ട് കാണാനുള്ള അവസരമോ മറ്റോ ഒന്നും അവിടെയുണ്ടായിരുന്നില്ല. പിന്നെ എന്തിനായിരുന്നു ഈ കൊറോണ കാലത്ത് ഇങ്ങനെയൊരു ഒത്ത് കൂടൽ? ഇതിനെ മഹത്വവൽക്കരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ഇങ്ങനെയായിരുന്നു, "കൊറോണ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും വക വെയ്ക്കാതെയാണ് ജനങ്ങൾ ഇവിടെ തിങ്ങിക്കൂടിയിരിക്കുന്നത്" എന്ന്. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ.....!!!!!

Friday, 10 May 2019

ഉയരങ്ങളില്‍ ഉയരെ


സാധാരണയായി അധികം സിനിമകള്‍‍‍‍ കാണുന്ന കൂട്ടത്തിലല്ല ഞാന്‍‍‍. സോഷ്യല്‍ മീഡിയയില്‍ അധികം പ്രവര്‍ത്തനങ്ങളും ഇല്ല. പക്ഷേ ഇത്തവണ ഈ രണ്ട് പതിവും തെറ്റിക്കുകയാണ്. തെറ്റിക്കാതെ വയ്യ എന്ന അവസ്ഥയില്‍ ആയി പോയാല്‍ പിന്നെ എന്ത് ചെയ്യും?

പൊതുവേയുള്ള അഭിപ്രായം കേട്ടതിന് ശേഷമാണ് “ഉയരെ” എന്ന ചിത്രം കണ്ടത്. ഹോ! ഗംഭീരം, മനോഹരം, സൂപ്പര്‍ എന്നൊന്നും പറഞ്ഞാല്‍ പോര, ഇത് ഒരു ഒന്നൊന്നര അടാര്‍ പടം തന്നെ.

സാധാരണ ചിത്രങ്ങളില്‍ അഭിനേതാക്കള്‍ അഭിനയിക്കുമ്പോള്‍ ഈ ചിത്രത്തില്‍ അഭിനേതാക്കളേയില്ല. ഉള്ളത് കുറെ കഥാപാത്രങ്ങള്‍ മാത്രം. പാര്‍വതിയുടെ പ്രകടനം എടുത്തു പറയേണ്ടതാണെങ്കിലും, ഇതില്‍ ഒരാളും മോശമാക്കിയിട്ടില്ല. എല്ലാം ഒന്നിനൊന്ന് മെച്ചം. തന്‍റെ ഓരോ സൂക്ഷ്മ ചലനങ്ങളും അത്രയും പെര്‍ഫെക്റ്റ് ആയി ചെയ്ത പാര്‍വതിയെ എങ്ങനെ അഭിനന്ദിക്കണം? അല്ലെങ്കിലും ഇതിന് മുന്‍പ് മൊയ്തീനിലും ടേക്ക് ഓഫിലും മറ്റും അത് പണ്ടേ തെളിയച്ചതാണ്. തന്‍റെ വേദനകള്‍ ചിത്രം കാണുന്ന പ്രേക്ഷകരുടെ വേദനയാക്കി മാറ്റുന്ന ആ മാജിക്‌. ഇതെങ്ങനെ സാധിക്കുന്നു? കിടക്കയില് മൂത്രം ഒഴിച്ചു എന്നൊരു മുതിര്‍ന്ന പെണ്‍കുട്ടി പറയുമ്പോള്‍ അത് കേള്‍ക്കുന്നവര്‍ ആരായാലും ചിരിച്ചു പോകും. എന്നാല്‍ ആ കുട്ടിയുടെ അവസ്ഥ വളരെ മോശമായിരിക്കും. ഈ ചിത്രത്തിലും അത്തരം ഒരു രംഗം ഉണ്ട്. താന്‍ കിടക്കയില്‍ മൂത്രം ഒഴിച്ചു എന്ന് പല്ലവി എന്ന കഥാപാത്രം പറയുമ്പോള്‍ കണ്ടിരിക്കുന്ന ഒരു പ്രേക്ഷകനും ചിരി വരില്ല, മറിച്ച് അവരും അവളുടെ വേദനയില്‍ പങ്ക് ചേര്‍ന്ന് പോകുന്നു.

അസിഫ് അലിയോട് ഒരു കാര്യം പറഞ്ഞോട്ടെ. ഒരു ഉപദേശമായി കരുതിയാല് മതി. ഇനി കുറച്ച് ദിവസത്തേക്ക് വീടിന് പുറത്തേക്ക് ഇറങ്ങണ്ട. നിന്നെ കണ്ടാല്‍ മലയാളികള്‍ പഞ്ഞിക്കിടാന്‍ സാധ്യതയുണ്ട്. എങ്ങനെ നിനക്ക് ഇത്ര ക്രൂരന്‍ ആകാന്‍ സാധിച്ചു? ഒരു കൊച്ചു നിഷ്കളങ്കനായ, കൊച്ചു കൊച്ചു തമാശകളും മണ്ടത്തരങ്ങളും ഒപ്പിച്ചു നടന്ന നീ എങ്ങനെ ഗബ്ബര്‍ സിങ്ങിനെക്കാള്‍ വലിയ ക്രൂരനായി? നീ അവതരിപ്പിച്ച നെഗറ്റീവ് കഥാപാത്രം. ഹോ! കിടിലന്‍ എന്നല്ലാതെ വേറൊന്നും പറയാനില്ലെടാ. ഇനിയും മലയാള സിനിമ നിന്നില്‍ നിന്നും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. ഞങ്ങളെ നിരാശരാക്കല്ലെടാ.

വ്യത്യസ്തമായ പ്രമേയം, അവതരണം, ഹോ! ഒരു കൊച്ചു മലയാളം സിനിമയില്‍ ഇങ്ങനെയൊക്കെ കാണിക്കാമോ എന്നത് ഒരു അത്ഭുതമായി തോന്നി. ഈ ചിത്രത്തിന്‍റെ സംവിധായകനും മറ്റ് എല്ലാ അണിയറ പ്രവര്‍ത്തകരും അനസീമമായ അഭിനന്ദനം അര്‍ഹിക്കുന്നു. എന്‍റെ കുടുംബത്തിലെ എല്ലാവരോടും ഈ ചിത്രം കാണാന്‍ ഞാന്‍ റെക്കമന്റ് ചെയ്ത് കഴിഞ്ഞു.

വല്ലപ്പോഴും വീണ് കിട്ടുന്ന ഇത്തരം ചിത്രങ്ങള്‍ മലയാള സിനിമയുടെ മാലയില്‍ കോര്‍ത്ത മുത്തു മണികളാണ്. മലയാള സിനിമയുടെ അഭിമാനങ്ങള്‍!!!


Saturday, 6 August 2016

കാര്യം നിസ്സാരം; പ്രശ്നം ഗുരുതരം....

മലയാളം ഉണ്ടായ കാലം മുതല്‍ മലയാളത്തില്‍ ഉണ്ടായിട്ടുള്ള ഒരു പഴഞ്ചൊല്ലാണിത് എന്ന്‍ തോന്നുന്നു. നമ്മുടെ ചുറ്റും നടക്കുന്ന പല കാര്യങ്ങളും കാണുമ്പോള്‍ ഈ പഴഞ്ചൊല്ല് എത്ര  ശരിയാണ് എന്ന്‍ തോന്നി പോകുന്നു. ഇതേ പേരില്‍ പണ്ട് ഒരു ഹിറ്റ്‌ സിനിമയും ഇറങ്ങിയിട്ടുണ്ട്.

ഒരു സിഗരറ്റിന്‍റെ പേരില്‍ കൊല നടന്നു, അഞ്ചു രൂപ ബാക്കി കൊടുക്കുന്നതിനെപ്പറ്റിയുള്ള തര്‍ക്കം കൂട്ടയടിയിലും കൊലപാതകത്തിലും കലാശിച്ചു എന്നും മറ്റും പത്രത്തില്‍ സ്ഥിരമായി കാണുന്ന വാര്‍ത്തകളാണ്.

ഈയിടെ അത്തരത്തില്‍ ഉണ്ടായ ഒരു സംഭവം ഞാന്‍ ഇവിടെ പറയട്ടെ.


തൃശൂര്‍ K.S.R.T.C. സ്റ്റാന്‍ഡില്‍ നിന്നും  തിരിച്ചു വന്ന പാടേ ബാബു പാപ്പന്‍. പറഞ്ഞ ഒരു സംഭവമാണ് ഇത്. പുതിയതായി തുടങ്ങിയ K.S.R.T.C. കൊറിയര്‍ സര്‍വീസിന്‍റെ  പ്രധാന ഗുണഭോക്താവാണ് ഞങ്ങള്‍. കടയിലെ പല സാധനങ്ങളും അയക്കുന്നതും സ്വീകരിക്കുന്നതും ഇപ്പോള്‍ ഇത് വഴിയാണ്. കൂടിയ വേഗം, കുറഞ്ഞ ചെലവ്. ഇതാണ് പ്രധാന ഗുണം. അങ്ങനെ ഒരു പാര്‍സല്‍ വാങ്ങാന്‍ പോയി വന്നതാണ് പാപ്പന്‍. അപ്പോഴാണ്‌ സ്റ്റാന്‍ഡില്‍ നടന്ന ഒരു സംഭവം പാപ്പന്‍ പറഞ്ഞത്.

തിരുവനന്തപുരത്ത് നിന്നോ മറ്റോ വന്ന ഒരു സൂപ്പര്‍ ഫാസ്റ്റ് ബസാണ് പ്രശ്ന വേദി. ആമ്പല്ലൂരില്‍ നിന്നും ഒരാള്‍ ആ ബസില്‍ കയറി. സംഗതി സൂപ്പര്‍ ഫാസ്റ്റ് ആയതു കൊണ്ട് ചാര്‍ജും സ്വല്പം സൂപ്പര്‍ തന്നെ. പതിനെട്ട് രൂപ. എന്നാല്‍ കയറിയ കക്ഷിയുടെ കയ്യില്‍ അത്രയും രൂപ ചില്ലറയായില്ലായിരുന്നു. പിന്നെ ഉള്ളത് ഒരു അഞ്ഞൂറിന്‍റെ നോട്ട്. അത് കണ്ടക്ടര്‍ക്ക് നീട്ടിയതും ബസില്‍ കേള്‍ക്കുന്ന പതിവ് പല്ലവി തന്നെ കണ്ടക്ടര്‍ മൊഴിഞ്ഞു. "ചില്ലറയില്ല". തന്‍റെ കയ്യിലും ചില്ലറയില്ല എന്ന്‍ യാത്രക്കാരനും പറഞ്ഞു. എന്നാല്‍ സ്റ്റാന്‍ഡില്‍ ചെന്നിട്ട് ചില്ലറയാക്കി  തരാം എന്ന്‍ പറഞ്ഞ് പ്രശ്നത്തിന് ഒരു താത്കാലിക പരിഹാരം കണ്ടു.

എന്നാല്‍ സ്റ്റാന്‍ഡില്‍ എത്തിയതോടെ നിസ്സാര കാര്യം ഗുരുതര  പ്രശ്നമാകാന്‍ തുടങ്ങി. താന്‍ പോയി ചില്ലറ കൊണ്ട് വാ, എന്നാല്‍ അഞ്ഞൂറ് തിരിച്ചു തരാം എന്ന്‍ കണ്ടക്ടര്‍. തന്‍റെ കയ്യില്‍ വേറെ പണം ഇല്ല എന്നും ആ അഞ്ഞൂറ് തന്നാല്‍ ഏതെങ്കിലും കടയില്‍ പോയി വല്ലതും വാങ്ങി ചില്ലറയാക്കി കൊണ്ട് തരാം എന്ന്‍ യാത്രക്കാരന്‍. അഞ്ഞൂറും വാങ്ങി താന്‍ അങ്ങ് പോയാല്‍ പിന്നെ ഞാന്‍ എന്ത് ചെയ്യും എന്നായി അപ്പോള്‍ കണ്ടക്ടര്‍. അങ്ങനെ പറ്റിച്ച് നടക്കുന്നവനല്ല താനെന്നും അങ്ങനെ പറ്റിച്ചിട്ട് വേണ്ട തനിക്ക്  ജീവിക്കാന്‍ എന്ന് യാത്രക്കാരനും. അവിടെ പിന്നെ കുടുംബ മഹിമയും, തൊഴില്‍ മഹിമയും, തട്ടിപ്പ് ചരിത്രങ്ങളും മറ്റും മനപൂര്‍വം കുഴപ്പം ഉണ്ടാക്കാന്‍ വേണ്ടി ആരുടേയും ക്ഷണമില്ലാതെ കയറി വന്നു. 



കാര്യം പിന്നീട് ചെറിയ കയ്യാങ്കളിയിലേക്ക് നീങ്ങാന്‍ തുടങ്ങിയപ്പോള്‍ പന്തിക്കേട്‌ മണത്ത കണ്ടക്ടര്‍ വേഗം ബസ്‌ തൊഴിലാളികളുടെ സ്വന്തം ഓഫീസ് മുറിയില്‍ അഭയം തേടി. പുറമേ നിന്നുള്ളവര്‍ അകത്ത് കയറരുത് എന്ന്‍ കര്‍ശന ഭാഷയില്‍ പറഞ്ഞു കൊണ്ട് മറ്റ് തൊഴിലാളികളും ഒപ്പം കൂടി യാത്രക്കാരനെ വിരട്ടി. യാത്രക്കാരന്‍റെ പക്ഷം പിടിച്ച് ഏതാനും യാത്രക്കാരും. ഇതെല്ലാം കണ്ടും മൊബൈലില്‍ പകര്‍ത്തിയും പൊതു ജനം എന്ന മറ്റൊരു വിഭാഗം കൂടിഅവിടെ തടിച്ചുകൂടി. അവയില്‍ ചില വിരുതന്മാര്‍ എരിതീയില്‍ എണ്ണ എന്ന മട്ടില്‍ കുറെ ഡയലോഗുകളും. പോരേ പൂരം.!!!

അപ്പോഴേക്കും പാഞ്ഞെത്തി രണ്ടു പോലിസുക്കാര്‍. രംഗം ശാന്തമാക്കാന്‍ അവിടെ കൂടി നിന്ന പൊതു ജനത്തെ സ്ഥലത്ത് നിന്നും മാറ്റാന്‍ അവര്‍ ശ്രമിച്ചു കൊണ്ടിരിന്നു. എന്നാല്‍ എത്രത്തോളം അവര്‍ അതിന് ശ്രമിച്ചോ, അതിനേക്കാള്‍ കൂടുതല്‍ ആള്‍ക്കാര്‍ അങ്ങോട്ട്‌ തള്ളി കയറി കൊണ്ടിരുന്നു.

അപ്പോഴായിരുന്നു നമ്മുടെ കഥാ നായകന്‍ കോണ്‍സ്റ്റബിളിന്‍റെ രംഗ പ്രവേശം.

അയാള്‍ നേരിട്ട് ഓഫീസ് റൂമില്‍ കയറി എന്താ പ്രശ്നം എന്ന്‍ ആരാഞ്ഞു. കണ്ടക്ടറും യാത്രക്കാരനും അവരവരുടെ ഭാഗങ്ങള്‍ ചുരുക്കി പറഞ്ഞു. എന്നാല്‍ ആ ചുരുക്കത്തിനിടയിലും പരസ്പരം ചാരുന്ന പഴികള്‍ക്ക് ഒരു ചുരുക്കവും ഉണ്ടായിരുന്നില്ല.

ഇരു ഭാഗത്തെയും വാദങ്ങള്‍ കേട്ട് കഴിഞ്ഞ കോണ്‍സ്റ്റബിള്‍ പോക്കറ്റില്‍ നിന്നും ഇരുപതിന്‍റെ ഒരു നോട്ട് എടുത്ത് കണ്ടക്ടര്‍ക്ക് കൊടുത്തു. പതിനെട്ട് കിഴിച്ച് ബാക്കി രണ്ട് രൂപയും പിന്നെ യാത്രക്കാരന്‍ കൊടുത്ത അഞ്ഞൂറ് രൂപയും കണ്ടക്ടറില്‍ നിന്നും തിരികെ വാങ്ങി. നിങ്ങളുടെ പ്രശ്നം തീര്‍ന്നല്ലോ, ഇനി നിങ്ങള്‍ നിങ്ങളുടെ വഴിക്ക്  പോകൂ എന്ന് കണ്ടക്ടറോട് അദ്ദേഹം പറഞ്ഞത് അനുസരിച്ച് കണ്ടക്ടര്‍ തന്‍റെ വഴിക്ക് പോയി. യാത്രക്കാരനെ വാത്സല്യ പൂര്‍വ്വം വിളിച്ച് തോളില്‍ കയ്യിട്ട് അദ്ദേഹം പുറത്തേക്ക് നടന്നു. അഞ്ഞൂറ് രൂപ അയാളുടെ കയ്യില്‍ കൊടുത്തു. എന്നിട്ട് പറഞ്ഞു, "ഇത് കൊണ്ട് പോയി ഏതെങ്കിലും കടയില്‍ നിന്ന് ചെയിഞ്ച് ആക്കി കൊണ്ട് വന്ന്‍ എന്‍റെ ഇരുപത് രൂപ തന്നു കൊള്ളൂ. ഞാന്‍ ഇവിടെയൊക്കെ തന്നെ കാണും. ഇനി അഥവാ അത് താന്‍ കൊണ്ട് തരാതെ അങ്ങ് പോയാലും എനിക്ക് ഒരു ചുക്കും ഇല്ല. തന്നെ അന്വേഷിച്ച് വന്ന്‍ പിടിക്കാന്‍ ഒന്നും ഞാന്‍ വരില്ല. വെറും ഒരു ചായയും കടിയും വാങ്ങുന്ന കാശല്ലേ ഉള്ളൂ" അങ്ങനെ ആ പ്രശ്നവും തീര്‍ന്നു.

ആ യാത്രക്കാരന്‍ പോലീസുക്കാരന്‍റെ കടം തീര്‍ത്തത് നേരിട്ട് കണ്ടില്ലെങ്കിലും അത് കൊടുത്ത് തീര്‍ത്ത്‌ അതീവ കൃതജ്ഞതയോടെ ആ കരങ്ങള്‍ ഗ്രഹിച്ച് നന്ദി പ്രകടിപ്പിച്ചിട്ടായിരിക്കും ആ യാത്രക്കാരന്‍ പോയിട്ടുണ്ടാകുക എന്ന കാര്യത്തില്‍ പാപ്പന് ഒട്ടും സംശയമേതും  ഉണ്ടായിരുന്നില്ല.

പിറ്റേന്നത്തെ പത്രത്തില്‍ മറ്റൊരു ദുരന്ത കഥ വായിക്കേണ്ടി വരില്ലല്ലോ എന്നും വാട്സ്ആപ്പില്‍ ഒരു കൊലപാതകം ലൈവ് ആയി കാണേണ്ടി വരില്ലല്ലോ എന്നും ആശ്വസിച്ച് കൊണ്ട് തനിക്ക് എടുക്കാനുള്ള കൊറിയര്‍ എടുത്ത് പാപ്പന്‍ തിരികെ വന്നു. 

അല്ലാ പിന്നേ, ഒന്ന്‍ ഓര്‍ത്താല്‍ നമുക്ക് ചുറ്റും ഉള്ള പ്രശ്നങ്ങളില്‍ ഭൂരിഭാഗവും ഇത്തരം കുഞ്ഞു പ്രശ്നങ്ങള്‍ അല്ലേ? അത് എന്തിനാ ഇങ്ങനെ നിസ്സാര കാര്യങ്ങള്‍ ഗുരുതര പ്രശ്നമാക്കുന്നത് എന്ന്‍ എപ്പോഴെങ്കിലും ഒന്ന്‍ ഇരുന്ന് നമ്മള്‍ ആലോചിച്ചിരുന്നെങ്കില്‍ എത്രയോ പ്രശ്നങ്ങള്‍ ഒഴിവാക്കാമായിരുന്നു.... അല്ലേ?

Thursday, 2 June 2016

അച്ഛന്‍ നല്ല കുട്ടിയാണോ?


തൃപ്രയാര്‍ ശ്രീ രാമ ക്ഷേത്രത്തില്‍ ഐതിഹ്യ പ്രകാരം ഭഗവാന്‍ ശ്രീ രാമന്റെര മുന്നിലെ നമസ്കാര മണ്ഡപത്തില്‍ ശ്രീ ഹനുമാന്റെ  സാന്നിധ്യം ഉണ്ട്. അതിനാല്‍ അവിടം വളരെ ശുദ്ധിയായി സൂക്ഷിക്കും. എപ്പോഴും ഒരു വിളക്ക് അവിടെ കത്തിച്ചു വച്ചിട്ടുണ്ടാകും. 

ഒരിക്കല്‍ അമ്പാടിയെ കൊണ്ട് തൃപ്രയാര്‍ ക്ഷേത്രത്തില്‍ പോയതായിരുന്നു ഞാന്‍. മണ്ഡപത്തിലേക്ക് ചൂണ്ടിക്കാട്ടി ഞാന്‍ പറഞ്ഞു, “അമ്പാടി, ഈ മണ്ഡപത്തില്‍ ഹനുമാന് ഉണ്ട്”. 

അമ്പാടി സൂക്ഷിച്ചു നോക്കി. “ഇല്ലല്ലോ അച്ഛാ, ഞാന്‍ ആരെയും കാണുന്നില്ല.”

ഞാന്‍ പറഞ്ഞു, “അങ്ങനെ ഇങ്ങനെ നോക്കിയാല്‍ ഒന്നും കാണില്ല. കുറുമ്പ് ഒന്നും കാട്ടാതെ നല്ല കുട്ടിയായി ചീത്ത ശീലങ്ങള്‍ ഒന്നും ഇല്ലാത്തവര്ക്ക്  മാത്രമേ ഹനുമാനെ കാണാന്‍ പറ്റൂ”

ഉടനെയായിരുന്നു അമ്പാടിയുടെ ചോദ്യം, “അച്ഛാ, അച്ഛന് കാണാന്‍ പറ്റുന്നുണ്ടോ ഹനുമാനെ?

Monday, 7 March 2016

ചിരിമണിയുടെ മരണമണി മുഴങ്ങിയോ?




മണിയേ...  മണി  എത്രയായി എന്ന്‍ ചോദിച്ച് നമ്മളെ ചിരിപ്പിച്ച  ഈ  അതുല്യ മനുഷ്യന് പക്ഷെ തിരികെ പോകാനുള്ള മണി ഇത്ര വേഗം അടിക്കും എന്ന് ആരും വിചാരിച്ചുകാണില്ല...

അതേ, ഇനിയും അംഗീകരിക്കാന്‍ ആകാത്ത ആ സത്യം... ങ്ങ്യാ ഹ! ഹ!! ഹ!!!  എന്ന ആ പൊട്ടിച്ചിരി ഇനി നമ്മുടെ കൂടെ ഇല്ല.

വര്‍ഷങ്ങള്‍ക്ക്  മുന്‍പ് ദൂരദര്‍ശന്‍ മാത്രം കിട്ടിയിരുന്ന കാലത്ത് ഇറങ്ങിയ ഒരു കോമഡി സീരിയല്‍ കണ്ടത് ഞാന്‍  ഓര്‍ക്കുന്നു. അന്ന് ടൈറ്റിലില്‍ തെളിഞ്ഞ ചില പേരുകള്‍ ഉണ്ട്. അതില്‍ ഒന്ന്‍ എന്ത് കൊണ്ടോ മനസ്സില്‍ ഉടക്കി. ഞങ്ങള്‍ അവതരിപ്പിക്കുന്ന പുതുമുഖങ്ങള്‍ എന്ന് പറഞ്ഞ് എഴുതി കാണിച്ച ചില പേരുകളില്‍ ഒന്ന്. "കലാഭവന്‍ മണി".

ആ സീരിയലിന്റെ പേരും കഥയും ഞാന്‍ പക്ഷെ ഓര്‍ക്കുന്നില്ല. എന്നാല്‍ മണിയുടെ ചില പ്രകടനങ്ങള്‍ മറക്കാന്‍ വയ്യ. എന്തൊക്കെയോ ഗുലുമാലുകള്‍ ഒപ്പിച്ച് ഒരു പണക്കാരന്റെ വീട്ടില്‍, പാചകത്തിന്റെ എട്ടും പൊട്ടും തിരിയാത്ത മണി, ഒരു പാചകക്കാരനായി കയറി പറ്റുന്നു. മുതലാളി ഉണ്ടാക്കാന്‍  പറയുന്ന ഭക്ഷണങ്ങള്‍ സൂത്രത്തില്‍ ഹോട്ടലില്‍ നിന്ന് വാങ്ങി കൊണ്ട് വന്ന്‍ മുതലാളിക്ക് വിളമ്പുന്നു. തലയില്‍ നീളന്‍ തൊപ്പിയും, കയ്യില്‍ ചട്ടുകവും പിടിച്ച് കൊണ്ട് ചില പ്രത്യേക മുഖ ഭാവങ്ങള്‍ വിരിയിച്ച് കൊണ്ടുള്ള മണിയുടെ പ്രകടനം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു.

ചിരി ആയുസ്സ് കൂട്ടും എന്ന്‍ പറയുന്നു. മലയാളികളുടെ ആയുസ്സ് നല്ല പോലെ കൂട്ടി കൊടുത്ത്, ആയുസ്സെത്താതെ മണി പോയല്ലോ എന്ന്‍ ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു വിങ്ങല്‍. കാലം ആ വേദന മായ്കും എന്ന്‍ പ്രതീക്ഷിക്കുന്നു.

Sunday, 14 February 2016

വിട!!! മഹാനുഭാവോ...




"ഒരു വട്ടം കൂടിയാ..................."

അതേ, അറിയാതെ  ആഗ്രഹിച്ചു  പോകുന്നു,

ഒരു വട്ടം കൂടി ആ പേന തുമ്പില്‍ നിന്നും ഒരു തുള്ളി മഷി കൂടി ഒരു വെള്ള കടലാസിലേക്ക്  പകര്‍ന്നിരുന്നെങ്കില്‍!!!

"വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും 
വെറുതേ മോഹിക്കുവാന്‍ മോഹം"

Thursday, 1 October 2015

ഓണപൂക്കള്‍ കൊഴിഞ്ഞപ്പോള്‍



"ഈ കൂതറ പിള്ളേരെ കൊണ്ട് ഇനി എങ്ങോട്ടും പോണില്ല. മതിയായി."

അല്ലെങ്കിലും വീട്ടിലെ ചെറുതുങ്ങളെയും മക്കളെയും കൊണ്ട് എങ്ങോട്ടെങ്കിലും പോയാല്‍ ഞാന്‍ മിക്കവാറും ഈ ഡയലോഗ് അടിച്ചു കൊണ്ടായിരിക്കും വീട്ടിലേക്ക് തിരിച്ചു കയറുന്നത്. അത് കൊണ്ട് തന്നെ ആരും മൈന്‍ഡ് ചെയ്തില്ല.

പുലി കളി കണ്ട് വന്ന വിശേഷമാണ് പറഞ്ഞത്.

ആകെ  കൂടി  വല്ലാത്ത ക്ഷീണം. ഐസ് ക്രീമും, കപ്പലണ്ടിയും, അല്‍പ സ്വല്‍പം കളിപ്പാട്ടങ്ങളും മറ്റും പോക്കറ്റിന്‍റെ  കനം നന്നായി കുറച്ചത് കൊണ്ട് അത്രയും ഭാരം കുറച്ച് ചുമക്കേണ്ടി വന്നത് ഒരു ആശ്വാസം.

ഒട്ടൊന്നു വൈകി വീട്ടിലേക്ക് തിരിച്ചു കയറിയപ്പോള്‍ കാണുന്നത് മുറ്റത്ത് പ്രതിഷ്ടിച്ച തൃക്കാക്കരയപ്പനെ എടുത്തു മാറ്റുന്ന അമ്മ !!!!

ഓ! അപ്പൊ ഓണം കഴിഞ്ഞല്ലേ... ഉള്ളില്‍ ഒരു ചെറിയ വിഷമം.

ഓര്‍മ്മച്ചെപ്പില്‍ നിന്നും ഒരു മങ്ങിയ കാഴ്ച എന്നില്‍ അപ്പോള്‍ എങ്ങിനെയോ കയറി വന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1989 - ല്‍ : ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത്. ഞാന്‍ വല്യച്ഛന്‍ എന്ന്‍ വിളിക്കുന്ന എന്‍റെ അച്ചാച്ഛന്‍ (അമ്മയുടെ അച്ഛന്‍) കാന്‍സര്‍ വന്ന് കിടപ്പിലായിരുന്നു. ശരീരം അനക്കാനാവാതെ കിടന്ന കിടപ്പില്‍ കിടന്നിരുന്നു അദ്ദേഹം.

അതൊരു ഓണക്കാലം. ആവേശത്തോടെ, സന്തോഷത്തോടെ ഞങ്ങള്‍ എല്ലാവരും ഓണത്തപ്പനെ വരവേറ്റു. മുറ്റത്ത് പൂക്കളവും തൃക്കാക്കയപ്പനും കൊച്ചു സദ്യയുമായി ഞങ്ങള്‍ ഓണം ആഘോഷിച്ചു. ഒടുവില്‍ പുലിക്കളിയും കഴിഞ്ഞ് രാത്രിയായി.

ഇറയത്ത്‌ വച്ചിരുന്ന തൃക്കാക്കരയപ്പനെ എടുത്ത് മാറ്റാന്‍ വന്ന അമ്മ. അപ്പോള്‍ വല്യച്ഛന്‍ പറഞ്ഞു, "കുറച്ച് കഴിഞ്ഞ് എടുക്കാം മോളേ." അമ്മ തിരിച്ചു പോയി. വല്യച്ഛന്‍  തൃക്കാക്കരയപ്പനെ നോക്കി കിടന്നു. എന്‍റെ അന്നത്തെ  പ്രായത്തില്‍ ആ നോട്ടത്തിന്‍റെ ആഴം ശരിക്ക് മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞില്ല. പക്ഷെ, എന്തോ എനിക്ക് ഒരു വല്ലായ്ക തോന്നിയിരുന്നു. തൃക്കാക്കരയപ്പന്‍ തിരികെ പോകുന്നതില്‍ എനിക്കും വിഷമം ഉണ്ടായിരുന്നു. എനിക്ക് ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും ഞാന്‍ കിടന്നു.

കുറച്ച് കഴിഞ്ഞപ്പോള്‍ അമ്മ പിന്നെയും വന്നു, "തൃക്കാക്കരയപ്പനെ എടുക്കട്ടെ അച്ഛാ?" അമ്മ വല്യച്ഛനോട്‌ ചോദിച്ചു.

"കുറച്ച് കൂടി കഴിയട്ടെ മോളേ" വല്യച്ഛന്‍ പിന്നെയും പറഞ്ഞു.

സത്യത്തില്‍  തൃക്കാക്കരയപ്പനെ എടുക്കുകയേ വേണ്ട എന്നാണ് എന്‍റെ മനസ്സില്‍.  എന്നാല്‍ ആരോടും ഒന്നും തുറന്ന് പറഞ്ഞില്ല.

"അച്ഛാ, സമയം പാതിരാത്രിയായി, ഇനി തൃക്കാക്കരയപ്പനെ എടുക്കാതെ എങ്ങനെയാ?" അമ്മ ചോദിച്ചു. വല്യച്ഛന്‍ മറുപടിയൊന്നും പറഞ്ഞില്ല.

തൃക്കാക്കരയപ്പനെ തൊഴുത് യാത്രയാക്കിയ ശേഷം ഇരുത്തിയിരുന്ന ഇലയോട് കൂടി തന്നെ തൃക്കാക്കരയപ്പനെ എടുത്ത് അമ്മ വേലിക്കും കിണറിന്‍റെ മറയുടേയും  ഇടയില്‍ കൊണ്ട് പോയി ഉപേക്ഷിച്ചു. എന്‍റെ ഉള്ളില്‍ എന്തെന്നില്ലാത്ത വേദന തോന്നി. മുറ്റത്ത് നിന്നും തിരിച്ചു കയറിയ അമ്മ ഉറങ്ങാതെ കണ്ണ് മിഴിച്ചു കിടക്കുന്ന എന്നെ കണ്ട്. "നീ ഇത് വരെ ഉറങ്ങിയില്ലേ?" മറുപടിയായി ഞാന്‍ എന്തോ പറഞ്ഞു എന്ന് തോന്നുന്നു.

"പണ്ട് ഞങ്ങള്‍ കുട്ടികള്‍ ആയിരിക്കേ അച്ഛന്‍ ഓണം കഴിഞ്ഞു എന്നും പറഞ്ഞ് തൃക്കാക്കരയപ്പനെ എടുക്കാന്‍ വരുമ്പോള്‍ കുറച്ച് കഴിഞ്ഞു മതി അച്ഛാ എന്ന് പറഞ്ഞ് ഞങ്ങള്‍ ചിനുങ്ങാരുണ്ടായിരുന്നു. ഇന്നിപ്പോള്‍ അച്ഛന്‍ ഞങ്ങളോട് അങ്ങനെ പറയാന്‍ തുടങ്ങിയിരിക്കുന്നു." പറയുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരിക്കണം. തീര്‍ച്ച.

തന്‍റെ ജീവിതത്തില്‍ ഇനി ഒരു ഓണം ഉണ്ടാകില്ല എന്ന തിരിച്ചറിവാണോ വല്യച്ഛന്‍റെ ആ അപേക്ഷയുടെ പിന്നില്‍? ആയിരിക്കണം.

കൃത്യം ഒരു മാസം തികഞ്ഞപ്പോള്‍ അവസാനത്തെ ഓണവും ആഘോഷിച്ച്, മക്കളുടെ സ്നേഹപൂര്‍ണമായ പരിചരണവും ആസ്വദിച്ച് അദ്ദേഹം ഞങ്ങളെ വിട്ടു പോയി.

വര്‍ഷങ്ങള്‍ ഏറെ മുന്‍പുള്ള ഈ ഒളി മങ്ങിയ ഓര്‍മ്മ പെട്ടെന്ന് എങ്ങനെ മനസിലേക്ക് വന്നെത്തി? ആവോ? ഒരു പക്ഷെ അന്ത്യ നിമിഷങ്ങള്‍ കാത്ത് അനങ്ങാനാവാതെ ഇപ്പോള്‍ കട്ടിലില്‍ കിടക്കുന്ന ഞാന്‍ വല്യമ്മ എന്ന്‍ വിളിക്കുന്ന എന്‍റെ അമ്മൂമ്മയോ, തൃക്കാക്കരയപ്പനെ എടുത്ത് മാറ്റുന്ന അമ്മയോ. എന്തോ. അല്ലെങ്കിലും ഈ മനസ്സിന്‍റെ കാര്യം അങ്ങനെയാണല്ലോ. ഒരു എത്തും പിടിയും തരില്ല!!!

Wednesday, 2 September 2015

മലരേ..........



ഓണാഘോഷത്തിന്‍റെ ആലസ്യത്തില്‍ കിടക്കുമ്പോള്‍ ഒരു പാട്ട് മൂളാന്‍ തോന്നി.

അപ്പോഴാണ്‌ എന്‍റെ ശ്രീമതി ചിന്നുവിന്‍റെ വരവ്. എന്നാല്‍ പിന്നെ അവളെ കുറിച്ച് തന്നെ ആകട്ടെ പാട്ട് എന്ന് തീരുമാനിച്ചു. ഒരു പാട്ടങ്ങ്ട് കാച്ചി.

"ചിന്നൂ നിന്നെ കാണാതിരുന്നാല്‍................"

"ഊം, മനസിലായി മനസിലായി...."

"എന്ത് മനസിലായി എന്നാ?"

"ചേട്ടന്‍ എന്താ പാടി വരുന്നേ എന്ന്"

"എന്താ നീ തന്നെ പാടൂ"

"അത് വേണോ ചേട്ടാ? നമ്മള്‍ രണ്ടാളും അറിഞ്ഞ സ്ഥിതിക്ക് ഇനിയും പാടണോ?"

"പാടൂ, ഇനി സംശയം വേണ്ടല്ലോ." ഞാന്‍ പറഞ്ഞു. ഒന്ന് കൂടെ പാടി, "ചിന്നൂ നിന്നെ കാണാതിരുന്നാല്‍............"

അവള്‍ അത് പൂരിപ്പിച്ചു, "എന്തൊരു സന്തോഷം, എന്തൊരു സമാധാനം"

ഹോ! ഇതിനെയാണോ ഭര്‍ത്താവിന്‍റെ മനസ്സറിയുന്ന ഭാര്യ എന്നൊക്കെ പറയുന്നത്!!!???

Tuesday, 11 August 2015

നമ്മുടെ "സ്വപ്ന മനുഷ്യന്‍" വിട വാങ്ങിയപ്പോള്‍







അന്ന്, 2015 ജൂലൈ 27 വൈകീട്ടാണ് ചെറുതോണിയില്‍ നിന്നും തൃശൂര്‍ക്ക് ഞാന്‍ വണ്ടി കയറിയത്. പോയിട്ട് പിടിപ്പത് ജോലിയുണ്ട്. പാപ്പനും മേമയും കടയില്‍ കാത്തിരിക്കുന്നു. ഞാന്‍ ചെന്നിട്ട് വേണം ബാക്കി കാര്യങ്ങള്‍ എല്ലാം ശരിയാക്കാന്‍. എല്ലാം മനസ്സില്‍ കണക്കു കൂട്ടി ബസില്‍ ഇരിക്കുമ്പോള്‍ ഒന്ന് മയങ്ങാന്‍ പോലും സാധിച്ചില്ല.

അതെ, "നിങ്ങള്‍ ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്നം, നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്തത് എന്തോ, അതാണ്‌ സ്വപ്നം" നമ്മുടെ സ്വപ്ന മനുഷ്യന്‍ അബ്ദുല്‍ കലാം പറഞ്ഞത് എത്ര ശരി!!!

തൃശ്ശൂരില്‍ എത്തിയപ്പോള്‍ രാത്രി എട്ടര. വേഗം സെന്‍ട്രല്‍ സര്‍ജിക്കല്‍സിലേക്ക് വിട്ടു. ഹ്രസ്വമായ സംഭാഷണങ്ങള്‍ക്ക് ശേഷം ചില തീരുമാനങ്ങളുമായി തിരിച്ചിറങ്ങിയപ്പോള്‍ സമയം ഒമ്പതര. അപ്പോഴാണ്‌ പാപ്പന് ഒരു ഫോണ്‍ വന്നത്. പാപ്പന്‍ ആകെ ടെന്‍ഷന്‍ അടിച്ച പോലെയുണ്ട്. "മോളെ, വിഷമിക്കണ്ട. സാരമില്ല" എന്നൊക്കെ പറയുന്നുണ്ട്. അത് കേട്ടപ്പോള്‍ എനിക്കും ടെന്‍ഷന്‍ ആയി.

"എന്ത് പറ്റി പാപ്പാ, ശ്രീക്കുട്ടി എന്താ പറഞ്ഞത്?" ഞാന്‍ ചോദിച്ചു. വിഷണ്ണനായി പാപ്പന്‍ പറഞ്ഞു, "നമ്മുടെ അബ്ദുല്‍ കലാം മരിച്ചു."

"എന്ത്!!!" വാര്‍ത്ത‍ വിശ്വസിക്കാനായില്ല. "ശ്രീക്കുട്ടി വിഷമം സഹിക്കാനാവാതെ വിളിച്ചതാ. നീയും ഒന്ന് അവളെ വിളിച്ചു സമാധാനിപ്പിക്കൂ" പാപ്പന്‍ പറഞ്ഞു.

ഞാന്‍ മൊബൈലില്‍ വാര്‍ത്തകള്‍ തിരഞ്ഞു. അതെ, കേട്ട വാര്‍ത്ത‍ ശരിയാണ്. നമ്മളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച, നമ്മുടെ അഭിമാനം വാനോളം എന്നല്ല, അതിനും അപ്പുറം ഉയര്‍ത്തി പിടിച്ച നമ്മുടെ സ്വന്തം പ്രസിഡന്റ്‌ ഇന്ന് നമ്മോടൊപ്പം ഇല്ല.

നീറുന്ന ഹൃദയവുമായി ഞാന്‍ വീട്ടിലേക്ക് തിരിച്ചു. അമ്പാടിയുടെ ഗുണ്ടായിസത്തിനു മുന്നില്‍ വീട്ടിലെ എല്ലാവരും കീഴടങ്ങി ടി വി യില്‍ കൊച്ചു ടി വി മാത്രം അരങ്ങു തകര്‍ക്കുമ്പോള്‍ ഈ വാര്‍ത്ത ആരും അറിഞ്ഞിരുന്നില്ല.

ഞാന്‍ ചെന്ന പാടേ പറഞ്ഞു, "അമ്മെ, നമ്മുടെ അബ്ദുല്‍ കലാം മരിച്ചെന്ന്!!" വേഗം ടി വി യുടെ റിമോട്ട് എടുത്ത് വാര്‍ത്താ ചാനല്‍ വച്ചു. തന്‍റെ പ്രിയപ്പെട്ട  കൊച്ചു ടിവി മാറ്റിയതും അമ്പാടിയുടെ ശബ്ദം ഉയര്‍ന്നു. "മിണ്ടാതിരിക്കൂ മോനെ" എല്ലാവരും അവനെ ശാസിച്ചു. വിഷമം സഹിക്കാതെ അവന്‍ മുഖം പൊത്തി തേങ്ങി  കരയാന്‍ തുടങ്ങി. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അച്ഛന്‍ കൈ കുടഞ്ഞ്‌ ഓടി വന്നു ടിവി യിലെ വാര്‍ത്ത‍ ഒരു നെടുവീര്‍പ്പോടെ കണ്ടു. താടിക്ക് കയ്യും കൊടുത്ത് നനഞ്ഞ കണ്ണുകളോടെ അമ്മയും നിന്നു. കുറുമ്പ് കാണിക്കുന്ന നന്ദന കുട്ടിയെ അടക്കി നിര്‍ത്താന്‍ പാട് പെട്ട് കൊണ്ട് എന്‍റെ ഭാര്യയും വിഷണ്ണയായി ആ വാര്‍ത്ത‍ കണ്ട്. വീട്ടിലെ അന്തരീക്ഷം ശോക മൂകമായത് കണ്ട അമ്പാടി എന്തോ പ്രശ്നം മണത്ത് വാശി ഉപേക്ഷിച്ചു.

അവന്‍റെ അടുത്ത് അമ്മ പോയിരുന്നു അവനോടു പറഞ്ഞു, "മോനെ, അതാരാ എന്ന്‍ അറിയാമോ? അതാണ്‌ എ പി ജെ അബ്ദുല്‍ കലാം. അദ്ദേഹമാണ് നമുക്ക് വല്യ വല്യ റോക്കറ്റും മിസൈലും ഒക്കെ ഉണ്ടാക്കി തന്നത്. നല്ലൊരു പ്രസിഡന്റ്‌ ആയിരുന്നു."

"റോക്കറ്റില്‍ കയറി നമുക്ക് ആകാശത്തേക്ക് പോകാം, അല്ലെ അച്ചമ്മേ?" അമ്പാടി ചോദിച്ചു.

"അതെ മോനെ, ഇനി മോന്‍ വലുതാകുമ്പോള്‍ ചിലപ്പോള്‍ നീയായിരിക്കും ഇന്ത്യയില്‍ നിന്നും ചന്ദ്രനിലും ചൊവ്വയിലും ഒക്കെ പോകുന്നത്"

"അപ്പൊ ഞാന്‍ പുതിയ മൊബൈല്‍ വാങ്ങിക്കും. എന്നിട്ട് ആകാശത്ത് നിന്നും നമ്മുടെ വീടിന്‍റെ ഫോട്ടോ എടുക്കും. എന്നിട്ട് വാട്ട്‌സ്ആപ്പില്‍ അയച്ചു തരും"

അങ്ങനെ അബ്ദുല്‍ കലാമിന്‍റെ കഥകള്‍ കേട്ട് അവന്‍ ഉറങ്ങി.

പിറ്റേന്ന് രാവിലെ അമ്പലത്തില്‍ പോകാന്‍ ഞാന്‍ ഒരുങ്ങിയപ്പോള്‍ ചോദിച്ചു, "അമ്പാടി പോരുന്നോടാ?".

"ഇല്ല" പെട്ടെന്ന് തന്നെ മറുപടി വന്നു.

അമ്മ വേഗം വന്നു പറഞ്ഞു, "മോനെ അമ്പലത്തില്‍ പോകൂ. എന്നിട്ട് അബ്ദുല്‍ കലാമിന് വേണ്ടി പ്രാര്‍ത്ഥിക്കൂ."

"അയാള്‍ മരിച്ചില്ലേ അച്ചമ്മേ. ഇനി എന്തിനാ പ്രാര്‍ത്ഥിക്കുന്നേ?" അവന്‍റെ സംശയം ന്യായമാണ്.

"അദ്ദേഹത്തെ സ്വര്‍ഗത്തിലേക്ക് കൊണ്ട് പോകണേ എന്ന് പ്രാര്‍ഥിക്കണം"

"ശരി അച്ചമ്മേ" അമ്പാടി എന്‍റെ കൂടെ അമ്പലത്തിലേക്ക് വന്നു.

ഞങ്ങളുടെ തട്ടകത്തെ അമ്പലമായ വട്ടപ്പിന്നി ഭഗവതി ക്ഷേത്രത്തില്‍ പോയി ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു.

ചെന്ന പാടേ അമ്പാടി ഉറക്കെ തന്‍റെ പ്രാര്‍ത്ഥന തുടങ്ങി, "ശാമീ... അബുദു കലമിനെ സൊര്‍ഗത്തില്‍ കൊണ്ട് പോണേ...  അച്ഛാ കഴിഞ്ഞു. ഇനി പോകാം..."


Monday, 4 May 2015

വിനയപ്പന്‍.

വിനയപ്പന്‍.

വിനയപ്പന്‍ ഒരു പ്രാന്തനായിരുന്നു. അഥവാ ഒരു വട്ടന്‍. തലയ്ക്ക് സുഖമില്ലാതെ പാട്ടും പാടി തെറിയും വിളിച്ച് തലയിലും കയ്യിലും നിറയെ പൂക്കളുമായി അലഞ്ഞു നടക്കുന്ന പാവം വിനയപ്പന്‍.

വിനയപ്പന്‍ മിടുക്കനായ ഒരു വിദ്യാര്‍ഥി ആയിരുന്നു എന്നും, ഒരു അപകടത്തില്‍ തലയ്ക്ക് ഏറ്റ ശക്തമായ പ്രഹരമാണ് വിനയപ്പന്‍റെ മനോ നില തെറ്റിച്ചതെന്നും കേട്ടിട്ടുണ്ട്. ആരെ തെറി വിളിച്ചാലും, പാട്ട് പാടിയാലും കുട്ടികളെ വിനയപ്പന് വളരെ ഇഷ്ടമായിരുന്നു. കുട്ടികള്‍ക്ക് തിരിച്ചും. അവര്‍ക്ക് അയാള്‍ പൂക്കള്‍ കൊടുക്കും. അവര്‍ക്ക് വേണ്ടി പൂ പൊട്ടിക്കാന്‍ ഏതു മരത്തിലും മതിലിലും വലിഞ്ഞു കയറുമായിരുന്നു വിനയപ്പന്‍.

എന്‍റെ മോന്‍ അമ്പാടിക്ക് വിനയപ്പന്‍ "പൂവച്ചാച്ഛന്‍" ആയിരുന്നു. വിനയപ്പനെ ഒട്ടൊരു കൌതുകത്തോടെയും ഒരല്‍പം പേടിയോടെയും നോക്കിയിരുന്ന എന്‍റെ ഒക്കത്തിരുന്ന്‍ അമ്പാടി വിനയപ്പനെ പൂവച്ചാച്ഛന്‍ എന്ന് സ്നേഹപൂര്‍വ്വം വിളിച്ചിരുന്നു. അവര്‍ പരസ്പരം പുഞ്ചിരി സമ്മാനിച്ചിരുന്നു. അമ്പാടി മാത്രമല്ല, നാട്ടിലെ കൊച്ചു കുട്ടികളുടെയെല്ലാം പ്രിയങ്കരനായിരുന്നു വിനയപ്പന്‍.

ചികിത്സകളുടെ ഫലമായി വിനയപ്പന്‍റെ വട്ടിനു ഒട്ടൊരു ശമനം ഉണ്ടായി. പിന്നെ ലോട്ടറി കച്ചവടമായിരുന്നു വിനയപ്പന്. ഇടയ്ക്ക് വല്ലപ്പോഴും ഞാനും എടുക്കാറുണ്ട്. ഒന്ന് പോലും അടിച്ചില്ല എന്ന് മാത്രം. ഇടയ്ക്ക് വഴിയില്‍ കാണുമ്പോള്‍ വിനയപ്പന്‍ പറയും, "മോനെ, രണ്ട് ലോട്ടറി മാത്രം ബാക്കി. ഒന്ന്‍ എടുക്കെടാ" പലപ്പോഴും വിനയപ്പന്‍റെ അപേക്ഷയില്‍ ഞാന്‍ ലോട്ടറി എടുത്തിട്ടുണ്ട്.

അന്നൊരു വ്യാഴാഴ്ചയായിരുന്നു. ഇടുക്കിയിലെ കടയിലേക്ക് പോകണം. അതോടൊപ്പം ചുറ്റി കറങ്ങാന്‍ ഭാര്യയേയും കുട്ടികളേയും കൂട്ടണം. അതിന് മുന്‍പ്  തൃശ്ശൂരില്‍ നിന്നും കുറച്ച് സാധനങ്ങള്‍ വണ്ടിയില്‍ കയറ്റണം. ആകെ തിരക്ക്. രാത്രിയാകും മുന്‍പ് ഇടുക്കിയില്‍ എത്തണം. ഇല്ലെങ്കില്‍ കാട്ടിലൂടെ രാത്രി ഭാര്യയേയും കൊച്ചു കുഞ്ഞുങ്ങളെയും കൂടി വണ്ടി ഓടിക്കേണ്ടി വരും. ആകെ തിരക്ക് പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഓടുമ്പോഴാണ് വിനയപ്പന്‍ വന്നത്.

"മോനെ, രണ്ട് ലോട്ടറി കൂടിയേ ഉള്ളൂ. എടുക്കെടാ" വിനയപ്പന്‍റെ അപേക്ഷ പക്ഷെ ഞാന്‍ നിരസിച്ചു. "എന്‍റെ വിനയപ്പാ, ഇപ്പൊ വേണ്ട. ഞാന്‍ പോയി വന്നിട്ട് എടുക്കാം" ഞാന്‍ ഉറപ്പ് കൊടുത്തു. ഇന്‍ഷുറന്‍സ് എജന്റ്റ്മാരെ പോലെ കഴുത്തില്‍ തൂങ്ങാന്‍ ഒന്നും വിനയപ്പന്‍ നിന്നില്ല. ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.

ഞാന്‍ എന്‍റെ തിരക്കുകളിലേക്ക് മുഴുകി. ഒരല്‍പം വൈകിയാണെങ്കിലും സുരക്ഷിതരായി ഇടുക്കിയില്‍ എത്തി. കടയിലേക്ക് വേണ്ട സാധനങ്ങള്‍ കൊടുത്തു, അടുത്ത രണ്ടു ദിവസങ്ങള്‍ അവിടെ കറങ്ങി അടിച്ചു ഞായറാഴ്ച ഞങ്ങള്‍ വീട്ടിലേക്ക് തിരിച്ചു.

വീടിനടുത്തുള്ള വലിയാലുക്കള്‍ ജങ്ക്ഷനില്‍ എത്തിയപ്പോള്‍ എതിരേറ്റത് ഒരു കൊച്ചു ഫ്ലെക്സ് ബോര്‍ഡ്‌ ആയിരുന്നു. "ആദരാഞ്ജലികള്‍ - വിനയപ്പന്‍ (51)" നാട് നീളെ കുട്ടികള്‍ക്ക് പൂക്കള്‍ നല്‍കി പട്ടു പാടി നടന്ന വിനയപ്പന്‍റെ ചിത്രം അതാ  കുറെ പൂക്കള്‍ക്ക് നടുവില്‍.

"അല്ലാ, നമ്മുടെ വിനയപ്പന്‍ മരിച്ചോ?" വിശ്വസിക്കാനായില്ല!

വിനയപ്പന്‍ എന്‍റെ ആരായിരുന്നു? ആരുമല്ല. നാട്ടില്‍ തെണ്ടി നടക്കുന്ന വെറും ഒരു പ്രാന്തന്‍. എന്നിട്ടും എന്‍റെയുള്ളില്‍ എന്തിനീ വേദന? അറിയില്ല.

വീട്ടില്‍ എത്തിയതും അച്ഛനോട് ചോദിച്ചു, "വിനയപ്പന് എന്ത് പറ്റി?"

"വട്ടപ്പിന്നി സെന്ററില്‍ ലോട്ടറി വിറ്റ് നടക്കുന്നതിനിടയില്‍ പെട്ടെന്ന്‍ കുഴഞ്ഞ് വീണു. അപ്പൊ തന്നെ മരിച്ചു" അച്ഛന്‍റെ ഉള്ളില്‍ നിന്നും വേദനയോടെ വാക്കുകള്‍ പുറത്ത് വന്നു.

"വിനയപ്പന്‍റെ അമ്മയെ കണ്ടു. പാവം. ഒന്ന് കരഞ്ഞ് പോലുമില്ല. എന്നെ കണ്ടപ്പോള്‍ ചെറുതായി ചിരിച്ചു, എന്നിട്ട് പറഞ്ഞു എന്‍റെ പ്രാര്‍ത്ഥന ദൈവം കേട്ടു. ഞാന്‍ മരിക്കുന്നതിന് മുന്‍പ് എന്‍റെ മോന്‍ മരിക്കണേ എന്ന പ്രാര്‍ത്ഥന" അത് പറയുമ്പോള്‍ എന്‍റെ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു.

"വിനയപ്പനെ യാത്രയാക്കാന്‍ ഒരുപാട് പേര്‍ വന്നിരുന്നു. നമ്മുടെ നാട്ടിലെ മറ്റൊരാളുടെയും ശവടക്കിന് ഇത്രയും ആള്‍ക്കാര്‍ വന്ന് കണ്ടിട്ടില്ല." അതേ! ഞങ്ങളുടെ പ്രാന്തന്‍ വിനയപ്പന്‍ ഞങ്ങള്‍ക്ക് അത്രയും പ്രിയപ്പെട്ടവനായിരുന്നു.